ആപ്പ്ജില്ല

വാഗമണ്‍: മഴയെ പേറുന്ന കുന്നുകളില്‍ ചെന്ന് കാത് കൂര്‍പ്പിക്കുമ്പോള്‍

വാഗമണില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാകും. മണ്‍സൂണ്‍ കാണാന്‍ ഏറ്റവും മനോഹരമായ വഴികളാണ് ആളൊഴിഞ്ഞ ഈ ഹില്‍സ്റ്റേഷന് ചുറ്റും. സ്ഥിരംപോകുന്ന വഴികള്‍ ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാഗമണിലേക്ക് പോകൂ.

Abhijith VM | Samayam Malayalam 25 Jun 2019, 4:37 pm

ഹൈലൈറ്റ്:

  • വാഗമണ്‍ യാത്ര ഫോട്ടോകളിലൂടെ
  • മണ്‍സൂണില്‍ പോകാന്‍ പറ്റിയ ഇടം
  • പോകാത്ത വഴികളില്‍ വാഗമണ്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Denmark-Image
വാഗമണ്‍ മൊട്ടക്കുന്നും പൈന്‍മരക്കാടും കുറച്ച് കൊടുംവളവുകളും മാത്രമാണെന്ന് കരുതുന്നവര്‍ സ്വയം നാണിക്കണം. കൊച്ചിയില്‍ നിന്ന് വെറും 98 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഈ ഹില്‍സ്റ്റേഷന്‍ മണ്‍സൂണിലെ ഏറ്റവും നല്ല യാത്രാവഴികളിലൊന്നാണ്.
ഇടുക്കിക്ക് മുന്‍പുള്ള ഒരു മഴ ഇടനാഴി. മുന്‍പൊരിക്കല്‍ വാല്‍പ്പാറയെക്കുറിച്ച് എഴുതിയിരുന്നത് പോലെ വഴി തന്നെയാണ് വാഗമണില്‍ സഞ്ചാരിയെ കരുതിയിരിക്കുന്ന ത്രില്‍. ഏതെങ്കിലും ഒരു കുന്നിന്‍റെ ഉച്ചിയില്‍ നൂറ് മനുഷ്യരുടെ ഉന്തിനും തള്ളിനും, അലക്ഷ്യമായി വലിച്ചെറിഞ്ഞ ഐസ്ക്രീം കപ്പുകള്‍ക്കും ഇടയിലാണ് യാത്ര എന്നതാണ് നിങ്ങളുടെ ആശയമെങ്കില്‍, വാഗമണിനെ വെറുതെ വിട്ടേക്കൂ, നിങ്ങള്‍ ആ സ്ഥലത്തിന് ചേരില്ല.


കൊച്ചിയില്‍ നിന്ന് മൂന്ന് റൂട്ടുകളാണ് വാഗമണിലേക്ക്. പാല വഴിയും രാമപുരം വഴിയും. രണ്ടും ഏകദേശം ഒരേ ദൂരമാണ് - 98 കിലോമീറ്റര്‍.

മണ്‍സൂണില്‍ ബൈക്കില്‍ ആണ് യാത്രയെങ്കില്‍ കലക്കും. കാറ്റും തണുപ്പും കോടയും കൊള്ളാന്‍ ബൈക്കാണ് നല്ലത്. റോഡ് മിക്കപ്പോഴും പൊട്ടിപ്പൊളിഞ്ഞു കണ്ടേക്കാം, അതുകൊണ്ട് അത്യാവശ്യം സാഹസികതയും വഴിയിലുണ്ട്.

തീക്കോയി കഴിഞ്ഞ് വെള്ളിക്കുളം എത്തുമ്പോഴേക്കും കാണുന്ന ആദ്യത്തെ ടൂറിസ്റ്റ് ദിശാബോര്‍ഡുകളില്‍ ഒന്ന് നമ്മളെ ഇടത്തേക്ക് തിരിയാന്‍ നിര്‍ബന്ധിക്കും - ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ. അത് ഒഴിവാക്കി വെള്ളിക്കുളം ജംക്ഷന്‍ കഴിയുമ്പോള്‍ മാര്‍മല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ദിശാബോര്‍ഡ് കാണാം.

പ്രധാന റോഡില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞുവേണം മാര്‍മല അരുവിയിലേക്ക് പോകാന്‍. വാഗമണ്‍ കാണാന്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിപക്ഷം പേരും ഒഴിവാക്കുന്ന ഒരു കൊച്ചുസ്ഥലമാണ് മാര്‍മല അരുവി വെള്ളച്ചാട്ടം. അതുകൊണ്ട് തന്നെ സോളോ ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ഇവിടം വളരെ ഇഷ്‍ടപ്പെടും.

നന്നായി ടാര്‍ ചെയ്‍ത റോഡ്, വലിയ താഴ്‍ച്ചയില്‍ റബ്ബര്‍തോട്ടങ്ങള്‍, മറുവശത്ത് ഇരുട്ട് മൂടി കാടുപോലെ മരങ്ങള്‍. ഏകദേശം അഞ്ച് കിലോമീറ്റര്‍ ഓടിച്ചുപോയാല്‍ മാര്‍മല അരുവിയുടെ അടിത്തട്ടില്‍ എത്താം.


പൈനാപ്പിള്‍ വളരുന്ന വഴിയില്‍ക്കൂടെ മുന്നോട്ട് പോകണം. വെള്ളച്ചാട്ടത്തിന് അടിയിലെത്തും. വേനലിലും കരുത്തോടെ ഇവിടെ വെള്ളം ഒഴുകുന്നുണ്ട്. പക്ഷേ, ജൂണ്‍ ഒന്നിന് മുന്‍പ് വന്ന വേനല്‍ മഴയാണ് മാര്‍മലക്ക് ജീവന്‍ കൊടുത്തതെന്നാണ് പ്രദേശവാസികള്‍ പറയുക.


രണ്ട് തട്ടായാണ് വെള്ളച്ചാട്ടം. മുകളില്‍ കയറിയാല്‍ വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് എത്താം. അത്യാവശ്യം നീന്താം. പക്ഷേ, അപകടമുണ്ട്. അധികനാള്‍ മുന്‍പല്ല ഒരു ചെറുപ്പക്കാരന്‍ ഇവിടെ മുങ്ങിത്താഴ്‍ന്നതെന്ന് അടിവാരത്തുള്ള ഐസ്ക്രീം വില്‍പ്പനക്കാരന്‍ ഓര്‍മ്മിപ്പിക്കും.


മാര്‍മല കഴിഞ്ഞാല്‍ നേരെ വാഗമണിലേക്കുള്ള യാത്ര തുടരാം. ഇത്തവണ നിര്‍ബന്ധമായും നിങ്ങള്‍ ഒഴിവാക്കേണ്ട മൂന്ന് സ്ഥലങ്ങളുണ്ട്. വാഗമണ്‍ ഹൈഡ് ഔട്ട് എന്ന മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, പിന്നെ കോലാഹലമേടും. പകരം ശാന്തതയുള്ള സ്ഥലങ്ങളിലേക്ക് പോകുക, മഴ നിലംതൊടുന്ന തേയിലത്തോട്ടങ്ങള്‍ ചുറ്റി സ‍ഞ്ചരിക്കുക. അവിടെയാണ് വാഗമണ്‍.


രണ്ട് റൂട്ടുകളാണ് വാഗമണ്‍ ആസ്വദിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. ഒന്ന്, വാഗമണില്‍ നിന്ന് നേരെ ഏലപ്പാറയിലേക്ക്. രണ്ട്, തിരികെ വാഗമണില്‍ നിന്ന് എലപ്പള്ളി - കാഞ്ഞാര്‍ റൂട്ട്.

ഏലപ്പാറ 16 കിലോമീറ്റര്‍ ദൂരത്താണ്. വഴി നിറയെ തേയിലക്കാടുകള്‍ കാണാം. ഇടയ്‍ക്ക് തമിഴ് തൊഴിലാളികളുടെ വീടുകള്‍ തെളിയും, തേയില നുള്ളുന്നവര്‍ വരും, റോഡ് കൈയ്യടക്കുന്ന ഫോര്‍വീല്‍ ജീപ്പുകള്‍ വരും, ഇടയ്‍ക്ക് സൂചനകളില്ലാതെ വളവുകളില്‍ മരണംപോലെ പാഞ്ഞടുത്ത് കെഎസ്‍ആര്‍ടിസി ബസ്സുകള്‍ വരും. എപ്പോഴും സൂക്ഷിച്ച് ഓടിക്കുക എന്നതാണ് രക്ഷാവാക്യം.


ഏലപ്പാറ വാഗമണിലെ മനുഷ്യര്‍ ജീവിക്കുന്ന മൂലയാണ്. രക്തസാക്ഷി മണ്ഡപങ്ങള്‍, സപ്ലൈക്കോ ഗോഡൗണുകള്‍, പോസ്റ്റ് ഓഫീസുകള്‍, മാടക്കടകള്‍, വളര്‍ച്ച മുരടിച്ച തേയിലച്ചെടികള്‍, കാല്‍പ്പന്ത് മൈതാനങ്ങള്‍ക്ക് അപ്പുറത്ത് കാടുകളില്‍ നഷ്‍ടപ്പെട്ട മോന്തായം നഷ്‍ടപ്പെട്ട കോളനി വീടുകള്‍.


ഓടിച്ചോടിച്ച് അവസാനം എത്തുന്നത് ഏലപ്പാറ ടൗണിലാണ്. അവിടെ പച്ചപ്പ് അവസാനിക്കുന്നു. പകരം നിറം നീലയാണ്. മൂന്നാറും വാല്‍പ്പാറയും പോലെ നീല പൂശിയ പഴയ കെട്ടിടങ്ങള്‍. അപ്പോള്‍ മനസ്സിലാക്കണം തിരികെ പോരാന്‍ നേരമായെന്ന്.


ഇനി നേരെ എലപ്പള്ളിയിലേക്കാണ്. വാഗമണ്‍ ടൗണില്‍ തിരികെ എത്തിയശേഷം എലപ്പള്ളി, കാഞ്ഞാര്‍ റോഡ് തെരഞ്ഞെടുക്കുക. ഇനി കാഴ്‍ച്ച മാറുകയാണ്. വലിയ വളവുകള്‍ അപ്രതീക്ഷിതമായി എത്തുന്നു. മഴക്കാര്‍ പലപ്പോഴും പെയ്യുമെന്ന് ഉറപ്പിച്ച് തലയ്‍ക്ക് മുകളില്‍ തൂങ്ങുന്നു, പിന്നെ ഓടിമറയുന്നു.


ഇടയ്‍ക്ക് മലകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കുരിശുകള്‍ കാണാം - കേരളത്തിലെ എല്ലാ ഹില്‍സ്റ്റേഷനുകളിലെ കൃഷി. മലയിലേക്ക് കയറിപ്പോകാന്‍ വഴിയില്‍ പിടിച്ചുകയറാനുള്ള കൈവരികള്‍ പോലെയാണ് കുരിശുകള്‍. കുരിശുകള്‍ ഒഴികെ ആ ഭൂമികളില്‍ കൃത്രിമമായി ഒന്നുമില്ല.


പിന്നെ വലിയൊരു സങ്കടം, മലമുകളിലെ കെട്ടിടങ്ങളാണ്. റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുന്നത് ഇപ്പോഴും തുടരുന്നു. ചിലപ്പോള്‍ പച്ചപ്പിന്‍റെ വലിയൊരു തുരുത്തിലാകും ഒരു കോണ്‍ക്രീറ്റ് ടവര്‍ ഉയരുന്നത്. അത് പൂര്‍ണമായും കാഴ്‍ച്ച നശിപ്പിക്കും. വേഗത്തില്‍ ഓടിപ്പോകാന്‍ അത് പ്രേരിപ്പിക്കും.


ഇലപ്പള്ളിയിലേക്കുള്ള വഴിയിലെ മറ്റൊരു പ്രധാന കാഴ്‍ച്ച ക്രിസ്ത്യന്‍ പള്ളികളാണ്. സാല്‍വേഷന്‍ ആര്‍മി പോലെയുള്ള പ്രസ്‍ഥാനങ്ങളുടെ കൊച്ചു പള്ളികള്‍. മതിലുകളില്‍ മിക്കപ്പോഴും ദൈവത്തിന്‍റെ വരവിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന എഴുത്തുകളും കാണാം.


ഇലപ്പള്ളിയിലേക്കുള്ള അവസാന വളവുകളില്‍ പ്രകൃതി മോഹിപ്പിച്ചു കളയും. പച്ചപ്പ് വന്ന് വെറുതെ കണ്ണില്‍ക്കുത്തും. വെറുതെയാണെങ്കിലും ഒന്ന് വിളിച്ചുകൂവാന്‍ ആര്‍ക്കും തോന്നിപ്പോകും.


ഇലപ്പള്ളി കുന്നിലെ അവസാന വളവില്‍ നിന്ന് ദൂരെക്കാഴ്‍ച്ചയായി വാഗമണ്‍ മുഴുവന്‍ കാണാം. ഇപ്പോള്‍ വാഗമണില്‍ മഴ പെയ്യുന്നുണ്ടാകും. പോകാന്‍ പറ്റിയനേരം ഇതാണ്. അവിടെ ചെന്ന് മഴയെയും മരങ്ങളെയും മണത്ത് നോക്കൂ.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ