ആപ്പ്ജില്ല

Ind vs SA 3rd Test: മൂന്നാം ദിനം തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിങ്സിൽ 132/8; വിജയം റാഞ്ചാനുറച്ച് ഇന്ത്യ

മൂന്നാം ടെസ്റ്റിൻെറ ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്സിൽ 162 റൺസിന് എല്ലാവരും പുറത്തായി. ഫോളോ ഓൺ വഴങ്ങിയ ടീമിൻെറ തകർച്ച തുടരുന്നു.

Samayam Malayalam 21 Oct 2019, 5:23 pm
റാഞ്ചി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം തന്നെ വിജയം ഉറപ്പിച്ച് ടീം ഇന്ത്യ. ഫോളോ ഓൺ വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് എടുത്തിട്ടുള്ളത്. ഓപ്പണർ ഡീൻ എൽഗാർ ഉമേഷ് യാദവിൻെറ പന്ത് തലയ്ക്ക് കൊണ്ട് പരിക്കേറ്റ് പിൻമാറിയതും തിരിച്ചടിയായി.
Samayam Malayalam south africa vs india 3rd test 3rd day live score updates from ranchi
Ind vs SA 3rd Test: മൂന്നാം ദിനം തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിങ്സിൽ 132/8; വിജയം റാഞ്ചാനുറച്ച് ഇന്ത്യ


30 റൺസുമായി ഡിബ്രുയിനും 5 റൺസുമായി നോർത്ത്ജെയുമാണ് ക്രീസിൽ. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഉമേഷ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.


ദക്ഷിണാഫ്രിക്കയുടെ തകർച്ച തുടരുകയാണ്. ഉമേഷ് യാദവും ഷമിയും ചേർന്നാണ് ആക്രമണം തുടങ്ങിയത്. 100 റൺസ് തികയ്ക്കും മുമ്പ് ടീമിൻെറ 7 വിക്കറ്റുകൾ നഷ്ടമായി.


രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ വീണ്ടും തകർച്ച. ഇന്ത്യൻ പേസർമാർ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഡീകോക്കിനെ 5 റൺസിന് മടക്കി അയച്ച് ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാൽ അടുത്ത മൂന്ന് വിക്കറ്റുകൾ പിഴുത് മുഹമ്മദ് ഷമി എതിർ നിരയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചായക്ക് പിരിയുമ്പോൾ 9.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 26 റൺസാണ് എടുത്തിട്ടുള്ളത്.


ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 162 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 335 റൺസിൻെറ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. ദക്ഷിണാഫ്രിക്ക ഫോളോ ഓൺ വഴങ്ങിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന് സന്ദർശകർ ഇറങ്ങും.

ടെസ്റ്റിൽ എതിർ ടീമിനെ ഏറ്റവും കൂടുതൽ തവണ ഫോളോ ഓണിന് അയക്കുന്ന ഇന്ത്യൻ നായകൻ എന്ന റെക്കോർഡ് വിരാട് കോലി സ്വന്തമാക്കി. എട്ടാം തവണയാണ് അദ്ദേഹം എതിർ ടീമിനെ ഫോളോ ഓണിന് അയക്കുന്നത്. ഈ പരമ്പരയിൽ തുടർച്ചയായി രണ്ടാമതാണ് ദക്ഷിണാഫ്രിക്ക ഫോളോ ഓൺ വഴങ്ങുന്നത്.


ദക്ഷിണാഫ്രിക്കക്ക് എട്ട് വിക്കറ്റുകൾ നഷ്ടമായി. വാലറ്റക്കാരാണ് പൊരുതുന്നത്. രണ്ടാം ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങി ഇന്നിങ്സ് പരാജയമായിരുന്നു അവർ ഏറ്റു വാങ്ങിയിരുന്നത്. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു.


മൂന്നാം ദിനം ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തകരുന്നു. സുബൈർ ഹംസയുടെ അർധശതകം മാത്രമാണ് ടീമിന് ആശ്വാസം നൽകിയത്. 120 റൺസെടുക്കുന്നതിനിടെ പോർട്ടീസിന് ആറ് വിക്കറ്റുകൾ നഷ്ടമായി. ഷെഹ്ബാസ് നദീം ടെസ്റ്റിൽ ആദ്യ വിക്കറ്റ് വീഴ്ത്തി. ടെംപ ബാവുമയെയാണ് പുറത്താക്കിയത്. ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തിട്ടുണ്ട്.


ഇന്ത്യൻ ബൗളർമാർക്കെതിരെ മൂന്നാം ദിനം പൊരുതാൻ ഒരുങ്ങി ദക്ഷിണാഫ്രിക്ക. എന്നാൽ തുടക്കത്തിൽ തന്നെ സന്ദർശകർക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു റണ്ണെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ ഉമേഷ് യാദവ് പുറത്താക്കി. രണ്ടാം ദിനം 9 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കക്ക് 2 വിക്കറ്റുകൾ നഷ്ടമായിരുന്നു.


ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 497 റൺസാണെടുത്തത്. രോഹിത് ശർമയുടെ ഡബിൾ സെഞ്ച്വറിയും അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്