കാഠ്മണ്ഡുവില്‍ നടക്കുന്ന പതിമൂന്നാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ക്കൊയ്‌ത്തോടെ ഒന്നാം സ്ഥാനത്ത്. ബുധനാഴ്ച പതിനഞ്ച് സ്വര്‍ണം ഉള്‍പ്പടെ 29 മെഡലുകളാണ് ഇന്ത്യന്‍ അത്‌ലറ്റുകള്‍ വാരിയത്. ഇതോടെ, നേപ്പാളിനെ പിറകിലാക്കി ഇന്ത്യ 32 സ്വര്‍ണവും 26 വെളളിയും 13 വെങ്കലവും ഉള്‍പ്പടെ 71 മെഡലുകളുമായി ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. നേപ്പാളിന് 29 സ്വര്‍ണവും 15 വെള്ളിയും 25 വെങ്കലവും ഉള്‍പ്പടെ 69 മെഡലുകള്‍.
Also Read: അയാളൊക്കെ കുട്ടിയാണ്! ജസ്പ്രീത് ബുംറയെ കൊച്ചാക്കി മുന്‍ പാകിസ്ഥാൻ ഓള്‍റൗണ്ടര്‍... മെഗ്രാതിനെയും വസീം അക്രമിനെയും നേരിട്ടു, ബുംറയെ കണ്ടം കടത്തും!!
വനിതകളുടെ സ്പ്രിന്റ് ഇനത്തില്‍ ഇരട്ടസ്വര്‍ണം നേടി അര്‍ച്ചന സുശീന്ദ്രന്‍ താരമായി. ആദ്യ ദിനം നൂറ് മീറ്ററില്‍ പൊന്നണിഞ്ഞ സുശീന്ദ്രന്‍ രണ്ടാം ദിനം നടന്ന 200 മീറ്ററില്‍ 23.67 സെക്കന്‍ഡ്‌സില്‍ സ്വര്‍ണമണിഞ്ഞു. ഇന്ത്യയുടെ തന്നെ ചന്ദ്രലേഖയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് (24.37 സെക്കന്‍ഡ്‌സ്. പത്തായിരം മീറ്ററില്‍ സുരേഷ് കുമാര്‍ സ്വര്‍ണം നേടി. ലോംഗ് ജമ്പില്‍ ആദ്യ രണ്ട് സ്ഥാനത്തും ഇന്ത്യക്കാര്‍. ലോകേഷ് സത്യനാഥന്‍ സ്വര്‍ണവും സ്വാമിനാഥന്‍ വെളളിയും കരസ്ഥമാക്കി. സത്യനാഥന്‍ 7.87 മീറ്റര്‍ ക്ലിയര്‍ ചെയ്തപ്പോള്‍ സ്വാമിനാഥന്‍ 7.77 മീറ്ററും കണ്ടെത്തി.
പുരുഷന്‍മാരുടെ ഡിസ്‌കസിലും ആദ്യ രണ്ട് സ്ഥാനത്ത് ഇന്ത്യക്കാരാണ്. കിര്‍പല്‍ സിംഗ് (57.88മീ), ഗഗന്‍ദീപ് (53.57മീ). വനിതകളുടെ ഡിക്‌സസ് ത്രോയില്‍ നവജീത് കൗര്‍ ധില്ലന്‍ (49.87മീ) സ്വര്‍ണവും സുവി ബിശ്വാസ് (47.47മീ) വെള്ളിയും നേടി. വനിതകളുടെ ലോംഗ്ജമ്പില്‍ സാന്ദ്ര ബാബുവിന് വെങ്കലം. തെയ്ക്വാണ്ടോയിലാണ് ഇന്ത്യ ശരിക്കും തിളങ്ങിയത്. മൂന്ന് സ്വര്‍ണം ഉള്‍പ്പടെ ആറ് മെഡലുകളാണ് ഈ ഇനത്തില്‍ നിന്നും ലഭിച്ചത്.