ആപ്പ്ജില്ല

അവസാനം തേടി നടന്ന ആ ചിത്രം ഐ എം വിജയനരികിലെത്തി, ദൈവത്തിന് നന്ദി പറഞ്ഞ് താരം

ഐ എം വിജയൻ എന്ന തൃശൂരുകാരനെ അറിയാത്ത മലയാളികളുണ്ടാകില്ല. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ വിജയൻ കഴിഞ്ഞ ദിവസമാണ് എ ഐ എഫ് എഫ് ടെക്നിക്കൽ കമ്മറ്റിയുടെ പുതിയ ചെയർമാനായി നിയമിതനായത്. ഇപ്പോളിതാ ഫേസ്ബുക്കിൽ തന്റെ ആദ്യകാല‌ ഗുരുവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് വിജയൻ കുറിച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. താൻ വർഷങ്ങളായി തേടി നടന്ന ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ് വിജയൻ തന്റെ എഴുത്ത് തുടങ്ങിയിരിക്കുന്നത്.

Samayam Malayalam 7 Sept 2022, 9:42 pm
വിശേഷണങ്ങൾ ആവശ്യമില്ലാത്ത വ്യക്തിയാണ് ഐ എം വിജയൻ. തൃശൂരിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ നായകൻ വരെയായ ഐ എം വിജയനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. പ്രായം അൻപത്തിമൂന്ന് പിന്നിട്ടെങ്കിലും ഇന്നും കളത്തിലിറങ്ങിയാൽ എതിരാളികളുടെ പേടിസ്വപ്നമാണ് അയനിവളപ്പിൽ മണി‌വിജയൻ എന്ന ഐ എം വിജയൻ. മലയാളികൾ മറ്റൊരു ഓണക്കാലത്തെ കൂടി ആഘോഷത്തോടെ വരവേൽക്കുമ്പോൾ ഇപ്പോളിതാ തന്റെ ആദ്യ കാല‌ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഐ എം വിജയൻ.
Samayam Malayalam IM Vijayan
ഐ എം വിജയൻ, ജോസ് പറമ്പൻ


കുട്ടിക്കാലത്ത് തന്റെ കളി മികവ് തിരിച്ചറിഞ്ഞ് ഫുട്ബോൾ ലോകത്ത് പിച്ചവെക്കാൻ സഹായിച്ച, തന്റെ ആദ്യ കാല‌ഗുരുവായ, വഴികാട്ടിയായ ജോസ് പറമ്പൻ സറിന്റെ ചിത്രം ഈ ഓണക്കാലത്താണ് ഐഎംവിക്ക് അരികിലെത്തിയത്. ഈയൊരു ചിത്രത്തിനായി താൻ വർഷങ്ങളായി തേടി നടക്കുകയായിരുന്നുവെന്ന് ചിത്രം ഫേസ്ബുക്കിൽ പങ്കു വെച്ചു കൊണ്ട് ഐ എം വിജയൻ കുറിക്കുന്നു‌. ജോസ് പറമ്പൻ സർ ഐ എം വിജയന്റെ കരിയറിനേയും ജീവിതത്തേയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് വ്യക്തം. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഐ എം വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

വർഷങ്ങളായി ഞാൻ തേടിനടന്ന ചിത്രം. ഇന്നത് തികച്ചും യാദൃച്ഛികമായി കയ്യിൽ വന്നുപെട്ടപ്പോൾ, അറിയാതെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലത്തിന്റെ ഓർമ്മകൾ മുഴുവൻ മനസ്സിൽ ഒഴുകിയെത്തി. ഈ ചിത്രം എന്റെ കയ്യിൽ എത്തിച്ച ദൈവത്തിന് എങ്ങനെ നന്ദി പറയാതിരിക്കും?

ഇത് ജോസ് പറമ്പൻ. നിങ്ങളറിയുന്ന ഇന്നത്തെ ഐ എം വിജയൻ എന്ന വ്യക്തിയിലേക്ക്, കളിക്കാരനിലേക്ക്, ഞാൻ യാത്ര തുടങ്ങിയത് ഈ വലിയ മനുഷ്യന്റെ കൈപിടിച്ചാണ്. കോലോത്തുംപാടത്ത് തുണിപ്പന്ത് കെട്ടി കളിച്ചു നടന്ന ഒരു കുട്ടിയിൽ എന്തോ ഒരു പ്രത്യേകത കണ്ടിരിക്കണം അദ്ദേഹം. സ്പോർട്സ് കൗൺസിലിന്റെ ത്രിവത്സര ക്യാമ്പിലേക്ക് എന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയത് അതുകൊണ്ടാവുമല്ലോ.

ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാർ. തൃശൂരിനപ്പുറം ഒരു ലോകമില്ലായിരുന്ന അവനെ നെഹ്‌റു കപ്പ് കാണിക്കാൻ ബസ്സിൽ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമായിരുന്നു. ആരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി, എല്ലാ ജീവിതത്തിരക്കുകളും മാറ്റിവെച്ചുള്ള ആ യാത്ര. അങ്ങനെ എത്രയെത്ര ഓർമ്മകൾ.

ആരായിരുന്നു എനിക്ക് ജോസ് പറമ്പൻ? ഗുരുവെന്നോ വഴികാട്ടിയെന്നോ സ്വന്തം മകനെപ്പോലെ എന്നെ സ്നേഹിച്ച ആളെന്നോ ഒക്കെ വിളിക്കാം. ഒരു ഫുട്ബാളർ എന്ന നിലയിലുള്ള എന്റെ എല്ലാ വളർച്ചക്കും അടിത്തറയിട്ടത് അദ്ദേഹമാണ്. ആ അടിത്തറയിൽ നിന്ന് തുടങ്ങുന്നു എന്റെ ഫുട്ബാൾ ജീവിതം.

ഇന്ന് പറമ്പൻ സാർ നമുക്കൊപ്പമില്ല. എങ്കിലും, അദ്ദേഹത്തെ കുറിച്ചോർക്കാത്ത, അദ്ദേഹത്തെ മനസ്സ് കൊണ്ട് നമിക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ. ഈ ചിത്രം എന്നെ വീണ്ടും ആ ഓർമ്മകളിലേക്ക് തിരികെ നടത്തുന്നു. ഒരിക്കലുമൊരിക്കലും മായാത്ത, മരിക്കാത്ത ആ ഓർമ്മകൾ ഇതാ ഈ നിമിഷവും എന്റെ കണ്ണുകൾ ഈറനാക്കുന്നു...
പ്രണാമം, ജോസ് പറമ്പൻ സാർ...

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്