ആപ്പ്ജില്ല

ഫ്രാന്‍സ് ഫിഫ ലോകകപ്പ് ജേതാക്കള്‍

ഫൈനലിൽ ക്രൊയേഷ്യയെ തകർത്തത് 2നെതിരെ 4 ഗോളിന്

Samayam Malayalam 15 Jul 2018, 10:31 pm
മോസ്‍കോ: ഫുട്‍ബോള്‍ ലോകകപ്പ് കിരീടം ഫ്രാന്‍സ് നേടി. റഷ്യയിലെ ലുഷിന്‍സ്‍കി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടം നേടിയത്.
Samayam Malayalam 37277278_991022751102451_1161110551246405632_n


1998ല്‍ ആണ് അവസാനമായി ഫ്രാന്‍സ് ലോകകപ്പ് നേടിയത്.

കളിയുടെ ഗതിക്ക് വിപരീതമായി ഫ്രാന്‍സ് ആണ് ആദ്യം ഗോള്‍ നേടിയത്. അന്‍റോയിന്‍ ഗ്രീസ്‍മാന്‍ 17-ാം മിനിറ്റില്‍ എടുത്ത ഫ്രീകിക്ക് തട്ടിയകറ്റാനുള്ള മാരിയോ മാന്‍ജൂക്കിക്കിന്‍റെ ശ്രമം സെല്‍ഫ് ഗോള്‍ ആയി. മത്സരത്തിലെ ആദ്യ ശ്രമത്തില്‍ ഫ്രാന്‍സിന് ഗോള്‍.

ആദ്യ ഗോളിന് ശേഷം ഫ്രാന്‍സ് നിരയ്ക്ക് ആത്മവിശ്വാസം വന്നത്. പക്ഷേ, ക്രൊയേഷ്യ ആക്രമണം തുടര്‍ന്നു. 28-ാം മിനിറ്റില്‍ ഫലമുണ്ടായി. ഫ്രഞ്ച് പ്രതിരോധനം തകര്‍ത്ത പെരിസിച്ചിന്‍റെ തകര്‍പ്പന്‍ ഷോട്ടില്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസിന് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

കളി മുറുകുന്നതിനിടെ രസംകൊല്ലിയായി ഹാന്‍ഡ് ബോള്‍ ആരോപണം വന്നു. സ്വന്തം പെനല്‍റ്റി ബോക്സില്‍ പന്ത് കൈകൊണ്ട് തൊട്ടതിന് ക്രൊയേഷ്യക്ക് എതിരെ പെനല്‍റ്റി. വിഎആര്‍ സഹായത്തോടെ റഫറി തീരുമാനമെടുത്തതോടെ അര്‍ഹതപ്പെട്ടതാണോയെന്ന് സംശയിക്കുന്ന ഒരു പെനല്‍റ്റി ഫ്രാന്‍സിന് അനുകൂലമായി ലഭിച്ചു. കിക്കെടുത്ത ഗ്രീസ്‍മാന്‍ എളുപ്പത്തില്‍ ലക്ഷ്യംകണ്ടു. ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഫ്രാന്‍സ് 2 - 1 ക്രൊയേഷ്യ.

രണ്ടാം പകുതിയിലും ആവേശത്തോടെ തുടങ്ങിയത് ക്രൊയേഷ്യയാണ്. കളി തുടങ്ങി രണ്ട് മിനിറ്റില്‍ റീബിക്കിന്‍റെ തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ട് ലോറിസ് തടഞ്ഞു. അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. പോഗ്‍ബയിലൂടെ ഫ്രാന്‍സ് സ്കോര്‍ ഉയര്‍ത്തി.

എംബാപ്പെ സൃഷ്‍ടിച്ച മനോഹരമായ ഒരു അവസരം ഫ്രഞ്ചുകാര്‍ക്ക് നഷ്‍ടമായെങ്കിലും റീ ബൗണ്ടില്‍ ലക്ഷ്യംനോക്കി നിറയൊഴിച്ച പോള്‍ പോഗ്‍ബ ഫ്രാന്‍സിന്‍റെ ലീഡ് ഉയര്‍ത്തി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കൗമാരതാരം എംബാപ്പെയും ലക്ഷ്യം കണ്ടു. ചരിത്രമാണ് എംബാപ്പെ കുറിച്ചത്. ലോകകപ്പിന്‍റെ ഫൈനല്‍ മത്സരത്തില്‍ ഒരു കൗമാരതാരം അവസാനമായി ഗോള്‍ നേടിയത് സാക്ഷാല്‍ പെലെയാണ്.

ഗോൾ നേടിയ എംബാപ്പെയുടെ ആഹ്ളാദം


അവിടെയും തീര്‍ന്നില്ല അപ്രവചനീയമായ കളി. എംബാപ്പെ ഗോളടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചടിച്ച് മാരിയോ മാൻജൂക്കിക്ക്. ഇതോടെ ക്രൊയേഷ്യ 2 ഗോളിലെത്തി. ലോറിസിന്‍റെ പിഴവ് മുതലെടുത്തായിരുന്നു മാന്‍ജൂക്കിക്കിന്‍റെ ഗോള്‍.

നാല് ഗോളുകള്‍ വീണതോടെ ഫ്രാന്‍സ് കളി മെല്ലെയാക്കി. പ്രതിരോധത്തില്‍ ഊന്നിയ കളിയ്ക്ക് ഇടയില്‍ ലഭിച്ച അവസരങ്ങളില്‍ മനപൂര്‍വം ഗോളിന് ശ്രമിക്കേണ്ടെന്നും ഫ്രഞ്ച് താരങ്ങള്‍ കളിയിലൂടെ തോന്നിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്