ആപ്പ്ജില്ല

മലയാളികള്‍ക്ക് മരുത്വാമല, തമിഴര്‍ക്ക് മറുന്തു വാഴ് മലൈ; ഏതായാലും ഒന്ന് കയറിനോക്കാവുന്ന മലയാണ്

പല സന്യാസിമാരും സ്വാമിമാരും ധ്യാനിച്ചിരുന്ന ഒരിടമാണ് മരുത്വാമല. ശ്രീനാരായണ ഗുരു, വൈകുണ്ഡ സ്വാമികള്‍ തുടങ്ങിയ പല താപസന്മാരും ജ്ഞാനോദയം നേടിയത് ഇവിടെയാണെന്ന് പറയപ്പെടുന്നു.

Samayam Malayalam 23 Apr 2022, 4:49 pm

ഹൈലൈറ്റ്:

  • പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കേ അറ്റമാണ് മരുത്വാമല.
  • കന്യാകുമാരിയിലെ അഗസ്തീശ്വരത്താണ് മരുത്വാമല സ്ഥിതി ചെയ്യുന്നത്.
  • പാറകള്‍ നിറഞ്ഞ കിടക്കുന്ന ഈ മലയ്ക്ക് 900 അടിയിലേറെ ഉയരമുണ്ട്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Marutvamala in Kanyakumari
രാമായണത്തിലെ കഥകളുമായി ബന്ധമുള്ള ഒരു പ്രദേശത്തിലേക്കാവാം ഇത്തവണത്തെ യാത്ര. കന്യാകുമാരിയ്ക്കടുത്തുള്ള ഒരു മലയാണ് സ്ഥലം. മലയാളികള്‍ മരുത്വാമല എന്നും തമിഴര്‍ മറുന്തു വാഴ് മലൈ എന്നും വിളിക്കുന്ന ഈ മലയിലേക്കുള്ള ഒരു ചെറിയ ട്രെക്കിംഗ് അവിസ്മരണീയമായ ഒരു അനുഭവം സമ്മാനിക്കുമെന്നതില്‍ യാതോരു സംശയവുമില്ല. ദേശീയപാത 44-ലൂടെ (എന്‍എച്ച് 66 ഉം ഇതിന് സമീപം കടന്നുപോകുന്നുണ്ട്) സഞ്ചരിക്കുമ്പോള്‍ കന്യാകുമാരിയ്ക്ക് 5 കിലോമീറ്റര്‍ മുമ്പ് പൊത്തയടി എന്ന ഗ്രാമത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. അഗസ്തീശ്വരം താലൂക്കലുള്‍പ്പെടുന്ന മരുത്വാമല പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കേ അറ്റമാണ്.
മരുത്വാമലയെക്കുറിച്ച് വളരെ രസകരമായ ഒരു ഐതീഹ്യമുണ്ട്. രാമ-രാവണ യുദ്ധത്തില്‍ ലങ്കാപുരിയില്‍ വച്ച് പരിക്കേറ്റ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ഔഷധ സസ്യങ്ങള്‍ ശേഖരിക്കാന്‍ ഹനുമാന്‍ ഹിമാലയസാനുക്കളിലേക്ക് പറന്നു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഏതൊക്കെ മരുന്നുകളാണ് വേണ്ടതെന്ന് മറന്ന ഹനുമാന്‍, ഔഷധ സസ്യങ്ങള്‍ നിറഞ്ഞ മലയുടെ ഒരു ഭാഗം അടര്‍ത്തിയെടുത്തുക്കൊണ്ട് ലങ്കയിലേക്ക് പറന്നു. ഈ അടര്‍ത്തിയെടുത്ത് കൊണ്ടുവന്ന മലയുടെ ഒരു ഭാഗം അടര്‍ന്ന് വീണതാണ് ഈ മരുത്വാമലയെന്നാണ് ഇവിടുത്തെ ഐതീഹ്യം.

പൊത്തയടി ഗ്രാമത്തില്‍ നിന്ന് ഒരു കി.മീ സഞ്ചരിച്ചാല്‍ മരുത്വാമലയുടെ താഴ്‌വാരത്തില്‍ എത്താന്‍ സാധിക്കും. പാറകള്‍ നിറഞ്ഞ കിടക്കുന്ന ഈ മലയ്ക്ക് 900 അടിയിലേറെ ഉയരമുണ്ട്. പാറകള്‍ ഒന്നിച്ച് കൂടിയുള്ള ഒട്ടേറെ ഗുഹകള്‍ താഴെ മുതല്‍ കാണാവുന്നതാണ്. മുകളിലേക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. മരുത്വാമലയുടെ മുകളിലെത്താന്‍ കുത്തനെയുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ കയറ്റമാണുള്ളത്. ഇത് കയറാന്‍ മൂന്ന് മണിക്കൂറുകളോളം എടുക്കും. അപൂര്‍വ്വമായ ഒട്ടേറെ ഔഷധസസ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം.

സാഹസിക സഞ്ചാരികളെ, ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോരൂ; സൈക്കിള്‍ റാലിയുമായി ഉത്തരാഖണ്ഡ്
ഏറ്റവും മുകളില്‍ ഹനുമാന്റെ ചെറിയൊരു അമ്പലമുണ്ട്. ഇവിടെ നിന്നാല്‍ നാഗര്‍കോവിലും, ശുചീന്ദ്രവും, കന്യാകുമാരിയും വിവേകാനന്ദപാറയും വള്ളുവര്‍ പ്രതിമയും ഒക്കെ കാണാന്‍ സാധിക്കും. അതിലുപരി മൂന്ന് കടലുകളുടെ സംഗമവും കാണാന്‍ സാധിക്കും. ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍ തുടങ്ങിയ സമുദ്രങ്ങള്‍ ഒന്നുചേരുന്നതിന്റെ ദൃശ്യങ്ങള്‍ അതിമനോഹരമാണ്.

ദക്ഷിണേന്ത്യയിലെ പല സന്യാസിമാരും സ്വാമിമാരും ധ്യാനിച്ചിരുന്ന ഒരിടമാണ് ഈ മല. ശ്രീനാരായണ ഗുരു, വൈകുണ്ഡ സ്വാമികള്‍ (വൈകുണ്ഡര്‍) തുടങ്ങിയ പല താപസന്മാരും ജ്ഞാനോദയം നേടിയത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ശ്രീനാരായണഗുരു ആറ് വര്‍ഷക്കാലം ഏകാന്തതപസ് അനുഷ്ടിച്ച മരുത്വാമലയുടെ മുകളിലുള്ള പിള്ളത്തടം ഗുഹ ഇപ്പോഴുമുണ്ട്.

ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തിന് താഴെയാണ് പിള്ളത്തടം ഗുഹയുള്ളത് പാറക്കെട്ടുകള്‍ക്കിടയിലെ വിള്ളലിലൂടെ പാറകള്‍ ചാടിക്കടന്ന് വേണം ഈ ഗുഹയിലെത്താന്‍. ഈ ഗുഹയുടെ ഒരു ഭാഗം തുറന്നിരിക്കുന്നത് 800 അടിയോളം താഴ്ചയിലേക്കാണ്. ഈ തുറന്ന വശത്തൂടെ പാറയുടെ അരിക് ചവിട്ടി നടന്നാല്‍ മറ്റൊരു ഗുഹയിലുമെത്തും. ഈ രണ്ടു ഗുഹകളും ശ്രീനാരായണ ഗുരു ഉപയോഗിച്ചിരുന്നു.

കുത്തിയൊഴുകുന്ന കുറ്റ്യാടി പുഴയുടെ അരികിലൂടെ നടന്ന് നടന്ന് ജാനകിക്കാടിനെ അറിയാം
ഈ ഗുഹകളിലും മലയുടെ മുകളിലും എപ്പോഴും ശക്തമായ കാറ്റ് അനുഭവപ്പെടാറുണ്ട്. അതുക്കൊണ്ട് തന്നെ ഏതു കാലവസ്ഥയിലും ഇവിടെ സുഖകരമായ കുളിര്‍മയാണ് അനുഭവപ്പെടുന്നത്. സഞ്ചാരികളെ കൂടാതെ പച്ചമരുന്ന് ശേഖരിക്കാനും മലയില്‍ ധ്യാനിക്കാനും ഒരു ചെറിയ വിഭാഗം ആളുകള്‍ മരുത്വാമലയിലേക്ക് എത്തുന്നുണ്ട്.

കന്യാകുമാരി, ശുചീന്ദ്രം, ചിതറാല്‍ മല, തക്കല മാര്‍ത്തണ്ഡപുരം കോട്ടാരം തുടങ്ങിയ സ്ഥലങ്ങളും മരുത്വാമല എത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്നയിടങ്ങളാണ്. മരുത്വാമലയ്ക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷന്‍ കന്യാകുമാരി സ്റ്റേഷനും നാഗര്‍കോവില്‍ സ്‌റ്റേഷനും (12 കി.മീ) ആണ്. 90 കി.മീ അകലെയുള്ള തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.

ആര്‍ട്ടിക്കിള്‍ ഷോ