ആപ്പ്ജില്ല

ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിലെ ആ വഴിത്തിരിവ്, തെറ്റ് പറ്റിയത് ക്യാപ്റ്റനോ? രൂക്ഷവിമര്‍ശനം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 8 വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ രൂക്ഷ വിമര്‍ശനം.

Samayam Malayalam 17 Mar 2021, 11:19 am
അഹമ്മദാബാദ്: ആദ്യമത്സരത്തിലെ തനിയാവര്‍ത്തനമെന്നോണം മൂന്നാം മത്സരത്തിലും ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരിക്കുന്നു. ഇതോടെ ടി20 പരമ്പരയില്‍ 2-1 എന്ന നിലയില്‍ ലീഡെടുത്ത ഇംഗണ്ട് പരമ്പര വിജയത്തിനിരികിലാണ്. മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ രക്ഷാപ്രവര്‍ത്തനവും തുണയായില്ല. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പരാജയം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി.
Samayam Malayalam twitter slams rishabh pant and virat kohli after terrible run out
ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിലെ ആ വഴിത്തിരിവ്, തെറ്റ് പറ്റിയത് ക്യാപ്റ്റനോ? രൂക്ഷവിമര്‍ശനം



പന്തിന്റെ പുറത്താകല്‍ വഴിത്തിരിവായി

കളിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ പുറത്താകലാണ് വഴിത്തിരിവായതെന്നുപറയാം. പന്ത് നാലോ അഞ്ചോ ഓവര്‍ കൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍ മത്സരഫലം മറിച്ചാകുമായിരുന്നു. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടിലൂടെയാണ് പന്ത് പുറത്താകുന്നത്. ഇല്ലാത്ത റണ്ണിനായി ഓടി എതിരാളികള്‍ക്ക് ഇന്ത്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു എന്നു പറയാം.

ഋഷഭ് പന്തിന്റെ റണ്ണൗട്ട്

ഇന്ത്യ 24 റണ്‍സെടുക്കുമ്പോഴേക്കും 3 വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ് പന്ത് ക്രീസിലെത്തുന്നത്. ക്യാപ്റ്റനുമായി ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കവെ പന്ത് വീണത് തിരിച്ചടിയായി. ക്യാപ്റ്റനൊപ്പം 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പന്ത് 25 റണ്‍സെടുത്താണ് പുറത്തായത്. സാം കറന്‍ എറിഞ്ഞ 11-ാം ഓവറിലെ ആദ്യ പന്തില്‍ രണ്ടു റണ്‍സ് ഓടിയെടുത്തശേഷം ഓവര്‍ത്രോ ആയി മറ്റൊരു റണ്‍സിന് ശ്രമിക്കവെ പുറത്താവുകയായിരുന്നു. വിരാട് കോലിയുമായുണ്ടായ ആശയവിനിമയത്തിലെ ധാരണയില്ലായ്മയാണ് പുറത്താകലിന് വഴിവെച്ചത്.

വിരാട് കോലിക്ക് വിമര്‍ശനം

നിര്‍ണായക മത്സരത്തില്‍ ഇത്തരമൊരു പുറത്താകല്‍ ആരാധകരുടെ വിമര്‍ശനത്തിനിടയാക്കി. ട്വിറ്ററില്‍ ട്രോളുകളും വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. പന്തിന്റെ കുഴപ്പമാണ് വിരാട് കോലിയുടെ കുഴപ്പമാണോ പുറത്താകലിന് ഇടയാക്കിയതെന്ന് വ്യക്തമല്ല. വിരാട് കോലിയാണ് പന്തിനെ റണ്‍സിനായി ക്ഷണിച്ചെന്നാണ് ആരാധകരുടെ വിമര്‍ശനം. പന്ത് പുറത്തായതിന് പിന്നാലെയെത്തിയ ശ്രേയസ് അയ്യരും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു നല്‍കിയില്ല.

ഇംഗ്ലണ്ടിന് 8 വിക്കറ്റ് വിജയം

ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ 18.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. 77 റണ്‍സെടുത്ത വിരാട് കോലിക്ക് പിന്തുണ നല്‍കാന്‍ മറ്റൊരു ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. ഇംഗ്ലണ്ടിനുവേണ്ടി 52 പന്തില്‍ 83 റണ്‍സെടുത്ത ജോസ് ബട്‌ലറും 28 പന്തില്‍ 40 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോവും ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്