അതേ സമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളില്‍ 19-ാം റൗണ്ട് പോരാട്ടത്തിനായി മുംബൈ സിറ്റി എഫ്‌സിക്ക് എതിരേ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കുകയാണെന്ന് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും മലയാളി വിംഗര്‍ കെ.പി. രാഹുലും ഇന്നലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ടീമിന്റെ പ്രതിരോധ നിരയിലെ പ്രധാനിയായ ഖബ്രയുടെ സേവനം ഈ മത്സരത്തിൽ ലഭിക്കില്ലെന്നത് ബ്ലാസ്റ്റേഴ്സിന് സമ്മാനിക്കുന്ന തിരിച്ചടി ചെറുതൊന്നുമല്ല.
18 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ മുംബൈ സിറ്റിക്ക് 31 ഉം കേരള ബ്ലാസ്റ്റേഴ്‌സിന് 30 ഉം പോയിന്റ് വീതമാണുള്ളത്. ലീഗ് ടേബിളില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ് ഇരു ടീമുകളും. ആദ്യ നാലില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് മുന്നേറുക. 2016ലാണ് ബ്ലാസ്റ്റേഴ്‌സ് അവസാനമായി പ്ലേ ഓഫ് കളിച്ചത്. മുബൈ സിറ്റി നിലവിലെ ചാമ്പ്യന്മാരാണ്. ഐഎസ്എല്‍ ഈ സീസണിലെ 20-ാം റൗണ്ട് ടീം ഓഫ് ദ വീക്ക് ഇലവനില്‍ ഉള്‍പ്പെട്ട ആറ് കളിക്കാര്‍ മുംബൈ സിറ്റി എഫ്‌സിയുടേതാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഡ്രിയാന്‍ ലൂണ, ജോര്‍ജ് പെരേര ഡിയസ്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവരും ടീം ഓഫ് ദ വീക്ക് ഇലവനില്‍ ഉണ്ട്.
ഖബ്രക്ക് അടുത്ത രണ്ട് മത്സരങ്ങളും കളിക്കാനാവില്ല
ഹൈദരാബാദ് എഫ് സിക്കെതിരെ കേരളം 2-1 ന് പരാജയപ്പെട്ട മത്സരത്തിൽ എതിർ താരത്തെ മുട്ടുകൈ കൊണ്ടിടിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ വലത് ബാക്ക് താരം ഹർമൻ ജോത് ഖബ്രയെ ഇന്ന് എഐഎഫ്എഫ് ഹിയറിംഗിന് വിളിപ്പിച്ചിരുന്നു. ഈ ഹിയറിംഗിന് ശേഷമാണ് താരത്തിന് 2 മത്സരങ്ങളിൽ നിന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് വിധിച്ചത്. എട്ടാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി 2 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാനുള്ളത്. മുംബൈ സിറ്റിക്കെതിരെയും, എഫ് സി ഗോവക്കെതിരെയുമാണ് ഈ മത്സരങ്ങൾ. വിലക്ക് ലഭിച്ചതിനാൽ ഈ 2 മത്സരങ്ങളും ഖബ്രക്ക് നഷ്ടമാകും. അതായത് എട്ടാം സീസണിലെ ലീഗ് ഘട്ടത്തിൽ ഇനി ഖബ്ര ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാവില്ല. ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയാലാകും താരം ഇനി മഞ്ഞക്കുപ്പായമണിഞ്ഞ് മൈതാനത്തെത്തുക.
രാഹുല്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍
18 മത്സരങ്ങളുടെ ഇടവേളയ്ക്കുശേഷം മലയാളി വിംഗര്‍ കെ.പി. രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തിരിച്ചെത്തുന്ന മത്സരമായിരിക്കും മുംബൈ സിറ്റി എഫ്‌സിക്കെതിരേ ബുധനാഴ്ച രാത്രി 7.30ന് അരങ്ങേറുക. രാഹുല്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങും എന്ന് മാനേജര്‍ ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, വുകോമനോവിച്ചിന്റെ ഒപ്പം മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിന് എത്തുന്ന കളിക്കാരന്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുന്നത് പതിവാണ്. 2021 - 2022 സീസണിലെ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരായ പോരാട്ടത്തിനിടെ ആദ്യ പകുതിയില്‍ത്തന്നെ പരിക്കേറ്റാണ് രാഹുല്‍ ടീമിനു പുറത്തായത്. പിന്നീട് തിരിച്ചെത്തിയ രാഹുല്‍ ഹൈദരാബാദ് എഫ്‌സിക്കെതിരേയും ചെന്നൈയിന്‍ എഫ്‌സിക്കെതിരേയും പകരക്കാരനായി കളത്തില്‍ എത്തിയിരുന്നു.
Also Read : തീപ്പൊരി പോരാട്ടം, ഫൈനലിന് മുൻപൊരു ഫൈനൽ; എന്തും നടക്കാം, ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച്
മത്സരം കടുപ്പമേറിയത്
മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. കൃത്യമായ ഓര്‍ഗനൈസിംഗിലൂടെയാകും മുംബൈയും ഇറങ്ങുക. നവംബര്‍, ഡിസംബര്‍ പോലെ അല്ല ഇപ്പോഴത്തെ കാര്യങ്ങള്‍. പരിക്കും മറ്റ് പ്രശ്‌നങ്ങളുമായി സാഹചര്യങ്ങളില്‍ മാറ്റമുണ്ട്. എല്ലാ മേഖലയിലും ഇഞ്ചോടിഞ്ച് പോരാട്ടം കളത്തിലുണ്ടാകും - വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു. പ്രസിംഗ് ഫുട്‌ബോളിലൂടെ കൂടുതല്‍ പൊസഷനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ ശൈലി. മുംബൈക്കെതിരേ പ്രതിരോധമാണെങ്കില്‍ പ്രതിരോധം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറ്റപ്പെടും- കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.
ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടാതിരുന്നതിനെക്കുറിച്ച് വുകോമനോവിച്ച് മനസ് തുറന്നു. ആദ്യ പകുതിയില്‍ ചെന്നൈയിന്‍ കടുത്ത പ്രതിരോധത്തിലായിരുന്നു. രണ്ടാം പകുതിയില്‍ അവര്‍ ചില മാറ്റങ്ങള്‍ വരുത്തി. അതിലൂടെ ബ്ലാസ്റ്റേഴ്‌സ് പിടിച്ചു കയറുകയായിരുന്നു. മുംബൈക്കെതിരേ വ്യത്യസ്തമായ രീതിയാണ് അവലംബിക്കുക. മികച്ച താരങ്ങളുള്ള ടീമാണ് മുംബൈയുടേത് എന്നും വുകോമനോവിച്ച് വിലയിരുത്തി.
പരിക്കില്‍ നിരാശനായിരുന്നു
പരിക്കേറ്റ് മത്സരങ്ങള്‍ നഷ്ടപ്പെട്ടത് വേദനാജനകവും നിരാശാജനകവുമായിരുന്നു എന്ന് കെ.പി. രാപുല്‍ വെര്‍ച്വല്‍ പത്രസമ്മേളനത്തിനിടെ പറഞ്ഞു. ഒരു കളിക്കാരനും പരിക്കേല്‍ക്കാനും കളിക്കാതിരിക്കാനും ആഗ്രഹിക്കില്ല. ചില പരിക്കുകള്‍ നമുക്ക് ഒഴിവാക്കാം, എന്നാല്‍, മറ്റു ചിലത് അവിചാരിതമാണ്. പരിക്കിനെ കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ല. പരിക്കേറ്റ് വിശ്രമത്തിലായിരുന്നപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പരിചരണമാണ് നല്‍കിയത്. തിരിച്ചെത്തിയപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഫുട്‌ബോള്‍ ഇല്ലാതെ ഞാന്‍ ഒന്നുമല്ല. എന്റെ അഭാവത്തിലും ടീമിന്റെ മികച്ച പ്രകടനമാണ് ഏറ്റവും സന്തോഷം നല്‍കുന്നത് - രാഹുല്‍ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വിഷമമേറിയ സമയമായിരുന്നു പരിക്കിന്റെ നാളുകള്‍. ഐഎസ്എല്ലില്‍ 20 മത്സരങ്ങള്‍ മാത്രമാണുള്ളത്. അതിന്റെ നല്ല ശതമാനം മത്സരങ്ങളും എനിക്ക് നഷ്ടമായി - രാഹുല്‍ പറഞ്ഞു.
ജീക്‌സണ്‍, നിഷു കുമാര്‍
പരിക്കേറ്റ് വിശ്രമത്തിലുള്ള മധ്യനിര താരം ജീക്‌സണ്‍ സിംഗും വിംഗ് ബാക്ക് ആയ നിഷു കുമാറും മുംബൈ സിറ്റിക്ക് എതിരേ കളിക്കുമോ എന്നതില്‍ വ്യക്തമായ ഉത്തരം ഇവാന്‍ വുകോമനോവിച്ച് നല്‍കിയില്ല. ഇരുവരും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ട്രെയ്‌നിംഗ് സെഷനില്‍ ഇരുവരുടെയും പ്രകടനം വിലയിരുത്തിയശേഷം മാത്രമേ മുംബൈ സിറ്റി എഫ്‌സിക്ക് എതിരേ കളിക്കുമോ എന്ന് തീരുമാനിക്കാനാകൂ. തെറ്റായ തീരുമാനങ്ങളിലൂടെ അവരെ വീണ്ടും പരിക്കിന്റെ പിടിയിലേക്ക് തള്ളിവിടാന്‍ സാധിക്കില്ലെന്നും ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി.
രാഹുലിനെ ട്രോളി വുകോമനോവിച്ച്
മുന്‍ കാലങ്ങളില്‍ സെന്റര്‍ ഫോര്‍വേഡ്, റൈറ്റ് ബാക്ക് തുടങ്ങിയ പൊസിഷനുകളിലും കളിച്ച ചരിത്രം തനിക്കുണ്ടെന്ന് വെര്‍ച്വല്‍ പത്രസമ്മേളനത്തിനിടെ വ്യക്തമാക്കിയ കെ.പി. രാഹുലിനെ ഇവാന്‍ വുകോമനോവിച്ച് ട്രോളി. റൈറ്റ് ബാക്ക് പൊസിഷനില്‍ താങ്കള്‍ കളിക്കുമെന്ന് അറിഞ്ഞിരുന്നില്ല, റൈറ്റ് ബാക്കിലേക്ക് ഒരു കളിക്കാരനെ കൂടി ടീമിന് ലഭിച്ചു - ചിരിച്ചുകൊണ്ട് വുകോമനോവിച്ച് പറഞ്ഞു. ഏത് പൊസിഷനിലും കളിക്കാന്‍ തയാറാണ്. ഫ്‌ളെക്‌സിബിലിറ്റിയാണ് പ്രധാനം. എന്നിരുന്നാലും ഞാന്‍ എല്ലാം തികഞ്ഞ കളിക്കാരനല്ല, പക്ഷേ, എന്തെങ്കിലുമൊക്കെ ചെയ്യാന്‍ എനിക്ക് സാധിക്കും എന്ന് വിശ്വാസമുണ്ട് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.