ഖത്തർ ലോകകപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ യു എ ഇ യെ തകർത്ത് ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീന. ഇന്നലെ (16/11/2022) വൈകിട്ട് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 5 ഗോളുകൾക്കാണ് ലയണൽ സ്കലോണിയുടെ ശിഷ്യന്മാർ ഏഷ്യൻ ടീമിനെ തകർത്തത്. സൂപ്പർ താരം ലയണൽ മെസിയും മത്സരത്തിൽ ഗോൾ നേടി.
യു എ ഇ യിലെ മൊഹമ്മദ് ബിൻ സയിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ കിടിലൻ പ്രകടനമാണ് കണ്ടത്. തുടക്കം മുതൽ മികച്ച കളി കെട്ടഴിച്ച അർജന്റീന പതിനേഴാം മിനുറ്റിൽ മുന്നിലെത്തി. ലയണൽ മെസിയുടെ അസിസ്റ്റിൽ നിന്ന് ജൂലിയൻ അൽവാരസ് ആയിരുന്നു ഗോൾ നേടിയത്. ഇരുപത്തിയഞ്ചാം മിനുറ്റിൽ ഏഞ്ചൽ ഡി മരിയയുടെ ഗോളിൽ അർജന്റീന ലീഡ് വർധിപ്പിച്ചു. മാർകോസ് അക്യൂനയുടെ ക്രോസിൽ നിന്ന് ഒരു വോളിയിലൂടെയായിരുന്നു ഡി മരിയ വല കുലുക്കിയത്. പതിനൊന്ന് മിനുറ്റുകൾക്ക് ശേഷം ഡി മരിയ വീണ്ടും ഗോൾ കണ്ടെത്തി. ഇതോടെ അർജന്റീന മത്സരത്തിൽ 3-0 ന് മുന്നിലായി.
ആദ്യ പകുതി അവസാനിക്കാൻ ഒരു മിനുറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ലയണൽ മെസിയും അർജന്റീനക്കായി വല കുലുക്കി. ഇതോടെ മത്സരം അർജന്റീനയുടെ 4-0 ലീഡോടെ ആദ്യ പകുതിക്ക് പിരിഞ്ഞു. ആദ്യ പകുതിക്ക് ശേഷവും മികച്ച കളി കെട്ടഴിച്ച അർജന്റീന അറുപതാം മിനുറ്റിൽ മത്സരത്തിൽ 5-0 ന് മുന്നിലെത്തി. റോഡ്രിഗോ ഡി പോൾ നൽകിയ പന്തിൽ നിന്ന് ജോക്വിൻ കൊറിയയായിരുന്നു ഈ ഗോൾ നേടിയത്. ഈ ഗോളിന് ശേഷം പിന്നീട് സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ലോകകപ്പിന് മുൻപ് അർജന്റീനക്ക് ഏറെ ആത്മവിശ്വാസം നൽകാൻ ഈ കിടിലൻ ജയം ഉപകരിക്കും.
അതേ സമയം ഈ മാസം 20 ന് ആരംഭിക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് അർജന്റീന കളിക്കുന്നത്. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പിൽ അർജന്റീനക്കൊപ്പം ഉള്ളത്. ഇരുപത്തിരണ്ടിന് സൗദി അറേബ്യക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം.
Read Latest Sports News and Malayalam Newsundefined
Read Latest Sports News and Malayalam Newsundefined