ആപ്പ്ജില്ല

ബൈക്ക് റാലി ജീവിതമാക്കിയ 'ബിഗ്' ബിനു ജോൺ...

47-ാം വയസ്സിൽ റാലി ബൈക്കിൽ യുവാക്കളെ ഓവർടേക്ക് ചെയ്യുന്ന 'ബിഗ് ബിനു'

Abhijith VM | TNN 20 Mar 2017, 7:41 pm
ഇടത് കാല്‍ സൃഷ്‍ടിച്ചത് ബൈക്കിന്‍റെ ഗിയറുമാറാനാണെന്ന് തര്‍ക്കിക്കുന്നയാളാണ് കൊച്ചി മഞ്ഞുമ്മല്‍ക്കാരന്‍ ബിനു ജോണ്‍. ബൈക്കുകളോടും റേസിങ്ങിനോടുമുള്ള ബിനുവിന്‍റെ ഇഷ്ടം അയാളെ ആരാധകര്‍ക്ക് 'ബിഗ് ബിനു'വാക്കി.
Samayam Malayalam binu john takes part in sjoba rally in shimla
ബൈക്ക് റാലി ജീവിതമാക്കിയ 'ബിഗ്' ബിനു ജോൺ...



ബിനു ജോൺ റാലിയ്ക്ക് ഇടയിൽ

1990കളില്‍ കൊച്ചിയിലെ മോട്ടോര്‍ റേസര്‍മാരുടെ തലമുറയിലെ ആദ്യ കണ്ണികളിലൊരാളാണ് ബിനു ജോണ്‍. 2003ല്‍ ബെംഗലൂരുവില്‍ ഉണ്ടായ അപകടത്തില്‍ നട്ടെല്ലിനേറ്റ പരിക്കോടെ ആശുപത്രിക്കിടക്കയിലെത്തിയ ബിനു, 45-ാം വയസ്സില്‍ വീണ്ടും ബൈക്കില്‍ വലിഞ്ഞുകയറി.ഇനി ബൈക്ക് വേണ്ടെന്ന ഡോക്ടര്‍മാരുടെ ഉപദേശമൊക്കെ ഈ മുതിര്‍ന്ന ബൈക്കര്‍ തള്ളിക്കളഞ്ഞു. 2015ല്‍ ബെംഗലൂരു ദക്ഷിണ്‍ ഡെയറില്‍ അഞ്ചാം സ്ഥാനം നേടി പ്രായത്തെ തളര്‍ത്തിയ ഒരു പ്രകടനം നടത്തി.

ഇപ്പോള്‍, 47-ാം വയസ്സില്‍ സജോബ റാലിയില്‍ (ചണ്ഡീഗഡ് - ഷിംല) പങ്കെടുത്ത് മടങ്ങിയെത്തിയിരിക്കുകയാണ് ബിനു ജോണ്‍. സജോബയില്‍ മത്സരിക്കുന്ന ആദ്യ മലയാളിയാണ് താനെന്ന് ബിനു പറയുന്നു. സജോബ റാലിയില്‍ ഓവറോള്‍ പതിനാറാം സ്ഥാനവും സ്വന്തം ക്ലാസ് (ബൈക്ക്) മത്സരത്തില്‍ നാലാം സ്ഥാനവും ബിനു നേടി.


സജോബ റാലിയിൽ ബിനു ജോൺ

ഷിംലയില്‍ നിന്ന് കശ്‍മീരിലേക്കുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റാലിയായ 'റെയ്‍ഡ് ഡെ ഹിമാലയ' ഓടിക്കാനുള്ള തയാറെടുപ്പിനായ് കൂടിയാണ് ബിനു, സജോബയില്‍ മത്സരിച്ചത്. രണ്ടു ദിവസം കൊണ്ട് 440 കിലോമീറ്റര്‍ ദൂരം ഓടിയ സജോബ റാലി മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

'പല റാലികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും സജോബ കഠിനമായ അനുഭവമായിരുന്നു. വിചാരിച്ചതിലും കടുപ്പപ്പെട്ട കാലാവസ്ഥയാണ് നേരിട്ടത്. റാലി തുടങ്ങി ആദ്യ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മഴ തുടങ്ങി. മഴയത്തും റൈഡ് തുടരുകയല്ലാതെ വേറെ നിവൃത്തിയില്ല.' ബിനു പറഞ്ഞു.


ഷിംലയിലെ റാലിയ്ക്കിടെ ബിനു ജോൺ പകർത്തിയ വീഡിയോ

ഷിംലയില്‍ അടക്കം ഉത്തരേന്ത്യയില്‍ വേനല്‍ക്കാലമാണിപ്പോള്‍. പക്ഷേ, കാലാവസ്ഥ തോന്നിയതുപോലെ പെരുമാറുകയാണ്. മഞ്ഞും മഴയും കണ്ടാല്‍ മഞ്ഞുകാലം മാറിയിട്ടില്ലെന്നു തോന്നുമെന്നും ബിനു പറയുന്നു.

ബൈക്ക് റേസിങ്ങില്‍ നിന്ന് വ്യത്യസ്തമാണ് റാലി. റേസിങ്ങില്‍ എല്ലാവരും ഒരേ സമയം തുടങ്ങുകയും മത്സരിച്ച് ആദ്യം ഫിനിഷ് ചെയ്യുന്നയാള്‍ വിജയി ആകുകയുമാണ് രീതി. എന്നാല്‍ റാലി സമയം അനുസരിച്ചുള്ള ഒരു കണക്കുകൂട്ടലാണ്. തന്ത്രങ്ങളാണ് റാലിയില്‍ തുണയാകുക.


സജോബ റാലിയിൽ നിന്ന്

സജോബയില്‍ ട്രാക്ക് ഏതാണ്ട് പൂര്‍ണമായും ഓഫ്‍ റോഡ് ആണെന്ന് ബിനു പറയുന്നു. ദുര്‍ഘടം പിടിച്ച പാതയാണ് മിക്കപ്പോഴും മുന്നില്‍. ഹിമാലയന്‍ പ്രകൃതി നമുക്ക് ചുറ്റും തുറിച്ചുനോക്കുന്ന അവസ്ഥ. ഷിംല എത്തുമ്പോള്‍ റോഡിന്‍റെ വശങ്ങളില്‍ കൊക്കകളാണ്. ശ്രദ്ധ തെറ്റിയാല്‍ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍. റൈഡ് ചെയ്‍ത് കഴിയുമ്പോള്‍ ആ അഡ്വഞ്ചറിന്‍റെ സുഖം അറിയാം.

സ്പോണ്‍സര്‍മാര്‍ ഇല്ലാത്തതാണ് വലിയ ഇവന്‍റുകളില്‍ നിന്ന് ബിനു ജോണിനെ വിലക്കുന്നത്. റൈഡിങ്ങിനോടുള്ള സ്നേഹം മാത്രമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്.


റാലിയിൽ പങ്കെടുത്ത റൈഡർമാർ

'സജോബയില്‍ മത്സരിക്കാന്‍ ഏതാണ്ട് 70,000 രൂപ ചെലവായി. ഇതില്‍ പകുതിയില്‍ താഴെ സ്പോണ്‍സര്‍മാരില്‍ നിന്ന് കിട്ടി. ബാക്കി എന്‍റെ സ്വന്തം പൈസയാണ്. സുഹൃത്തുക്കളും ശിഷ്യന്മാരുമാണ് പിന്നെയുള്ള സഹായം. കൊച്ചി കലൂരിലെ ഓട്ടോ ക്വീന്‍ എന്ന സ്ഥാപനമാണ് ഇപ്പോള്‍ സഹായിക്കുന്നത്.' ബിനു ജോണ്‍ പറഞ്ഞു.

ഇനി രണ്ട് റാലികളിലാണ് ബിനുവിന്‍റെ കണ്ണ്. ഓഗസ്റ്റില്‍ ബെംഗലൂരുവില്‍ ദക്ഷിണ്‍ ഡെയറും, ഒക്ടോബറില്‍ ഷിംലയില്‍ നിന്ന് കശ്‍മീരിലേക്ക് റെയ്‍ഡ് ഡെ ഹിമാലയയും. രണ്ടിനും സ്പോണ്‍സര്‍മാരെ തേടുകയാണ് ബിനു.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ