ടോക്യോ ഒളിമ്പിക്‌സ് ആരംഭിക്കാന്‍ ഏഴ് മാസം മാത്രം ശേഷിക്കെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. പതിവിന് വിപരീതമായിട്ട് ഷൂട്ടിംഗ്, ബോക്‌സിംഗ് താരങ്ങളാണ് പരിശോധനയില്‍ കുടുങ്ങിയത് എന്നത് ഞെട്ടിക്കുന്നതാണ്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്ന രണ്ട് ഇനങ്ങളാണ് സംശയനിഴലിലായത്.
ഷൂട്ടിംഗ് താരം രവികുമാറും ബോക്‌സിംഗ് താരം സുമിത് സാംഗ്വാനുമാണ് പരിശോധനയില്‍ പോസിറ്റീവായത്. രണ്ട് താരങ്ങളുടെയും ടോക്യോ ഒളിമ്പിക് സ്വപ്‌നങ്ങള്‍ക്ക് ഇതോടെ കരിനിഴല്‍ വീണു. ഫെബ്രുവരിയില്‍ ചൈനയിലെവുഹാനില്‍ നടക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു സാംഗ്വാന്‍.
ആറ് മാസത്തിനിടെ കുടുങ്ങിയത്...
സുമിത് സാംഗ്വാന്‍ (ബോക്‌സിംഗ്), രവികുമാര്‍ (ഷൂട്ടിംഗ്), നീരജ് (ബോക്‌സിംഗ്), സത്‌നാം സിംഗ് (ബാസ്‌കറ്റ്‌ബോള്‍), രവി കുമാര്‍ കാതുലു(വെയ്റ്റ്‌ലിഫ്റ്റിംഗ്), പൃഥ്വിഷാ (ക്രിക്കറ്റ്), സഞ്ജീവന യാദവ് (അത്‌ലറ്റിക്‌സ്) എന്നിവരാണ് ആറ് മാസത്തിനിടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടത്.
രവികുമാര്‍ കഴിച്ച മരുന്ന്...
ഹൃദയാഘാതം സംഭവിച്ചാല്‍ രക്തസമ്മര്‍ദം സന്തുലിതമാക്കാന്‍ കഴിക്കുന്ന മരുന്നതാണ് പ്രൊപ്രാനോലൊല്‍. മൈഗ്രേയിന്‍ കുറയാനും ഇതുപയോഗിക്കും. അതിന്റെ അംശമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനയില്‍ രവികുമാറിന്റെ സാംപിളില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് വര്‍ഷം വരെ വിലക്ക് ലഭിച്ചേക്കാവുന്ന കുറ്റമാണിത്. താനറിയാതെ ശരീരത്തില്‍ എത്തിയതാകാം എന്നാണ് ഷൂട്ടിംഗ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്തൊക്കെയാണ് ചുറ്റിലും നടക്കുന്നത്. മ്യൂണിക് ലോകകപ്പിന് ശേഷം നാട്ടിലെത്തിയത് കടുത്ത തലവേദനയുമായിട്ടാണ്. മൈഗ്രെയിനാണെന്ന് തിരിച്ചറിഞ്ഞു.
Also Read: കോലിയുടെയും രോഹിതിൻെറയും റൺ വേട്ടയ്ക്ക് മുംബൈയിൽ അത്യപൂർവ ക്ലൈമാക്സ്; ടി20 ക്രിക്കറ്റിലെ രാജാക്കൻമാർ ഇവർ തന്നെ!!
എന്റെ സഹോദരിക്ക് മൈഗ്രെയിനുണ്ടായിരുന്നു. എനിക്കാദ്യമായിട്ടാണ് ഇങ്ങനെ അനുഭവം. വീട്ടുകാര്‍ ഡോക്ടറുടെ അടുത്തെത്തിച്ചു. എന്റെ കരിയര്‍ സംബന്ധിച്ച് ഡോക്ടറോട് പറഞ്ഞിരുന്നു. അന്ന് പരിശോധനക്ക് ശേഷം നല്‍കിയ മരുന്ന് ഒരിക്കല്‍ മാത്രം കഴിച്ചു- രവി കുമാര്‍ പറഞ്ഞു. രാജ്യത്തിനായി പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചിട്ടുണ്ട് രവികുമാര്‍. ഗുഡലജാറ ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കലം നേടിയിട്ടുണ്ട്.
സ്വാംഗ്വാന് സംഭവിച്ചത് ഇതാണ്....
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത സാംഗ്വാന്‍ 2015-16 ദേശീയ ബോക്‌സിംഗില്‍ 81 കി.ഗ്രാം വിഭാഗത്തിലെ മികച്ച ബോക്‌സറായിരുന്നു. ഒക്ടോബര്‍ പത്തിന് നടന്ന സീനിയര്‍ ദേശീയ ബോക്‌സിംഗിനിടെ ശേഖരിച്ച സാംപിളാണ് പോസിറ്റീവായത്. അസെറ്റാസോലമിഡ് എന്ന നിരോധിത മരുന്നതിന്റെ അംശമാണ് കണ്ടെത്തിയത്. കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു താരം. ഇവിടത്തെ ഡോക്ടറുടെ ഉപദേശപ്രകാരം കഴിച്ച മരുന്നാണ് ബോക്‌സിംഗ് താരത്തെ കുഴിയിലാക്കിയത്.