ആപ്പ്ജില്ല

2022 FIFA World Cup Qualifiers: ആദ്യമത്സരത്തിലെ അവസാന എട്ട് മിനുട്ടില്‍ ഇന്ത്യയെ ഫിനിഷ് ചെയ്ത് ഒമാന്‍

ഗുവാഹത്തിയിൽ വെച്ച് നടന്ന മത്സരത്തിൽ ലഭിച്ച മികച്ച ആരാധക പിന്തുണ മുതലാക്കാന്‍ ഛേത്രിക്കും സംഘത്തിനും കഴിയാതെ പോയി. എന്നാല്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്

Samayam Malayalam 5 Sept 2019, 9:50 pm
ഗുവാഹത്തി: ഫിഫ ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തിൽ ഒമാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒമാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ആദ്യപകുതിയില്‍ തന്നെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. എന്നാല്‍ മത്സരത്തിന്‍റെ അവസാന എടച്ട് മിനുട്ടില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ഒമാന്‍ ഇന്ത്യയെ തകര്‍ത്തത്. അല്‍ മന്ദര്‍ റാബിയയുടെ ഇരട്ടഗോള്‍ മികവിലായിരുന്നു ഒമാന്‍റെ ജയം.
Samayam Malayalam india


ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ പതിനാറ് സ്ഥാനങ്ങള്‍ മുന്നിലാണ് ഒമാന്‍. ഇന്ത്യയേക്കാള്‍ കരുത്തരുമാണ്. എന്നാല്‍ ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മികച്ച ആരാധക പിന്തുണ മുതലാക്കാനും മികച്ച പ്രകടനം കാഴ്ച വെക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു മിന്നും പ്രകടനമാണ് മത്സരത്തില്ർ കാഴ്ച വെച്ചത്. ഒമാൻറെ മികച്ച ഗോളവസരങ്ങൾ ഗുർപ്രീത് നിഷ്പ്രഭമാക്കി. എന്നാൽ 82ാം മിനുട്ടിൽ പിറന്ന ഒമാൻറെ ഗോൾ ഗുർപ്രീതിൻറെ പിഴവായിരുന്നു. 90ാം മിനുട്ടിലെ രണ്ടാം ഗോളിന് പ്രതിരോധ താരം രാഹുൽ ബെക്കെയും കാരണക്കാരനായി.

മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ്, ആഷിക് കുരുണിയൻ എന്നിവർ നിലവില്‍ ടീമിനൊപ്പം ഉണ്ട്. എന്നാല്‍ ആഷിക് കരുണിയന്‍ ആദ്യ ഇലവനില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇഞ്ചുറി ടൈമിൽ മാത്രമാണ് സഹലിനെ കോച്ച് കളത്തിലിറക്കിയത്. ഇന്നത്തെ മത്സരത്തില്‍ കരുത്തരായ ഒമാനെതിരെ പരാജയപ്പെട്ടെങ്കിലും ഇഗോര്‍ സ്റ്റിമാകിന്‍റെ ഇന്ത്യൻ ടീം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ അത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൌണ്ടിലെ മറ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് താരതമ്യേന എളുപ്പമായേക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ കളിക്കുക. ഖത്തര്‍, ഒമാന്‍ എന്നീ ടീമുകളെ മാറ്റിനിര്‍ത്തിയാല്‍ അത്രയേറെ കരുത്തരല്ലാത്ത ടീമുകളാണ് ഇന്ത്യക്കൊപ്പം ഇ ഗ്രൂപ്പിലുള്ളത്.

40 ഏഷ്യന്‍ രാജ്യങ്ങളെ അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന എട്ട് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിട്ടുള്ളത്. എല്ലാ ടീമുകള്‍ക്കും ഹോം മത്സരങ്ങളും എവേ മത്സരങ്ങളും ഉണ്ടായിരിക്കും. എട്ട് ഗ്രൂപ്പുകളില്‍ നിന്നും ജേതാക്കളാകുന്ന എട്ട് ടീമുകളും മികച്ച നാല് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ യോഗ്യതാ റൗണ്ടിലെത്തുക. ഇതോടൊപ്പം 2023ല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഫുട്ബോളിലേക്കും ഇവര്‍ യോഗ്യത നേടും.

കരുത്തരായ ഇറാന്‍, ജപ്പാന്‍, കൊറിയ, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നീ ടീമുകള്‍ക്കെതിരെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് ഏറ്റുമുട്ടേണ്ടി വരില്ല. കരുത്തരായ ഇറാക്കും ഉസ്ബക്കിസ്ഥാനും ഒഴിവായവരില്‍ പെടും. ഗ്രൂപ്പിലുള്ള ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യയ്ക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞേക്കും.

ലോകകപ്പില്‍ സാന്നിധ്യമറിയിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയും അതിവിദൂരമായ ഒരു സ്വപ്നം മാത്രമാണ്. ആ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഫിഫ റാങ്കില്‍ ആദ്യ നൂറില്‍ പോലും ഇല്ലാത്ത ഇന്ത്യയ്ക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ ഫുട്ബോള്‍ പ്രവചനാതീതമാണ്. എന്ത് അദ്ഭുതവും സംഭവിക്കാന്‍ ആ 90 മിനുട്ട് ധാരാളം മതി. അതുതന്നെയാണ് ടീം ഇന്ത്യയുടെ പ്രതീക്ഷയും. ആ വിശ്വാസവുമായാണ് ഒരുവട്ടം കൂടി ലോകകപ്പ് യോഗ്യത തേടി ഇന്ത്യ ഇറങ്ങുന്നത്. ഒമാനെതിരെ പരാജയപ്പെങ്കലും ടീമിൻറെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്