ആപ്പ്ജില്ല

റൊണാള്‍ഡോ സൈഡ് ബെഞ്ചില്‍ നിന്ന് അനങ്ങിയില്ല; പണി കൊടുത്ത് കൊറിയന്‍ ആരാധകര്‍

മത്സരം അവസാനിക്കുന്നത് വരെ യുവൻറസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൈഡ് ബെഞ്ചിലിരുന്നു. പിന്നാലെ സംഘാടകരെ കോടതി കയറ്റാനൊരുങ്ങുകയാണ് കൊറിയന്‍ ഫുട്ബോള്‍ ആരാധകര്‍.

Samayam Malayalam 31 Jul 2019, 3:12 pm
സൗത്ത് കൊറിയയിലെ കെ ലീഗ് ഫുട്ബോളില്‍ യുവന്‍റസിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സൗഹൃദ മത്സരം കളിക്കാന്‍ അവസരം ലഭിച്ചില്ല. കളിയുടെ പൂര്‍ണസമയവും താരത്തിന് സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പുലിവാല് പിടിക്കേണ്ടി വന്നത് കെ ലീഗ് സംഘാടകര്‍ക്കാണ്.
Samayam Malayalam ronaldo


കൊറിയൻ ലീഗിലെ ഓൾ സ്റ്റാർ ഇലവനുമായുള്ള യുവന്‍റസിന്‍റെ മത്സരം കാണാന്‍ എത്തിയ ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. സൂപ്പര്‍ താരത്തിന്‍റെ പ്രകടനം കാണാന്‍ പൊന്നുംവില കൊടുത്ത് ടിക്കറ്റ് സ്വന്തമാക്കി എത്തിയതായിരുന്നു ആരാധകര്‍. എന്നാല്‍ മത്സരത്തില്‍ ഒരു മിനിട്ട് പോലും കളിക്കാന്‍ യുവന്‍റസ് താരം കളത്തിലിറങ്ങിയില്ല. റൊണാൾഡോ 45 മിനുറ്റോളം മത്സരത്തിൽ കളിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.എന്നാൽ മത്സരം അവസാനിക്കുന്നത് വരെയ്ക്കും സൈഡ്ബെഞ്ചില്‍ നിന്നും അനങ്ങിയിരുന്നില്ല റൊണാൾഡോ.


ഇതാണ് താരത്തിന്‍റെ സൗത്ത് കൊറിയന്‍ ആരാധകരെ ചൊടിപ്പിച്ചത്. റൊണാൾഡോയെ കാണാൻ വേണ്ടിയാണ് തങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിയത്. എന്നാല്‍ തങ്ങൾക്ക് താരത്തിന്‍റെ പ്രകടനം കാണാൻ കഴിഞ്ഞില്ലെന്ന് ആരാധകര്‍ പരാതി ഉയര്‍ത്തി. അതുകൊണ്ട് തന്നെ ടിക്കറ്റ് തുക റീ ഫണ്ട് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.

ഉയർന്ന തുക നൽകിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി കാണാൻ കടുത്ത ആരാധകരും അല്ലാത്തവരുമായ ഫുട്ബോള്‍ പ്രേമികള്‍ സ്റ്റേഡിയത്തിലെത്തിയത്. ടിക്കറ്റിന് മുടക്കിയ തുക തിരിച്ചുനല്‍കണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ കൃത്യമായ ഉത്തരം ലഭിക്കാതെ വന്നതിനെ തുടർന്ന് കെ ലീഗ് സംഘാടകരെ കോടതി കയറ്റാനുള്ള ശ്രമമാണ് കൊറിയൻ ഫുട്ബോൾ ആരാധകർ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്