ആപ്പ്ജില്ല

പാതിരാമണൽ; അലപ്പുഴയിലെ ഒരു പാതിപ്പകൽ

പക്ഷിനിരീക്ഷണം ഇഷ്‍ടപ്പെടുന്നവര്‍ക്ക് പാതിരാമണലില്‍ പോകാം..

Indu Krishna | TNN 30 Jan 2018, 7:08 pm
വേമ്പനാട്ടുകായൽക്കരയിലെ ഒരു പാതി പകൽ ചെലവിടാൻ ഒരുപാടൊന്നും തിരയേണ്ടി വന്നില്ല, പാതിരാമണൽ എന്നുറപ്പിച്ചു യാത്ര തുടങ്ങി.
Samayam Malayalam travel to pathiramanal island in muhamma alappuzha
പാതിരാമണൽ; അലപ്പുഴയിലെ ഒരു പാതിപ്പകൽ


മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ദ്വീപാണ് പാതിരാമണൽ. മനുഷ്യവാസമില്ലാത്ത ഇടമായതിനാലാവാം പൊതുഗതാഗത്തിന്‍റെ ഭാഗമായ യാത്രാബോട്ടുകൾക്കൊന്നും തന്നെ സ്റ്റോപ്പ് ഇപ്പോഴില്ല.

ദ്വീപിലേക്ക് എത്തിച്ചേരാനുള്ള ആശ്രയം പ്രൈവറ്റ് ബോട്ടുകളാണ്. കുമരകത്തു നിന്നോ ആലപ്പുഴയിൽ നിന്നോ ബോട്ട് വാടകയ്ക്കെടുക്കാം. ആലപ്പുഴയിൽ നിന്ന് ഏതാണ്ട് ഒന്നര മണിക്കൂറും കുമരകത്തു നിന്ന് 45 മിനിറ്റോളവും എടുക്കും ബോട്ടിൽ ദ്വീപിലെത്താൻ.

ചേർത്തല വഴി പോയതുകൊണ്ട് തണ്ണീർമുക്കം ആലപ്പുഴ റൂട്ടിൽ കായിപ്പുറം ബോട്ട്ജെട്ടിയിൽ എത്തിച്ചു വഴികാട്ടി ബോർഡുകൾ.

അവിടെ നിന്ന് അരമണിക്കൂർ ബോട്ടിൽ അങ്ങോട്ടും തിരികെ ഇങ്ങോട്ടും എത്തിക്കാൻ 450 രൂപ ആവുമത്രേ. കായലിൽ ദ്വീപിനെ ചുറ്റിക്കറങ്ങി സൂര്യാസ്തമയം കാണണമെങ്കിൽ അതിന് ചാര്‍ജ് വേറെയുണ്ട്.

തൽകാലം അപ്പുറത്തേക്കും ഇപ്പുറത്തേക്കും എത്തിക്കുന്ന കാര്യത്തിൽ ഒരു തീരുമാനമാക്കാൻ ഒന്നു പേശി നോക്കി. ഒരു കുറക്കലുമില്ല. വേറെ മാർഗങ്ങളില്ല അങ്ങോട്ടെത്താൻ എന്നത് ഞങ്ങളെക്കാളേറെ അവർക്കറിയാം, അതുകൊണ്ട് ചാർജ് കുറക്കുന്നതിനെപ്പറ്റി അവർ ചിന്തിച്ചു പോലുമില്ല.

ഒടുവിൽ ദ്വീപിലെത്തി. ദ്വീപ് എന്നു വിളിക്കണോ കാട് എന്നു വിളിക്കണോ എന്നാദ്യം ഒന്നു സംശയിച്ചു. അത്രത്തോളം മരങ്ങൾ, നിറഞ്ഞുനിൽക്കുന്ന കായലിനാൽ ചുറ്റപ്പെട്ട ഒരിടം.




ആൾത്താമസമില്ല എന്നത് മാത്രമല്ല, സഞ്ചാരികളുടെ എണ്ണവും നന്നേ കുറവായിരുന്നു.

ചരിത്രം പറയുന്നത്,

1970കൾ വരെ ഈ ദ്വീപ് ഒരു വ്യക്തിയുടെ സ്വകാര്യ ഉടമസ്ഥതയിലായിരുന്നു. അതിനു ശേഷം മാറിയ നിയമപ്രകാരം ഈ ഭൂമി സർക്കാർ ഏറ്റെടുക്കുകയും അവിടെ താമസിച്ചിരുന്ന പതിനാല് തൊഴിലാളി കുടുംബങ്ങളെ മുഹമ്മ പഞ്ചായത്തിൽ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തുവെന്നാണ്.

കല്ലുപാകിയ വഴികളൊഴിച്ചാൽ, മനുഷ്യവാസമുണ്ടായിരുന്നതിന്‍റെ യാതൊരു ലക്ഷണവും പോകുന്ന വഴിയിൽ കാണാനില്ല.



ദ്വീപ് ചുറ്റി കണ്ടുകഴിയുമ്പോൾ വിളിച്ചാൽ മതിയെന്ന് പറഞ്ഞു ബോട്ട് അക്കരയ്ക്ക് മടങ്ങി.

ചീവിടിന്‍റെ ശബ്ദത്തിനൊപ്പം ഇടക്കിടെ കൂവിയാർക്കുന്ന പേരാറിയാപക്ഷികളുടെ ശബ്ദം കൂടിയായപ്പോൾ കൗതുകം തെല്ലൊരു ഭയത്തിനു വഴിമാറി. പെട്ടെന്നു കണ്ടു തീർക്കാൻ മുന്നോട്ട് നടക്കുമ്പോൾ വേറൊരു കൂട്ടം സഞ്ചാരികളുണ്ട് മുന്നിൽ ഫോട്ടോയൊക്കെയെടുത്തു നമുക്കും മുന്നേയെത്തിയവർ.

അവരെയും പിന്നിലാക്കി നടക്കുമ്പോൾ വിദേശികളായ രണ്ടു ടൂറിസ്റ്റുകൾ ബൈനോക്കുലറൊക്കെ ആയി പക്ഷിനിരീക്ഷണത്തിലാണ്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയെത്തിയ നാട്ടുകാരായ ഞങ്ങൾ വെറുംകയ്യോടെ അവരെ കടന്നുപോകുമ്പോൾ പതിരാമണൽ എന്ന പക്ഷികളുടെ പറുദീസയെ അടുത്തറിയാൻ എല്ലാ സജ്ജീകരങ്ങളുമായി വിദേശികളായ അവർ.

ദീപിലെ സ്ഥിരതാമസക്കാരും ദേശാടനത്തിനിടെ അവിടെ പാർക്കാനെത്തുന്നവയുമായ പക്ഷികളെപ്പറ്റി എവിടെയോ വായിച്ചതോർത്തു. പക്ഷി നിരീക്ഷണം ഒരു ഹോബിയാക്കിയവർക്ക് ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് പാതിരാമണൽ.



നടന്നു നടന്നു വഴിയവസാനിക്കുന്നിടത്തു മുന്നിലേക്ക് വീണ്ടും വേമ്പനാട്ടുകായൽ. ദ്വീപിന്‍റെ മറ്റേയറ്റത്തെത്തിയിരുന്നു ഞങ്ങൾ. ആകെ 550 മീറ്റർ നീളവും 450 മീറ്റർ വീതിയും 1800 മീറ്റർ ചുറ്റളവും മാത്രമുള്ള ഒരു കൊച്ചു സുന്ദരിദ്വീപാണ് പാതിരാമണൽ, സുന്ദരിക്ക് ചാർത്തിയ അരപ്പട്ട പോലെ, തുള്ളിക്കളിച്ചുകൊണ്ടു വേമ്പനാട്ടുകായൽ ചുറ്റും.

സന്ധ്യായാവുന്നതിനു മുൻപേ തിരിച്ചു മറുകര എത്തണം. ബോട്ട് ഡ്രൈവറെ വിളിക്കാൻ ഫോണെടുക്കുമ്പോൾ നെറ്റ്‍ വര്‍ക്ക് കിട്ടുന്നില്ല, പക്ഷെ നടന്ന് കടവിലേക്കെത്തുമ്പോൾ നെറ്റ്‍വര്‍ക്ക് കിട്ടി, ആളെ വിളിച്ചു. എത്തുമ്പോഴേക്കും സൂര്യാസ്തമയം ആവാൻ തുടങ്ങുന്നു.

താഴാൻ തുടങ്ങുന്ന സൂര്യന്‍റെ വെളിച്ചത്തിൽ ദ്വീപിനാണോ വേമ്പനാട്ട് കായലിനാണോ അതോ ചുറ്റുമുള്ള കരയ്ക്കണോ ഭംഗി എന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല. അതിമനോഹരമായ ഒരു സായാഹ്നം പാതിരാമണലില്‍ അവസാനിക്കുകയാണ്.
ഓതറിനെ കുറിച്ച്
Indu Krishna

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ