സുഹൈറിനായി ഇത് മൂന്നാം ശ്രമം?
ആദ്യ റൗണ്ടില്‍ സുഹൈറിനായി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത് എത്തിയെങ്കിലും കരാര്‍ കാലാവധി ബാക്കിയുണ്ടെന്ന കാരണത്താല്‍ ആ നീക്കം സഫലമായില്ല. എന്നാല്‍, രണ്ടാം റൗണ്ട് ശ്രമവും കേരള ബ്ലാസ്റ്റേഴ്‌സ് നടത്തി. വന്‍ തുക ട്രാന്‍സ്ഫര്‍ ഫീ ആയി നല്‍കാമെന്നായിരുന്നു സുഹൈറിനായുള്ള രണ്ടാം റൗണ്ട് ശ്രമത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ വാഗ്ദാനം. എന്നാല്‍, അതും നടപടി ആയില്ല.
വി. പി. സുഹൈറിനായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം റൗണ്ട് ശ്രമം ആരംഭിച്ചതായാണ് പുറത്തുവരുന്ന സൂചനകള്‍. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ ഓഫറാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു മുന്നില്‍ വച്ചിരിക്കുന്നത്. ട്രാന്‍സ്ഫര്‍ ഫീസിന് ഒപ്പം രണ്ട് കളിക്കാരെകൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഓഫര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
പ്രശാന്ത് + ഗിവ്‌സണ്‍ + ട്രാന്‍സ്ഫര്‍ ഫീ
വി. പി. സുഹൈറിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഏറ്റവും ഒടുവിലായി മുന്നോട്ടു വച്ചിരിക്കുന്നത് മലയാളി റൈറ്റ് വിംഗര്‍ കെ. പ്രശാന്ത്, മണിപ്പുര്‍ സ്വദേശിയായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിംഗ് എന്നിവര്‍ക്കൊപ്പം ട്രാന്‍സ്ഫര്‍ ഫീസും നല്‍കാമെന്ന വാഗ്ദാനമാണ്. അതായത് വി. പി. സുഹൈറിനെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍ ഫീസിനു പുറമേ കെ. പ്രശാന്ത്, ഗിവ്‌സണ്‍ സിംഗ് എന്നിവരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് നല്‍കാനും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തയാറാണ്. ഹൈലാന്‍ഡേഴ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ ഓഫറിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് സില്ലിസ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വി. പി. സുഹൈറിനെ ഇതുപോലെ വിടാതെ പിന്തുടരണമെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പദ്ധതി ചെറുതൊന്നുമല്ല എന്നാണ് മനസിലാക്കേണ്ടത്. അതുമാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ സുഹൈര്‍ ടീമില്‍ എത്തുന്നതോടെ മുന്നേറ്റ നിരയെ രൂപപ്പെടുത്തുക എന്ന തലവേദനയില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കുറവു പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഗിവ്‌സണ്‍ സിംഗ്
20 കാരനായ ഗിവ്‌സണ്‍ സിംഗിനോട് ക്ലബ് വിട്ട് പുതിയ ടീമുകളെ അന്വേഷിച്ചുകൊള്ളാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതിനോടകം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഐ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ് സിയിലൂടെയാണ് പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേക്ക് എത്തിയത്. എന്നാല്‍, സീനിയര്‍ കരിയര്‍ ആരംഭിച്ചത് ഇന്ത്യന്‍ ആരോസ് എന്ന എ ഐ എഫ് എഫിന്റെ യൂത്ത് സെറ്റപ്പിലൂടെയാണ്. 2020ലാണ് ഗിവ്‌സണ്‍ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയില്‍ എത്തിയത്. 2024 വരെ ഗിവ്‌സണ്‍ സിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സിന് കരാര്‍ നിലനില്‍ക്കുന്നുമുണ്ട്. മഞ്ഞപ്പടയ്ക്കായി ആകെ എട്ട് മത്സരങ്ങള്‍ മാത്രമാണ് ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കളിച്ചത്. ഒരു ഗോളിന് അസിസ്റ്റ് ചെയ്തത് മാത്രമാണ് എടുത്തു പറയേണ്ടത്. ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനായി 16 മത്സരങ്ങള്‍ കളിച്ചു. രണ്ട് ഗോള്‍ നേടി, രണ്ട് ഗോളിന് അസിസ്റ്റ് ചെയ്തു.
2020 - 2021 സീസണില്‍ ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി നാല് മത്സരങ്ങളില്‍ മാത്രം കളിക്കാനുള്ള അവസരമേ ഗിവ്‌സണിനു ലഭിച്ചുള്ളൂ. കൂടുതല്‍ അവസരം ലഭിക്കണമെങ്കില്‍ പുതിയ ക്ലബ് അന്വേഷിക്കണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗിവ്‌സണിനെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സുഹൈറിനായുള്ള പാക്കേജില്‍ ഗിവ്‌സണിനെ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടുത്തിയതെന്നതും ശ്രദ്ധേയം.
കെ. പ്രശാന്ത്
എ ഐ എഫ് എഫ് ( ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ) എലൈറ്റ് അക്കാഡമിയിലൂടെയാണ് മലയാളിയായ കെ. പ്രശാന്ത് ഫുട്‌ബോള്‍ കളത്തിലേക്ക് കാലെടുത്തു വച്ചത്. 24 കാരനായ ഈ കോഴിക്കോട് സ്വദേശി റൈറ്റ് ബാക്ക്, റൈറ്റ് വിംഗര്‍ റോളുകളില്‍ ഏതൊരു ടീമിനും ഗുണകരമാണ്. 2016 മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമാണ്. 2017 ല്‍ ഐ ലീഗ് ക്ലബ്ബായ ചെന്നൈ സിറ്റി എഫ് സിക്കായി പന്തു തട്ടാന്‍ ലോണ്‍ വ്യവസ്ഥയില്‍ പോയി. ചെന്നൈ സിറ്റി എഫ് സിക്കായി 10 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു, ഒരു ഗോള്‍ നേടി.
ഗോളടിക്കാനും ഗോളടിപ്പിക്കാനും മികവുറ്റ വിംഗര്‍ ആണ് കെ. പ്രശാന്ത് എന്നതാണ് ശ്രദ്ധേയം. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ജഴ്‌സിയില്‍ ഇതുവരെ 66 മത്സരങ്ങള്‍ കളിച്ചു. രണ്ട് ഗോള്‍ നേടി, മൂന്ന് ഗോളിന് അസിസ്റ്റ് ചെയ്തു. 2021 - 2022 സീസണില്‍ ഒഡീഷ എഫ് സിക്ക് എതിരേ ആയിരുന്നു ഐ എസ് എല്ലിലെ ആദ്യ ഗോള്‍. 2021 - 2022 ഐ എസ് എല്‍ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും പ്രശാന്തിന്റെ പേരിലുണ്ട്. ഐ എസ് എല്ലില്‍ ആകെ 61 മത്സരങ്ങള്‍ കളിച്ചു. ഒരു ഗോള്‍ നേടി, മൂന്ന് ഗോളിന് അസിസ്റ്റ് ചെയ്തു. 2023 വരെ ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ട്.
വി. പി. സുഹൈര്‍
29 കാരനായ വി. പി. സുഹൈര്‍ പാലക്കാട് എടത്തനാട്ടുകര സ്വദേശിയാണ്. സെന്റര്‍ ഫോര്‍വേഡ് ആയ സുഹൈര്‍ ക്ലബ് തലത്തില്‍ ഇതുവരെ 76 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 12 ഗോള്‍ നേടി, എട്ട് ഗോളിന് അസിസ്റ്റ് ചെയ്തു. ഐ ലീഗില്‍ മോഹന്‍ ബഗാന്‍, കേരളത്തിന്റെ സ്വന്തം സംഘമായ ഗോകുലം കേരള എഫ് സി, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കായി കളിച്ചു. 2020 മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിലാണ് സുഹൈര്‍. നോര്‍ത്ത് ഈസ്റ്റിനായി 38 മത്സരങ്ങളില്‍ ഏഴ് ഗോള്‍ നേടി, നാല് ഗോളിന് അസിസ്റ്റ് നടത്തി.
2021 - 2022 സീസണില്‍ ആയിരുന്നു സുഹൈറിന്റെ ഏറ്റവും മികച്ച ഐ എസ് എല്‍ പ്രകടനം കണ്ടത്. 19 മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ബൂട്ടണിഞ്ഞ സുഹൈര്‍ നാല് ഗോള്‍ നേടി, രണ്ട് ഗോളിന് അസിസ്റ്റ് ചെയ്തു. ഈ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ സുഹൈറിനെ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്നത്. ഐ എസ് എല്ലിലെ മികവിലൂടെ ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറാനുള്ള അവസരവും 2022 ല്‍ സുഹൈറിനു ലഭിച്ചു.
Also Read : ബ്ലാസ്റ്റേഴ്സ് താരത്തെ റാഞ്ചാൻ ക്ലബ്ബുകൾ തമ്മിൽ മത്സരം; മലയാളി താരം ക്ലബ്ബ് വിടുമോ?
നീക്കത്തിനു പിന്നിലെ കാരണം
2021 - 2022 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ ഉണ്ടായിരുന്ന സ്പാനിഷ് സ്‌ട്രൈക്കർ ആൽവാരൊ വാസ്‌ക്വെസ്, ഭൂട്ടാൻ ഫോർവേഡ് ചെഞ്ചോ എന്നിവർ ഇതിനോടകം ക്ലബ് വിട്ടു. ലോൺ വ്യവസ്ഥയിൽ കളിക്കാനെത്തിയ അർജന്റീനക്കാരനായ ജോർജ് പെരേര ഡിയസ് ക്ലബ് വിട്ടേക്കുമെന്നാണ് സൂചന. മാതൃക്ലബ്ബായ അത് ലറ്റിക്കോ പ്ലേറ്റെൻസുമായി വഴിപിരിയാൻ ഡിയസ് ശ്രമിക്കുന്നുണ്ടെന്നും വാർത്തയുണ്ട്.
ഈ പശ്ചാത്തലത്തിലാണ് വി. പി. സുഹൈറിനായി കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി രംഗത്തുള്ളത്. ഇന്ത്യൻ സ്‌ട്രൈക്കറെ സ്വന്തമാക്കുന്നതിലൂടെ വിദേശ കരാർ നയത്തിൽ അപ്രതീക്ഷിത നേട്ടം കൈവരിക്കാമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കണക്കുകൂട്ടുന്നുണ്ട്. ഏതായാലും വി. പി. സുഹൈറിന്റെ പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഈ നീക്കം ഫലം കാണുമോ എന്നതിനായാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത്.