ALSO READ: മനപ്പൂര്‍വ്വമാണ് ആ രംഗത്തിൽ അതേ ടീഷര്‍ട്ട് അണിഞ്ഞത്, പാടാത്ത പൈങ്കിളിയിലെ ദേവ
വിറയലോടെ വായിച്ച ആ വാർത്ത!
വളരെ യാദച്ഛികമായി ഓൺലൈൻ പത്രങ്ങളിൽ കണ്ട ഒരു വാർത്ത ഇന്ന് എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഒരു വിറയലോടെ വായിച്ച ആ വാർത്ത കൊവിഡ് ബാധിച്ച് അത്യാഹിത നിലയിൽ കിടക്കുന്ന സീമ ജി നായർ.വാർത്ത കണ്ടപ്പോൾ ഒരു നിമിഷം വിറങ്ങലിച്ചു പോയി.ഏകദേശം 2008 ൽ ആണ് ചേച്ചിയെ പരിചയപ്പെടുന്നത്. വളരെ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഒരു വലിയ മനസ്സിന്റെ ഉടമയാണ് ചേച്ചി എന്ന് എനിക്ക് മനസ്സിലായി. സീരിയൽ രംഗത്തെ ആർക്കും ഏതൊരു സഹായത്തിനും ചേച്ചി ഉണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. എന്നെ ആത്മ സംഘടനയിൽ അംഗത്വം നൽകിയതും ചേച്ചി മുൻകൈ എടുത്തിട്ടാണ്.
ഒരു സഹ പ്രവർത്തക എന്നതിലുപരി!
ഒരു സഹ പ്രവർത്തക എന്നതിലുപരി എന്നും ഒരു മുതിർന്ന സഹോദരിയുടെ സ്നേഹവും വാത്സല്യവും സ്വാതന്ത്ര്യവും ചേച്ചി തന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ എന്റെ ഭാഗത്ത് നിന്ന് എന്നെങ്കിലും എന്തെങ്കിലും തെറ്റുകൾ ഉണ്ടായാൽ " ആദിത്യ നീ അത് ചെയ്തത് ശരിയായില്ല" എന്ന് മുൻപിൻ നോക്കാതെ ചേച്ചി പറഞ്ഞിരുന്നു. എന്നും ന്യായത്തിനും സ്നേഹത്തിനും മാതൃകയായ ചേച്ചി എല്ലാവരുടെയും ഏത് ആവശ്യങ്ങൾക്കും കൈയയച്ചു സഹായിക്കും. അങ്ങനെയുള്ള ചേച്ചിക്ക് ഈ അവസ്ഥ വന്നല്ലോ എന്നോർത്ത് ഒരുപാട് വിഷമമായി. അടങ്ങാത്ത വേദനയോടെ ഒന്ന് വിളിക്കാൻ തോന്നിയത് എല്ലാ അർത്ഥത്തിലും സന്തോഷമായി. വിളിച്ചപ്പോഴാണ് അറിയുന്നത് ഇതെല്ലാം ആഴ്ചകൾക്ക് മുൻപ് ഉണ്ടായ കാര്യങ്ങളാണ് എന്നും ശരിയായ വിശ്രമവും മെഡിസിനും കൊണ്ട് ചേച്ചി പൂർണ്ണമായി രോഗവിമുക്തി നേടി വീട്ടിൽ എപ്പോഴേ തിരിച്ചെത്തിയെന്നും.
നീ ഒന്ന് കൊണ്ടും പേടിക്കേണ്ട!
രോഗമുക്തി നേടിയ ശേഷം ശരണ്യ എന്ന സഹപ്രവർത്തകയുടെ ചില ചികിത്സകളും മുൻകൈ എടുത്ത് നടത്തി അവരുടെ ഹോസ്പിറ്റൽ ഡിസ്ചാര്ജിന് ശേഷം ഇന്ന് വീട്ടിൽ തിരിച്ചെത്തി ചേച്ചി എന്ന്.
സത്യത്തിൽ ചേച്ചിയിൽ നിന്ന് തന്നെ ഈ സന്തോഷകരമായ വിവരം അറിഞ്ഞപ്പൊഴാണ് മനസ്സിന് ഒരു സമാധാനം ആയത്. ഇന്നും സംസാരത്തിനിടയിൽ എനിക്ക് എല്ലാ ധൈര്യവും പിന്തുണയും തരാൻ ചേച്ചി മറന്നില്ല." നീ ഒന്ന് കൊണ്ടും പേടിക്കേണ്ട. വടക്കും നാഥന്റെ മണ്ണിലാണ് നീ. അദ്ദേഹത്തിന്റെ കൈവെള്ളയിൽ ഉള്ള ആരെയും അദ്ദേഹം കൈ വിടില്ല. ധൈര്യമായി ഇരിക്കൂ" എന്നാണ് ഫോൺ വക്കാൻ നേരത്തും ചേച്ചി പറഞ്ഞത്.
തെറ്റായ അറിവ് പകരരുത്!
ഇത്രയും സ്നേഹ സമ്പന്നയായ ചേച്ചിക്ക് തുടർന്നങ്ങോട്ട് ഉള്ള ജീവിതത്തിലും എല്ലാ സന്തോഷങ്ങളും ആരോഗ്യവും സൗഭാഗ്യവും ഈശ്വരൻ നൽകണേ എന്ന പ്രാർത്ഥനയോടെ
അതേ സമയം പത്ര മാധ്യമങ്ങളോട് ഒരപേക്ഷ ഉണ്ട്. ഒരു വാർത്ത അച്ചടിക്കുമ്പോൾ അല്ലെങ്കിൽ പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ ആത്മാർത്ഥതയെകുറിച്ച്, പ്രെസന്റ് സിറ്റുവേഷനെ കുറിച്ച് ഒന്ന് പഠിച്ചു ചെയ്യുന്നത് നല്ലതായിരിക്കും. കാരണം വാർത്തകൾ എന്നും പുതിയ അറിവുകൾ ആണ്. തെറ്റായ അറിവ് പകരുന്നത് ദ്രോഹകരവും.