ആപ്പ്ജില്ല

PKL 2019: ഹരിയാന സ്റ്റീലേഴ്സിനും ജെയ്‍പുർ പിങ്ക് പാന്തേഴ്സിനും വിജയം

യു മുംബയെ പരാജയപ്പെടുത്തി ഈ സീസണിലെ ആദ്യവിജയം ഗംഭീരമാക്കി ജെയ്‍പുർ പിങ്ക് പാന്തേഴ്സ്

Samayam Malayalam 23 Jul 2019, 4:59 pm
ഹൈദരാബാദ്: പ്രോ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്സിനും ജെയ്‍പുർ പിങ്ക് പാന്തേഴ്സിനും അനായാസ വിജയം. പുനേരി പാൽറ്റനെതിരെയാണ് ഹരിയാന വിജയിച്ചത്. അർജുന അവാർഡ് ജേതാക്കളായ അനൂപ് കുമാറും രാകേഷ് കുമാറുമാണ് യഥാക്രമം പുനേരിയെയും ഹരിയാനയെയും നയിച്ചത്. ഇരുവരും തമ്മിലുള്ള മത്സരമായും ഇത് വിലയിരുത്തപ്പെട്ടു.
Samayam Malayalam Panthers


ഒടുവിൽ 34-24 എന്ന സ്കോറിനാണ് ഹരിയാന വിജയിച്ചത്. മറ്റൊരു മത്സരത്തിൽ യു മുംബയെ 42-23ന് ജെയ്‍പുർ പിങ്ക് പാന്തേഴ്സ് പരാജയപ്പെടുത്തി. ഹരിയാന സ്റ്റീലേഴ്സിനായി നവീൻ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് റെയ്ഡ് പോയിൻറടക്കം 14 പോയിൻറാണ് അദ്ദേഹം ടീമിനായി നേടിയത്.

ഹരിയാന ക്യാപ്റ്റനും ഡിഫൻററുമായി ധർമരാജിന് ഇത് പ്രോ കബഡി ലീഗിൽ 100ാം മത്സരമായിരുന്നു. താരത്തെ സംബന്ധിച്ചിടത്തോളം ഈ വിജയം ഏറെ സന്തോഷം പകരുന്നതായി. പുനേരിക്കായി പവൻ കുമാർ 10 പോയിൻറ് നേടി. ക്യാപ്റ്റൻ ദീപക് ഹൂഡയാണ് ജെയ്‍പുർ പിങ്ക് പാന്തേഴ്സിന് മികച്ച തുടക്കം സമ്മാനിച്ചത്. ടീം ഉടമ അഭിഷേക് ബച്ചനും മത്സരം കാണാനെത്തിയിരുന്നു.

അടുത്ത മത്സരത്തിൽ നാളെ വൈകീട്ട് 7.30ന് യുപി യോദ്ധയും ബംഗാളി വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടും. ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഇത്തവണ നിരവധി മാറ്റങ്ങളുമായാണ് ഏഴാമത് പ്രോ കബഡി ലീഗ് നടക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍. ഇതില്‍ നിന്നും ടീമുകള്‍ സെമിയില്‍ എത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഐപിഎല്‍ മാതൃകയിലാണ് (ഡബിൾ റൗണ്ട്-റോബിൻ ഫോര്‍മാറ്റ്) മത്സരങ്ങള്‍ നടത്തുന്നത്. എല്ലാ ടീമുകളും തമ്മില്‍ പരസ്പരം രണ്ടു തവണ ഏറ്റുമുട്ടും. സീസണ്‍ പകുതിയാകുമ്പോഴേക്കും എല്ലാ ടീമുകള്‍ക്കും പകുതി മത്സരങ്ങള്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം.

മുന്‍വര്‍ഷങ്ങളില്‍ തുടരെത്തുടരെ മത്സരങ്ങള്‍ നടത്തേണ്ടി വന്നതും താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കാതെ വന്നതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും പരിഹാരവുമായാണ് പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. മത്സരങ്ങള്‍ തമ്മില്‍ ഇത്തവണ കൃത്യമായ ഇടവേളകള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഇടവേള ലഭിക്കുന്നത് കളിക്കാര്‍ക്ക് നേട്ടമാകും. പരിക്കുകളും തുടര്‍മത്സരങ്ങളും കളിക്കാരുടെ ശാരീരിക്ഷമതയെ ബാധിക്കുന്നുവെന്ന പരാതി ഇതോടെ ഒഴിവാകും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്