സച്ചിൻ ഓപ്പണർ സ്ഥാനം മാറിക്കൊടുത്തുവെന്ന് അജയ് രത്ര
വീരേന്ദർ സെവാഗിന് ഇന്ത്യൻ ഓപ്പണറാവാൻ വേണ്ടി തൻെ ഓപ്പണിങ് സ്ഥാനം മാറിക്കൊടുക്കാൻ സച്ചിൻ ടെണ്ടുൽക്കർ തയ്യാറായതോടെയാണ് ടീമിന് അങ്ങനെ ഒരു തീരുമാനം എടുക്കാൻ സാധിച്ചതെന്ന് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അജയ് രത്ര. "സച്ചിൻ ഓപ്പണറായി നന്നായി ബാറ്റ് ചെയ്യന്ന കാലമായിരുന്നു അത്. എന്നാൽ സെവാഗിന് വേണ്ടി നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ അദ്ദേഹം തയ്യാറാവുകയായിരുന്നു," ഹിന്ദുസ്ഥാൻ ടൈംസി നൽകിയ അഭിമുഖത്തിൽ രത്ര പറഞ്ഞു.
ഗാംഗുലി സെവാഗിനെ ഓപ്പണറാക്കുന്നു
2001ൽ ശ്രീലങ്ക, ന്യൂസിലൻറ് ടീമുകൾക്കെതിരെ നടന്ന ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു സൗരവ് ഗാംഗുലി പുതിയ തന്ത്രം പയറ്റാൻ തയ്യാറായത്. പരിക്ക് കാരണം സച്ചിൻ ടെണ്ടുൽക്കർ കളിക്കുന്നില്ലായിരുന്നു. മധ്യനിരയിൽ യുവരാജ് സിങ്, അമയ് ഖുറൈശിയ എന്നിവരും പരാജയമായിരുന്നു. പ്രാദേശിക ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടി എക്കാലത്തും മധ്യനിരയിൽ കളിച്ചിട്ടുള്ള ബാറ്റ്സ്മാനായിരുന്നു സെവാഗ്. അതിനാൽ തന്നെ മധ്യനിരയിലായിരുന്നു ഇന്ത്യൻ ടീമിലും സെവാഗിന് സ്ഥാനം. എന്നാൽ ഗാംഗുലി പുതിയ പരീക്ഷണത്തിന് തയ്യാറായി.
കിവീസിനെതിരെ വീരു ഓപ്പണർ
2001 ജൂലെ 26ന് ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിലാണ് സെവാഗിനെ ഏകദിനത്തിൽ ആദ്യമായി ഓപ്പണറാക്കി ഇറക്കുന്നത്. മത്സരത്തിൽ ന്യൂസിലൻറ് ഉയർത്തിയ താരതമ്യേന ഭേദപ്പെട്ട സ്കോർ പിന്തുടർന്ന് ജയിക്കാൻ ഇന്ത്യക്കായില്ല. ദയനീയമായി തന്നെ ടീം തോറ്റു. 54 പന്തിൽ നിന്ന് 33 റൺസെടുത്ത സെവാഗായിരുന്നു ടോപ് സ്കോറർ. പിന്നീട് രണ്ട് മത്സരങ്ങളിൽ സെവാഗ് ഓപ്പണറെന്ന നിലയിൽ പരാജയമായി. എന്നാൽ അതേ പരമ്പരയിൽ കിവീസിനെതിരെ 70 പന്തിൽ നിന്ന് സെഞ്ച്വറിയുമായി അദ്ദേഹം തിരിച്ചുവന്നു. സെവാഗ് എന്ന അന്താരാഷ്ട്ര ക്രിക്കറ്ററുടെ വളർച്ച തുടങ്ങുന്നത് അവിടെയാണ്.
സച്ചിനൊപ്പം ഓപ്പണറായി സെവാഗ്
ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന അടുത്ത പരമ്പരയിൽ സച്ചിൻ തിരിച്ചെത്തി. ഇതോടെ സെവാഗ് വീണ്ടും മധ്യനിരയിൽ തന്നെയായി. പിന്നീട് ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലാണ് സെവാഗ് വീണ്ടും ഓപ്പണറാവുന്നത്. ക്യാപ്റ്റൻ സൗരവ് ഗാംഗുലി സെവാഗിന് വേണ്ടി മൂന്നാമനായി ഇറങ്ങുകയായിരുന്നു. ഇതേ പരമ്പരയിലാണ് അജയ് രത്ര ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. 51, 82, 42, 31 എന്നിങ്ങനെ സെവാഗ് ആ പരമ്പരയിൽ മികച്ച സ്കോറുകളാണ് നേടിയത്. എന്നാൽ അപ്പോഴേക്കും ലെഫ്റ്റ് - റൈറ്റ് കോമ്പിനേഷൻ ഇന്ത്യക്ക് നഷ്ടമായിരുന്നു.
സച്ചിൻ വീരുവിനെ തന്നെ തുടരാൻ അനുവദിക്കുന്നു
സച്ചിൻ ടെണ്ടുൽക്കർ സ്വയം നാലാമനായി കളിക്കാൻ തയ്യാറായതോടെയാണ് പിന്നീട് സെവാഗ് ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി മാറുന്നതെന്ന് അജയ് രത്ര പറഞ്ഞു. സൗരവ് ഗാംഗുലിക്കൊപ്പം സെവാഗിനോട് ഓപ്പണറായി ഇറങ്ങാൻ ആവശ്യപ്പെടുന്നത് സച്ചിനാണ്. 2002ൽ ടീമിൽ ഇത്തരം ചർച്ചകൾ നടക്കുമ്പോൾ ടീം അംഗമായിരുന്നു രത്ര. പിന്നീട് നാറ്റ് വെസ്റ്റ് സീരീസിലും ചാമ്പ്യൻസ് ട്രോഫ്രിയിലും സെവാഗ് - ഗാംഗുലി സഖ്യം ഓപ്പണർമാരായി. 2003 ലോകകപ്പിൽ സച്ചിൻ വീണ്ടും ഓപ്പണറുടെ റോളിലെത്തുമ്പോഴേക്കും സെവാഗ് തൻെറ പ്രതിഭ തെളിയിച്ച് കഴിഞ്ഞിരുന്നുവെന്നും രത്ര കൂട്ടിച്ചേർത്തു.