ആപ്പ്ജില്ല

മെസിയെ വിലക്കാന്‍ സാധ്യത; അടുത്ത കോപ്പയും ലോകകപ്പും കളിക്കാനാകില്ല

കോണ്‍ഫെഡറേഷനെ അപമാനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ താരങ്ങളെ രണ്ട് വര്‍ഷം വരെ വിലക്കാന്‍ അധികാരമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ 2020ലെ കോപ്പ അമരിക്ക ടൂര്‍ണമെന്‍റും 2022 ലെ ഖത്ത‍ർ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളും മെസിക്ക് നഷ്ടമാകും.

Samayam Malayalam 8 Jul 2019, 4:12 pm
സാവോ പോളോ: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും അര്‍ജന്‍റീനന്‍ നായകന്‍ ലയണല്‍ മെസിയെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയേക്കാന്‍ സാധ്യത. ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന മെസിയുടെ ഗുരുതരമായ ആരോപണമാണ് നടപടിയെടുക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ അഴിമതി ആരോപണവും ലയണല്‍ മെസ്സി ഉന്നയിച്ചിരുന്നു.
Samayam Malayalam Leonel Messi ban


കോണ്‍ഫെഡറേഷനെ അപമാനിക്കുന്ന തരത്തില്‍ താരങ്ങള്‍ ഇടപെടുകയോ പെരുമാറുകയോ ചെയ്താല്‍ രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്കാനുള്ള അധികാരം കോണ്‍ഫെഡറേഷനുണ്ട്. ഈ അധികാരം ഉപയോഗിച്ചാകും മെസിക്ക് വിലക്ക് ഏര്‍പ്പെടുത്തുക. രണ്ട് വര്‍ഷം വരെ വിലക്ക് നേരിട്ടാല്‍ 2020ല്‍ നടക്കുന്ന അടുത്ത കോപ്പ അമരിക്ക ടൂര്‍ണമെന്‍റും 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളും മെസിക്ക് നഷ്ടമാകും.

ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു മത്സരത്തിന് പിന്നാലെ അര്‍ജന്‍റീനന്‍ താരങ്ങളായ ലയണല്‍ മെസിയുടേയും സെര്‍ജിയോ അഗ്യൂറോയുടേയും ആരോപണം. ഇത് കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. റഫറിക്കെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ ഫെഡറേഷന്‍ കോപ്പ സംഘാടകര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

മത്സരത്തില്‍ ടീം പരാജയപ്പടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നായിരുന്നു ആരോപണം. മത്സരത്തില്‍ രണ്ട് തവണ പെനല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനല്‍റ്റി അനുവദിച്ചിരുന്നില്ല. വാര്‍ റഫറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഈ തീരുമാനമെന്നാണ് അര്‍ജന്‍റീന ആരോപിച്ചു. റഫറിക്ക് വാര്‍ റഫറി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ഓഡിയോ പരിശോധിക്കണമെന്നും അര്‍ജന്‍റീന ഫുട്ബോള്‍ ഫെഡറേഷന്‍റെ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി നടന്ന മത്സരത്തിന് പിന്നാലെ കോണ്‍ഫെഡറേഷനെതിരെ മെസി അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാനാണ് ടൂര്‍ണമെന്‍റ് നടത്തിയതെന്ന് മെസി പറഞ്ഞു. ചിലിയെ പരാജയപ്പെടുത്തി ഈ സീസണിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു അര്‍ജന്‍റീന. എന്നാല്‍ മെഡലുകള്‍ പോലും സ്വീകരിക്കാതെയാണ് മെസി മടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്