ആപ്പ്ജില്ല

അന്നോളമുണ്ടായ സമ്പാദ്യവും പേരും ആരോഗ്യവും ഒറ്റയടിക്ക് നഷ്ടമായി! അനുഭവത്തിന്റെ തീച്ചൂളയില്‍ വെന്തുപഴുത്ത ജീവിതം! റേഡിയോ ജീവിതത്തിന്റെ 14 വര്‍ഷം: അനുഭവക്കുറിപ്പുമായി ഫിറോസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കിടിലം ഫിറോസ്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരാര്‍ത്ഥിയായെത്തിയതോടെയാണ് ഫിറോസിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. ശക്തമായ പിന്തുണയ്‌ക്കൊപ്പം കടുത്ത വിമര്‍ശനങ്ങളുമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

Samayam Malayalam 22 Aug 2021, 1:41 pm
ബിഗ് ബോസില്‍ മത്സരിക്കുന്നതിന് മുന്‍പേ തന്നെ കിടിലം ഫിറോസിന് ആരാധകരേറെയായിരുന്നു. റേഡിയോയില്‍ ജോലി ചെയ്തിരുന്നതിനൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് അദ്ദേഹം. ഷോയില്‍ മത്സരിച്ചതോടെയാണ് ഫിറോസിന്റെ നിലപാടുകളെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. റേഡിയോ ജീവിതം 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഹൃദയര്‍സ്പര്‍ശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ് കിടിലം ഫിറോസ്. വിശദമായി വായിക്കാം.
Samayam Malayalam bigg boss fame kidilam firoz s emotional writeup about his radio life
അന്നോളമുണ്ടായ സമ്പാദ്യവും പേരും ആരോഗ്യവും ഒറ്റയടിക്ക് നഷ്ടമായി! അനുഭവത്തിന്റെ തീച്ചൂളയില്‍ വെന്തുപഴുത്ത ജീവിതം! റേഡിയോ ജീവിതത്തിന്റെ 14 വര്‍ഷം: അനുഭവക്കുറിപ്പുമായി ഫിറോസ്


ഖത്തറിലേക്ക്

ആറു വർഷം മുൻപ് ഒരിക്കൽ കരിയറിലെ ഒരു വൻ വീഴ്ചയുടെ കാലം. കേരളത്തിലെ ആദ്യ എഫ് എം തലമുറയുടെ ആദ്യ കാല അവതാരകരിൽ ഒരാളായി ,പിന്നീട് പരിപാടികളുടെ ചുമതലക്കാരനായി ,അവിടുന്ന് പറന്ന് ദുബായിൽ റേഡിയോക്കാരനായി ഒക്കെ റോക്കറ്റ് പോലെ കുതിച്ചു പൊയ്ക്കൊണ്ടിരിക്കുവായിരുന്നു കാലവും ,കരിയറും ,ശമ്പളവും, ഇഷ്ടം പോലെ പണം .ഒരുപാട് സുഹൃത്തുക്കൾ. അപ്പോളാണ് ഖത്തർ വിളിച്ചത്. അവിടെ റേഡിയോ ഇല്ലാതിരുന്ന കാലം. ഒരെണ്ണം തുടങ്ങിയാൽ കോടികൾ കൊയ്യാം. അതിനേക്കാളുപരി ഖത്തറിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപകനാകാം എന്ന ഉൾവിളിയിലാണ് ദുബായിൽ നിന്നു 25 സുഹൃത്തുക്കളുമായി വിമാനം കയറിയത്.

എല്ലാം നഷ്ടമായി

അന്നോളമുണ്ടായ സമ്പാദ്യം ,സുഹൃത്തുക്കൾ ,പേര് ,ആരോഗ്യം ഒക്കെ പോകാൻ ഒരൊറ്റ വർഷം. അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തുപഴുത്തുപോയി എന്റെ അന്നുവരെയുള്ള സർവവും. ഒടുവിൽ പണവും ആരോഗ്യവും സമയവും നഷ്ടപ്പെട്ടു തിരികെ നാട്ടിലെത്തി 92.7 ബിഗ് എഫ് എം പ്രോഗ്രാമിങ് ഹെഡ് ആയി ചാർജ് എടുക്കുമ്പോൾ മനസ്സിൽ എല്ലാം ഒന്നേന്നു തുടങ്ങണം എന്ന ചിന്തയായിരുന്നു. പക്ഷേ പാഠങ്ങളും, പഠനങ്ങളും, ജീവിതവും എന്നെ ഞാനറിയാതെ മാറ്റിക്കളഞ്ഞിരുന്നു.

മാറ്റങ്ങൾ

പണമുണ്ടാക്കാൻ മാത്രം ശ്രമിച്ചിരുന്ന ഞാൻ പണമുണ്ടാക്കി പകുത്തു നല്കാൻ പഠിച്ചു. ഭക്ഷണം ആസ്വദിച്ചു കഴിച്ചിരുന്ന ഞാൻ ഭക്ഷണം ആസ്വദിച്ചു വിളമ്പാൻ പഠിച്ചു. ആരാധകർ ഭ്രമിപ്പിച്ചിരുന്ന എന്നിലെ കലാകാരൻ ,മനുഷ്യരെ ആരാധിക്കാൻ പഠിച്ചു. മൂന്നു മാസങ്ങളിലെ ഖത്തർ നൽകിയ കൊടും പട്ടിണി ,പാവങ്ങൾക്ക് വയറു നിറയ്ക്കാൻ പഠിപ്പിച്ചിരുന്നു. വീടുവയ്ക്കുമ്പോൾ അതൊരു വലിയ മാളികയാകണം എന്നാഗ്രഹിച്ച ഞാൻ ,വാടക വീട്ടിലെ താൽക്കാലികതയെ പ്രണയിച്ചു. ആളും ആരവങ്ങളും ഇഷ്ടമായിരുന്ന ഞാൻ ,ആളൊഴിഞ്ഞിടത്ത് നന്മയുടെ ആരവങ്ങളെങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിച്ചു.

15 ലേക്ക്

ആരെയും മാറ്റി മറിച്ചുകളയാൻ അനുഭവങ്ങൾക്കാകും എന്ന അനുഭവ സത്യം. നഷ്ടങ്ങളാണ് യഥാർത്ഥ ജീവിത ലാഭങ്ങൾ എന്ന തിരിച്ചറിവിന്റെ കൊടുമുടി തുമ്പിൽ വെറുതെയിരുന്ന് കുത്തിക്കുറിച്ചതിന് ഒരു കാരണമുണ്ട്. ഈയുള്ളവൻ ഒരു റേഡിയോക്കാരനായിട്ട് 14 വർഷങ്ങൾ പൂർത്തീകരിച്ചു 15ആം കൊല്ലം തൊടുകയാണ് ഇന്ന്. അനുഭവ വെളിച്ചങ്ങളുടെ ഒരു റേഡിയോക്കാലം. നാളിതുവരെ ഒപ്പം കേട്ടിരുന്നവർക്ക് മനസ്സിൽ തൊടുന്ന നന്ദി എന്നുമായിരുന്നു ഫിറോസ് കുറിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ