ആപ്പ്ജില്ല

ജെയ്ഷ പറഞ്ഞത് സത്യമല്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍

ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‍

TNN 23 Aug 2016, 8:50 am
ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ജെയ്ഷ ഉന്നയിച്ചത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ പറഞ്ഞു.
Samayam Malayalam atletic federation against jaishas statement
ജെയ്ഷ പറഞ്ഞത് സത്യമല്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍


42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോഴും ഓരോ രാജ്യങ്ങളും തങ്ങളുടെ മത്സരാര്‍ത്ഥികള്‍ക്കായി വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുമെല്ലാം തയ്യാറാക്കി വച്ചിരുന്നുവെന്നും എന്നാല്‍, ഇന്ത്യന്‍ ഡെസ്ക്കുകളില്‍ രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ലെന്നുമാണ് ജെയ്ഷ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിത്.

ഓരോ എട്ട് കിലോമീറ്ററിലും മാത്രമാണ് സംഘാടക സമിതിയുടെ കുടിവെള്ള കൗണ്ടറുകള്‍ ഉണ്ടായിരുന്നത്. ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ അവിടെ ഇന്ത്യന്‍ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടായിരുന്നില്ലെന്നും ജെയ്ഷ പറഞ്ഞു. ഓടിയെത്തി ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് കയറ്റിയശേഷമാണ് ഡിസ്ച്ചാര്‍ജ് ചെയ്തത്.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഫെഡറേഷന്‍ നിഷേധിച്ചു.

മാരത്തണ്‍ നടക്കുന്ന വഴിയില്‍ സംഘാടകര്‍ ഓരോ രണ്ടര കിലോമീറ്ററിലും കുടിവെള്ള കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. സംഘാടകരുടെ കുടിവെള്ള ബൂത്തുകള്‍ക്ക് പുറമെ ഓരോ ടീമിനും സ്വന്തമായി വെള്ളം വിതരണം ചെയ്യുന്ന ബൂത്തുകള്‍ സ്ഥാപിക്കാനുള്ള അധികാരമുണ്ട്. ടീമിന്റെയും അത്ലറ്റിന്റെയും താത്പര്യപ്രകാരം പ്രത്യേക നിറത്തിലുള്ള ബൂത്തുകളായിരിക്കും ഇത്. ഇതനുസരിച്ച്‌ മത്സരത്തിന്റെ തലേദിവസം ഇന്ത്യന്‍ ഒഫിഷ്യലുകള്‍ ജെയ്ഷയും കവിത റൗട്ടും താമസിക്കുന്ന മുറിയില്‍ പതിനാറ് ഒഴിഞ്ഞ കുപ്പികളുമായി പോയിരുന്നു.

അവര്‍ക്ക് വേണ്ട എനര്‍ജി ഡ്രിങ്ക് തിരഞ്ഞെടുക്കാന്‍ പറഞ്ഞു. ഇവര്‍ പാനിയം തിരഞ്ഞെടുത്തശേഷം അവ കുപ്പിയിലാക്കി അവരുടെ സാന്നിധ്യത്തില്‍ തന്നെ സീല്‍ ചെയ്ത് സംഘാടകരെ ഏല്‍പിക്കണം. എന്നിട്ടുവേണം പ്ലക്കാര്‍ഡുമായി അവ ബൂത്തുകളില്‍ വയ്ക്കാന്‍. എന്നാല്‍, ജെയ്ഷയും കവിതയും അവരുടെ കോച്ച്‌ നിക്കൊളായ് സ്നെസരെവും ഇത് നിഷേധിക്കുകയായിരുന്നു. തങ്ങള്‍ക്ക് വ്യക്തിപരമായി വേറെ പാനിയങ്ങളൊന്നും ആവശ്യമില്ലെന്നും വേണമെങ്കില്‍ സംഘാടകര്‍ നല്‍കുന്ന വെള്ളം കുടിച്ചോളാം എന്നുമാണ് ഇരുവരും പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ബെയ്ജിങ്ങില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ജെയ്ഷ ഇതുപോലെ സ്വന്തം പാനിയം കുടിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇങ്ങിനെ വേറെ തയ്യാറാക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്ന ശീലം ജെയ്ഷയ്ക്കില്ലെന്നായിരുന്നു അന്ന് കോച്ച്‌ പറഞ്ഞത്. ഇന്ത്യയുടെ പുരുഷ മാരത്തണ്‍ ഓട്ടക്കാര്‍ക്ക് സ്വന്തമാക്കി വെള്ളം വേണമെന്ന് അവരുടെ കോച്ച്‌ സുരേന്ദര്‍ സിങ് ആവശ്യപ്പെടുകയും ഫെഡറേഷന്‍ അത് ലഭ്യമാക്കുകയും ചെയ്തിരുന്നു-ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്