ആപ്പ്ജില്ല

ഇത് പഴയ ടീമല്ല, സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളിലേക്ക് നയിക്കും: ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് വെങ്കിടേഷ് ഷണ്‍മുഖവുമായി എക്സ്ക്ലൂസീവ് ഇന്‍റര്‍വ്യൂ!!

കാലം കാത്തു വെക്കുന്ന ഉയരങ്ങളിലേക്ക് ഇന്ത്യൻ ഫുട്ബോള്‍ നടന്ന് കയറുകയാണ്. കരുത്തുറ്റ ടീമുകളോട് പോരാട്ടവീര്യം കാണിക്കുന്ന ടീമായി ഇന്ത്യ മാറി. ഈ സാഹചര്യത്തിൽ സമയം സ്പോര്‍ട്സിനോട് സംസാരിക്കുകയാണ് ഇന്ത്യൻ ദേശീയ ടീം സഹപരിശീലകനായ വെങ്കിടേഷ് ഷണ്‍മുഖം.

സൈഫുദ്ധീൻ ടി എം | Samayam Malayalam 21 Nov 2019, 11:16 am

ഹൈലൈറ്റ്:

  • മുന്‍ ഇന്ത്യൻ നായകനാണ് 40കാരനായ വെങ്കിടേഷ് ഷണ്‍മുഖം
  • ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ താരമായിരുന്നു
  • സാല്‍ഗോക്കര്‍, മഹീന്ദ്ര യുണൈറ്റ് ടീമുകൾക്കും കളിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Shanmugam Venkatesh - Interview

നമ്മള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും! കുറച്ച് നാളുകളായി ഇന്ത്യൻ ഫുട്ബോള്‍ ആരാധകരുടെ ഹൃദയം മന്ത്രിക്കുന്നത് ഈ വാക്കുകളാണ്. 2022-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ വിജയം നേടാനായില്ലെങ്കിലും, ടീമെന്ന നിലയിൽ ഇന്ത്യ പുറത്തെടുക്കുന്ന പോരാട്ടവീര്യം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. കരുത്തരും ഏഷ്യൻ ചാമ്പ്യൻമാരുമായ ഖത്തറിനെ അവരുടെ സ്വന്തം തട്ടകത്തിൽ സമനിലയിൽ പൂട്ടിയത് തന്നെയാണ് സമീപകാലത്ത് ഇന്ത്യൻ ഫുട്ബോള്‍ നേടിയ ശ്രദ്ധേയമായ നേട്ടം.
Also Read: കമന്ററിയോട് അടക്കാനാകാത്ത പ്രണയമാണ്, അഭിനിവേശമാണ്, ഉന്മാദമാണ്... കമന്ററി കിംഗ് ഷൈജു ദാമോദരന്റെ എക്സ്ക്ലൂസിവ് ഇന്റർവ്യൂ!!

എന്നാൽ അതിന് ശേഷം താരതമ്യേനെ ദുര്‍ബലരായ ടീമുകള്‍ക്കെതിരെ ഇന്ത്യയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഒമാനെതിരെ പരാജയപ്പെടുകയും ചെയ്തു. ഇന്ത്യൻ ഫുട്ബോളിന്‍റെ ഭാവിയെ കുറിച്ച് സമയം സ്പോര്‍ട്സിനോട് സംസാരിക്കുകയാണ് മുന്‍ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ ദേശീയ ടീം സഹപരിശീലകനുമായ വെങ്കിടേഷ് ഷണ്‍മുഖം.

ഇന്ത്യൻ ഫുട്ബോളിൽ സമീപകാലത്തുണ്ടായ ഉണര്‍വ്വിനെ കുറിച്ച്
- ഇന്ത്യൻ ഫുട്ബോളിനെ ആളുകള്‍ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. ഖത്തര്‍, ഒമാന്‍ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തുക എളുപ്പമല്ല. കരുത്തരായ ഇത്തരം ടീമുകള്‍ക്കെതിരെ നാലും അഞ്ചും ഗോളുകള്‍ക്ക് പരാജയപ്പെടുന്ന സാഹചര്യം ഇന്ത്യക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഇന്ത്യ പൊസഷൻ ഫുട്ബോള്‍ കളിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ലോങ് ബോളുകള്‍ കളിക്കുന്ന രീതിയായിരുന്നു ഇന്ത്യൻ ഫുട്ബോളിൽ നില നിന്നിരുന്നത്. എന്നാൽ കിംഗ്സ് കപ്പിന് ശേഷം ഇതിൽ നിന്ന് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. താരങ്ങള്‍ പന്തു കൈവശം വെച്ച് കളിക്കാനുള്ള ധൈര്യം പതുക്കെ നേടിയെടുക്കുകയാണ്. ഈ ടീമിന് ഭാവിയുണ്ട്. അതിന് സമയം ആവശ്യമാണ്. ക്ഷമയോടെ കാത്തിരിക്കുകയാണ് ചെയ്യേണ്ടത്.

നേരിടുന്ന വെല്ലുവിളി
- ഇന്ത്യൻ ഫുട്ബോളിന് അധികം പരിചയമില്ലാത്ത പൊസഷൻ ഫുട്ബോള്‍ ശൈലിയാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്ച് പരീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായി ഇന്ത്യൻ ഫുട്ബോളിനെ പൊസഷൻ ശൈലിയിലേക്ക് കൊണ്ടു വരാനാണ് സ്റ്റിമാച്ച് പരിശ്രമിക്കുന്നത്. താരങ്ങളെല്ലാം ഈ ശൈലിയോട് ഇണങ്ങിവരേണ്ടതുണ്ട്. ഇതു തന്നെയാണ് ഇപ്പോഴത്തെ വെല്ലുവിളി. താരങ്ങള്‍ പന്തു കൈവശം വെക്കാനാവശ്യമായ ആത്മവിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. പന്തുകൈവശം വെച്ച് കളിക്കുമ്പോഴും ഗോള്‍ നേടാന്‍ സാധിക്കുന്നിടത്താണ് ടീം വിജയിക്കുന്നത്. എന്നാൽ അധികം ഗോളുകള്‍ നേടാന്‍ നമുക്ക് കഴിയുന്നില്ലെന്നതും വെല്ലുവിളിയാണ്. താരങ്ങള്‍ പന്ത് കൈവശം വെക്കാൻ ആത്മവിശ്വാസം നേടിയെടുക്കുക എന്നതോടൊപ്പം, വിസിൽ മുഴങ്ങുമ്പോള്‍ ഗോള്‍നിലയിൽ മുന്നിൽ നിൽക്കാനും കഴിയണം. അതിന് വേണ്ടിയുള്ള കഠിനാധ്വാനമാണ് ടീം വെല്ലുവിളികള്‍ക്കിടയിലും നടത്തുന്നത്.

സ്റ്റിമാച്ച് vs കോണ്‍സ്റ്റന്‍റൈൻ
- ഞാന്‍ പറഞ്ഞല്ലോ, ഇന്ത്യൻ ഫുട്ബോളിന്‍റെ പഴയ ശീലങ്ങളെല്ലാം ഉടച്ച് വാര്‍ക്കുകയെന്നതാണ് സ്റ്റിമാച്ചിന്‍റെ ‍ലക്ഷ്യം. കളിക്കോരാട് പന്തു കൈവശം വെച്ച് കൂടുതൽ പാസുകള്‍ നൽകി കളിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. അനസ് എടത്തൊടികയുണ്ടല്ലോ, പൊസഷന്‍ ഫുട്ബോള്‍ കളിക്കുന്ന ഒരു താരമേ ആയിരുന്നില്ല അനസ്. എന്നാലിപ്പോള്‍ കോച്ച് അനസിനോടും ആവശ്യപ്പെടുന്നത് പൊസഷൻ ശൈലിയിലേക്ക് മാറാൻ വേണ്ടിയാണ്. എന്നാൽ കോണ്‍സ്റ്റൈന്‍റെ കാലത്ത് കൂടുതൽ ലോങ് ബോളുകളാണ് നമ്മള്‍ കളിച്ചിരുന്നത്. ചെറിയ ടീമുകള്‍ക്കെതിരെ മികച്ച കളി പുറത്തെടുത്തുകയും കരുത്തരായ ടീമുകള്‍ക്കെതിരെ പന്ത് അടിച്ച് കളയുകയുമായിരുന്നു നമ്മള്‍. ഇപ്പോള്‍ എല്ലാ ടീമുകള്‍ക്കെതിരെയും ഒരേ ശൈലിയിലുള്ള ഫുട്ബോള്‍ കളിക്കാനാണ് സ്റ്റിമാച്ച് ആവശ്യപ്പെടുന്നത്. കോണ്‍സ്റ്റന്‍റൈൻ കായികക്ഷമതയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നതെങ്കിൽ സ്റ്റിമാച്ച് താരങ്ങളുടെ ടെക്നിക്കിനാണ് പ്രാധാന്യം നൽകുന്നത്. കായിക്ഷമതയിലും നമ്മള്‍ ഏറെ മുന്നേറിയിട്ടുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

ഖത്തറിനെതിരെ നടന്ന മത്സരത്തിന് ശേഷം ആരാധകര്‍ ആവേശത്തിലായിരുന്നു, പക്ഷേ...
- നമ്മുടെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഖത്തറിനെതിരെ നടന്നത്. ഏഷ്യൻ ചാമ്പ്യൻമാരെ അവരുടെ നാട്ടിൽ സമനിലയിൽ തളയ്ക്കുകയെന്നത് ചെറിയ കാര്യമില്ല. മികച്ച പോരാട്ടവീര്യമാണ് ടീം പുറത്തെടുത്തത്. മാത്രമല്ല, തൊട്ടു മുമ്പ് ഒമാനെതിരെ നടന്ന മത്സരവും മികവുറ്റതായിരുന്നു. 82 മിനുട്ട് വരെ മുന്നിൽ നിന്നതിന് ശേഷം രണ്ടു ഗോളുകള്‍ വഴങ്ങിയാണ് നമ്മള്‍ പരാജയപ്പെട്ടത്. ഒമാനെതിരെ കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ മത്സരത്തിലും പന്തടക്കത്തിൽ ടീം മുന്നിലായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യ വളരെ കരുത്തുറ്റ ടീമാണെന്ന് ചിന്തിച്ച് അവരുടെ താരങ്ങള്‍ കൂടുതൽ പോരാട്ടവീര്യം പുറത്തെടുക്കുന്നു. അത് നമ്മുടെ താരങ്ങള്‍ക്ക് സമ്മര്‍ദ്ദം തന്നെയാണ് നൽകുന്നത്.

ഇന്ത്യൻ ഫുട്ബോള്‍ ആരാധകരോട്..
- വലിയ പ്രതീക്ഷയാണ് ആരാധകര്‍ ഇന്ത്യൻ ഫുട്ബോളിൽ വെച്ച് പുലര്‍ത്തുന്നത്. എന്നാൽ നമുക്ക് മുന്നേറാന്‍ ഇനിയും സമയം ആവശ്യമാണെന്നാണ് എനിക്ക് ആരാധകരോട് പറയാനുള്ളത്. താരങ്ങള്‍ക്ക് കൂടുതൽ സമ്മര്‍ദ്ദം നൽകരുത്. സ്റ്റിമാച്ച് വളരെ നല്ല രീതിയിലാണ് ടീമിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളും അവരുടേതായ രീതിയിൽ കഠിനാധ്വാനം ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ ആ ലക്ഷ്യത്തിലേക്ക് എത്തും. അതിന് വേണ്ടി കാത്തിരിക്കാനും ടീമിന് കൂടുതൽ പിന്തുണ നൽകാനുമാണ് ഞാന്‍ ആരാധകരോട് ആവശ്യപ്പെടുന്നത്.

രണ്ടാം ഭാഗം നാളെ: കേരള ഫുട്ബോളിൽ താരാരാധന അതിരു കടക്കുന്നോ! സഹലിനെയും ഐ എം വിജയനെയും കുറിച്ച് വെങ്കിടേഷ്!!
ഓതറിനെ കുറിച്ച്
സൈഫുദ്ധീൻ ടി എം
സമയം മലയാളത്തിൽ സീനിയര്‍ ഡിജിറ്റല്‍ കണ്ടൻ്റ് പ്രൊഡ്യൂസര്‍. പ്രിൻ്റ് മീഡിയയിൽ കരിയര്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡിജിറ്റൽ കണ്ടൻ്റ് മേഖലയില്‍ ജോലി ചെയ്ത് വരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്