ആപ്പ്ജില്ല

പൃഥ്വി ഷായുടെ വിലക്ക് നിയമ വിരുദ്ധമോ ? ബിസിസിഐക്കെതിരെ കായിക മന്ത്രാലയം

ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ വിലക്കിയ നടപടിയിൽ ബിസിസിഐയും കായിക മന്ത്രാലയവും രണ്ട് തട്ടിൽ

Samayam Malayalam 1 Aug 2019, 4:32 pm
ന്യൂഡൽഹി: ഇന്ത്യയുടെ യുവ ക്രിക്കറ്റർ പൃഥ്വി ഷായുടെ വിലക്കിൽ അതൃപ്തി രേഖപ്പെടുത്തി കായിക മന്ത്രാലയം. ബിസിസിഐ നടത്തിയ ഉത്തേജക മരുന്ന് പരിശോധന നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് വിമർശനം. നാഷണൽ ആൻറി ഡോപിങ് ഏജൻസി(നാഡ)യുടെയോ അന്താരാഷ്ട്ര ആൻറി ഡോപിങ് ഏജൻസി(വാഡ)യുടെയോ അംഗീകാരം ബിസിസിഐക്ക് ഇല്ലെന്ന് കായിക മന്ത്രാലയം വ്യക്തമാക്കുന്നു.
Samayam Malayalam Shaw


പിന്നെങ്ങനെയാണ് പൃഥ്വി ഷായെ ഉത്തേജക മരുന്ന പരിശോധന നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തി വിലക്കുന്നതെന്നാണ് കായിക മന്ത്രാലയത്തിൻെറ ചോദ്യം. രാജ്യത്തെ ഉത്തേജക മരുന്ന് വിരുദ്ധ സംഘടനയായ നാഡയുമായി യാതൊരു വിധ ആശയവിനിമയവും നടത്താതെയാണ് ഷായെ വിലക്കിയതെന്നാണ് സൂചന.

എട്ട് മാസത്തേക്കാണ് മുൻകാല പ്രാബല്യത്തോടെ താരത്തിന് സസ്പെൻഷൻ നൽകിയിരിക്കുന്നത്. മാർച്ച് 16 മുതൽ നവംബർ 15 വരെയാണ് താരത്തെ വിലക്കിയിരിക്കുന്നത്. ഇതോടെ അടുത്ത് വരുന്ന പരമ്പരകളിൽ താരത്തെ ഇന്ത്യൻ ടീമിൽ പരിഗണിക്കില്ല. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കും എതിരെ നടക്കുന്ന പരമ്പരകളിൽ താരത്തിന് കളിക്കാൻ സാധിക്കില്ലെന്ന് ഉറപ്പാണ്.

Read More: പൃഥ്വി ഷായ്ക്ക് ക്രിക്കറ്റിൽ നിന്ന് വിലക്ക് പ്രഖ്യാപിച്ച് ബിസിസിഐ

എന്ത് മാനദണ്ഡങ്ങൾ വെച്ചാണ് ഷായെ പരിശോധന നടത്തി വിലക്ക് പ്രഖ്യാപിച്ചതെന്ന് ചോദിച്ച് കൊണ്ട് മന്ത്രാലയം ബിസിസിഐക്ക് കത്തയച്ചിട്ടുണ്ടെന്ന് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു. അന്തർദ്ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ സംഘടനയുടെയോ ദേശീയ സംഘടനയുടെയോ മാനദണ്ഡങ്ങൾ പാലിക്കാതെ എങ്ങനെയാണ് ഒരു കായിക താരത്തിന് വിലക്ക് പ്രഖ്യാപിക്കുന്നതെന്ന് കത്തിൽ ചോദിക്കുന്നു.

നാഷണൽ ആൻറി ഡോപിങ് ഏജൻസി(നാഡ)യുമായി ഒത്തു പോവാൻ തയ്യാറല്ലെന്ന് ബിസിസിഐ 2018ൽ വ്യക്തമാക്കിയിരുന്നു. ഇത് മുതലാണ് കായികമന്ത്രാലയവും ബിസിസിഐയും ഈ വിഷയത്തിൽ രണ്ട് തട്ടിലായത്. അന്താരാഷ്ട്ര ആൻറി ഡോപിങ് ഏജൻസി(വാഡ)യുടെ മാനദണ്ഡപ്രകാരം ഒരു സ്വതന്ത്ര പാനലാണ് ഉത്തേജകമരുന്ന് പരിശോധന നടത്തേണ്ടത്.

Read More: യൂസഫ് പഠാന് ശേഷം കുടുങ്ങിയത് പൃഥ്വി ഷാ; ഇരുവർക്കും വില്ലനായത് അതേ മരുന്ന്

എന്നാൽ ഷായുടെ കാര്യത്തിൽ ഇതല്ല നടന്നിട്ടുള്ളത്. ബിസിസിഐ നേരിട്ട് തന്നെയാണ് പരിശോധന നടത്തിയത്. വിഷയത്തിൽ ബിസിസിഐയുടെ വിശദീകരണമാണ് കായിക മന്ത്രാലയം ആവശ്യപ്പെടുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പൃഥ്വി ഷാ പരിശോധനക്കായി നൽകിയ മൂത്രസാമ്പിളിലാണ് നിരോധിതവസ്തുവിൻെറ സാന്നിധ്യം കണ്ടെത്തിയിരുന്നത്. ലോക ഉത്തേജക മരുന്ന് നിരോധിത സംഘടനയുടെ നിരോധിത മരുന്നുകളിൽ ഉൾപ്പെട്ടിട്ടുള്ള ടെർബ്യൂട്ടാലിൻെറ ഉപയോഗമാണ് ഷായെ വെട്ടിലാക്കിയത്. കഫ് സിറപ്പുകളിൽ ഉപയോഗിക്കുന്ന മരുന്നാണിത്.

Read More: വിൻഡീസ് പര്യടനത്തിന് മുമ്പ് രോഹിതിൻെറ ട്വീറ്റ്; വിവാദങ്ങൾക്കുള്ള മറുപടിയോ ?!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്