ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൂടുതൽ കോവിഡ് കേസുകൾ
ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ രണ്ട് താരങ്ങൾക്കും, ഹോട്ടൽ ജീവനക്കാരനും, നോൺ ടെക്നിക്കൽ സ്റ്റാഫിനും കോവിഡ് പിടിപെട്ടെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ അധികൃതർ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഈ വാർത്ത ശരിയാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ നിലവിൽ ഇതിലും കൂടുതൽ കേസുകൾ ക്യാമ്പിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ട്വിറ്ററിൽ ഒരു ട്വീറ്റിന് നൽകിയ മറുപടിയിൽ പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.
Also Read : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര മാറ്റിയ കരോളിസ് സ്‌കിന്‍കിസ്; മുത്താണ് ഈ 'ഹെഡ്മാസ്റ്റർ'
മാർക്കസ് ട്വിറ്ററിൽ നൽകിയ മറുപടി
പരിശീലനത്തിൽ നിന്ന് വിട്ടു നിന്ന് കേരള ബ്ലാസ്റ്റേഴ്സ്
അതേ സമയം കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം പോലും നടത്തിയിട്ടില്ല. നിലവിൽ ഹോട്ടൽ മുറികൾക്കുള്ളിൽത്തന്നെ തങ്ങുകയാണ് താരങ്ങളെല്ലാം. പരിശീലനം പോലും നടത്താതിരിക്കുന്ന സാഹചര്യത്തിൽ മുംബൈ സിറ്റിക്കെതിരായ മത്സരം മാറ്റി വെച്ചത് ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ അനുഗ്രഹകരമാണ്. പരിശീലനമില്ലാതെ മുംബൈയെ നേരിടാൻ നിർബന്ധിതരായിരുന്നുവെങ്കിൽ അത് ടീമിനെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിയിട്ടേനേ.
ലീഗിൽ ഇതു വരെ മാറ്റി വെച്ചത് മൂന്ന് മത്സരങ്ങൾ
അതേ സമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതു വരെ മൂന്ന് മത്സരങ്ങളാണ് 2021-22 സീസൺ ഐ എസ് എല്ലിൽ മാറ്റി വെക്കപ്പെട്ടത്. ഇതിൽ ആദ്യത്തെ രണ്ട് മത്സരങ്ങളും എടികെ മോഹൻ ബഗാന്റേതായിരുന്നു. എടികെ മോഹൻ ബഗാൻ-ഒഡീഷ എഫ് സി, എടികെ മോഹൻ ബഗാൻ - ബെംഗളൂരു എഫ് സി, കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി എഫ് സി മത്സരങ്ങളാണ് ഇതു വരെ മാറ്റി വെച്ചത്. കൊവിഡ് കൂടുതൽ തലവേദനയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ലീഗിൽ കൂടുതൽ മത്സരങ്ങൾ മാറ്റി വെക്കാനുള്ള സാധ്യതകൾ ഉയർന്നിട്ടുണ്ട്.