ആപ്പ്ജില്ല

മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറന്‍റിന് ഇടക്കാല സ്റ്റേ

ഭാര്യ ഹസിന്‍ ജഹാന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്‍ത കേസില്‍ 15 ദിവസത്തിനകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു കഴിഞ്ഞയാഴ്ച ഷമിക്ക് നല്‍കിയ വാറന്‍റ്

Samayam Malayalam 10 Sept 2019, 3:07 pm
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറന്‍റിന് കൊല്‍ക്കത്ത കോടതി ഇടക്കാല സ്റ്റേ നല്‍കി. അകന്നുകഴിയുന്ന ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ് ഷമിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ലൈംഗികാതിക്രമവും പീഡനവും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹസിന്‍റെ പരാതിയില്‍ ഷമിക്കെതിരെ ആരോപിക്കുന്നത്.
Samayam Malayalam shami.


കഴിഞ്ഞ മാര്‍ച്ചില്‍ ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്‍ത കേസില്‍ 15 ദിവസത്തിനകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കാണിച്ച് കഴിഞ്ഞയാഴ്‍ചയാണ് കൊല്‍ക്കത്തയിലെ പ്രാദേശിക കോടതി ഷമിക്ക് വാറന്‍റ് അയച്ചത്. ഈ ഉത്തരവ് അലിപൂര്‍ ജില്ലാ കോടതി തിങ്കളാഴ്‍ച റദ്ദാക്കിയതായി ഷമിയുടെ അഭിഭാഷകന്‍ അറിയിച്ചു.

2018 മാര്‍ച്ച് മുതല്‍ ഷമി ഭാര്യയുമായുള്ള നിയമ പോരാട്ടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ ദ്രോഹിക്കുകയാണെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഹസിന്‍ ഷമിക്കെതിരെ പരസ്യമായി ഉന്നയിച്ചത്.

പരമാവധി മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഹസിന്‍റെ പരാതിയില്‍ ഷമിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, ആരോപണങ്ങളെല്ലാം ഷമി നിഷേധിച്ചിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഷമി പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്