കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കാൻ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടും ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തിന്റെ സാധ്യത അറിയാനും ചങ്ങല മുറിക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
മിനിസ്ട്രി ഓഫ് പേർസണൽ, പബ്ലിക് ഗ്രിവൻസസ് ആൻഡ് പെൻഷൻസ് ആണ് പുതിയ മെമ്മോറാണ്ടം പുറത്തിറക്കിയത്. ഔട്ട്സോഴ്സ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. കോവിഡ് ബാധിതനുമായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ഈ ആപ്പിലൂടെയാണ് സർക്കാർ ട്രാക്ക് ചെയ്യുക. ഇതിനനുസരിച്ച് കൂടിയ റിസ്കിലോ അല്ലെങ്കിൽ ചെറിയതോതിൽ റിസ്കിലോ ഉള്ള ജീവനക്കാർ ഓഫീസിൽ വരാൻ പാടില്ല. ആപ്ലിക്കേഷനില്‍ സ്വന്തം സ്റ്റാറ്റസ് സേഫ്/ലോ റിസ്ക് കാണിച്ചാല്‍ മാത്രമേ ഓഫീസില്‍ ജോലിക്കെത്താവൂ.
കൊറോണ അരികിലുണ്ടോ? ആരോഗ്യ സേതു പറയും
കൊറോണ വൈറസ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായി എന്നു കരുതുന്നവര്‍ക്ക് ആപ്ലിക്കേഷനില്‍ ഹൈ റിസ്ക് എന്ന അലർട്ട് ലഭിക്കും. തുടർന്ന് സേഫ് സ്റ്റാറ്റസ് ലഭിക്കുന്നതുവരെ 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാവണം എന്നാണ് നിർദ്ദേശം.
കൊറോണവൈറസ് വ്യാപനത്തെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ നൽകാൻ വേണ്ടിയാണ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആരോഗ്യ സേതു ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. രോഗബാധിതരെ പിന്തുടരാന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം ജിപിഎസ് അധിഷ്ടിത ലൊക്കേഷന്‍ ട്രേസിങും ആരോഗ്യ സേതു ആപ്പിലുണ്ട്. ഇവ ഉപയോഗിച്ചാണ് യൂസറിൻ്റെ സമീപ പ്രദേശങ്ങളിൽ കൊറോണ സ്ഥിരീകരിച്ചവരുണ്ടോ എന്നും, കൊറോണ മൂലം നിരീക്ഷണത്തിലുള്ളവരുണ്ടോ എന്നറിയാൻ ആപ്പ് സഹായിക്കുന്നത്. ഏപ്രിൽ 14ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ആപ്പിന്റെ ഡൗൺലോഡുകളും വർധിച്ചു.
1921ൽ നിന്നും സർക്കാരിന്റെ വിളി വരും, മറുപടി നൽകണം
ഇന്ത്യൻ റെയിൽവേയും 13 ലക്ഷം ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ആപ്പ് ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു. പ്രസാർഭാരതിയും ജീവനക്കാരോട് നിർബന്ധമായും ആരോഗ്യ സേതു ഉപയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.