ഓപ്പണര്‍മാരായി രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍. പിന്നാലെ വിരാട് കോലിയും ശ്രേയസ് അയ്യരും. ഓള്‍റൗണ്ടര്‍മാരായി ഹര്‍ദീക് പാണ്ഡ്യ, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍. ഈ ബാറ്റിംഗ് ലൈനപ്പില്‍ സഞ്ജു സാംസണ് എങ്ങനെ ഇടം പിടിക്കും എന്നാണ് നമ്മള് പ്രതീക്ഷിക്കേണ്ടത്. മായങ്ക് അഗർവാളും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും മനീഷ് പാണ്ഡെയും ടീമിന് പുറത്താണ് എന്ന് ഓര്‍ക്കണേ. ശിഖര്‍ ധവാനോ രോഹിതോ കളിക്കാതിരിക്കുമ്പോള്‍ മാത്രമാണ് കെ എല്‍ രാഹുലിന് പോലും ഓപ്പണറായി ഒരു അവസരം കിട്ടുന്നത്.
പറഞ്ഞുവരുന്നത് സഞ്ജു സാംസണ് ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യത വിരളമാണ് എന്നാണ്. പക്ഷേ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് പറയട്ടെ, സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തുന്നതെല്ലാം സ്പെഷലിസ്റ്റ് ബാറ്റ്സ്മാന് എന്ന കാറ്റഗറിയിലാണ്. ബംഗ്ലാദേശിനെതിരെ സാക്ഷാല്‍ വിരാട് കോലിക്ക് പകരക്കാരനായിരുന്നു സഞ്ജു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പരിക്കേറ്റ ശിഖര്‍ ധവാന് പകരമായിട്ടാണ് സഞ്ജു ടീമിലെത്തിയത്. രണ്ട് തവണയും സഞ്ജു കളിക്കേണ്ട സ്ഥാനത്ത് ബാറ്റ് ചെയ്തത് കെ എല്‍ രാഹുല്‍.
രണ്ട് തവണയും ടീം പ്രഖ്യാപിക്കുമ്പോള്‍ ചീഫ് സെലക്ടറായ എം എസ് കെ പ്രസാദ് ഇക്കാര്യം കൃത്യമായി പറഞ്ഞതാണ്. വെറുതെ റിഷഭ് പന്തിനോട് കെറുവിച്ചിട്ടോ അയാളെ കൂവിയിട്ടോ കാര്യമില്ല. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പറായി കാണുന്നത് റിഷഭ് പന്തിനെയാണ്. സഞ്ജു സാംസണെ അല്ല. റിഷഭ് പന്തിന്റെ പരാജയങ്ങളും സഞ്ജു സാംസന്റെ അവസരങ്ങളും തമ്മില്‍ ബന്ധമില്ല എന്നാണ് നിലവിലെ അവസ്ഥ. ഇനി റിഷഭ് പന്തിന് പകരം സഞ്ജു പ്ലെയിങ് ഇലവനില്‍ എത്തണമെങ്കില്‍ വിക്കറ്റ് കീപ്പറായി തന്നെ സഞ്ജു ടീമില്‍ ഇടം പിടിക്കേണ്ടിയിരിക്കുന്നു.
Also Read: ഓരോ മത്സരത്തിലും സഞ്ജു സാംസണിനെ ഇന്ത്യ തഴയുന്നത് എന്തുകൊണ്ട്? അഞ്ച് കാരണങ്ങള്‍ ഇവയാണ്.!!
ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി അടിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. എന്നിട്ടും പന്തിന് ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടമില്ല എന്ന കാര്യം ഓര്‍ക്കണം. എന്താണ് കാര്യം. വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് കീപ്പിങ് മികവ് തന്നെ. ഇവിടെയാണ് സഞ്ജു സാംസണ് പിന്നിലാകുന്നത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ സഞ്ജു സാംസണ് ഒരു ടീമിനും ഫസ്റ്റ് ചോയിസ് ആകുന്നില്ല. കേരളത്തിന് വേണ്ടി ആയാലും ഐ പി എല്ലില്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടി ആയാലും സഞ്ജു സ്ഥിരമായി വിക്കറ്റ് കീപ്പ് ചെയ്യുന്നില്ല.
സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യം ആകുന്നുണ്ടെങ്കില്‍ അത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിട്ടായിരിക്കും എന്നതാണ് നിലവിലെ സ്ഥിതി. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും സ്ഥിരം വിക്കറ്റ് കീപ്പറായി ആ മേഖലയില്‍ ശ്രദ്ധിക്കപ്പെടുക എന്നതാണ് സഞ്ജു ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാത്ത പക്ഷം വിരാട് കോലി വിശ്രമിക്കുമ്പോഴോ മറ്റേതെങ്കിലും ബാറ്റ്സ്മാന് പരിക്കേല്‍ക്കുമ്പോഴോ ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാന് എന്ന നിലയില്‍ ടീമിലെത്താം എന്നൊരു സാധ്യതയില്‍ പരിമിതപ്പെടും സഞ്ജുവിന്റെ അവസരങ്ങള്‍.