ആപ്പ്ജില്ല

"മനുഷ്യരല്ല, കൊമ്പില്ലാത്ത രാക്ഷസന്മാരാണ് നിങ്ങള്‍"

രാത്രിയോ പകലോ എന്നില്ലാതെ വീടിനുമുന്നിലുള്ള മൈതാനത്ത് 10 ദിവസം വരെ തനിയെ ഇരുത്തണം. അച്ഛനമ്മമാരോ ,ബന്ധുക്കളോ,ഗ്രാമീണരോ അവളുടെയടുത്തു പോകാൻ പാടില്ല,സംസാരിക്കാനോ, ഇടപഴകാനോ ഒട്ടും പാടില്ല

Samayam Malayalam 14 Jul 2018, 7:19 pm
രാജസ്ഥാനിലെ പ്രസിദ്ധമായ ബൂന്ദി ജില്ലയിലെ ഹരിപുര ഗ്രാമത്തിലായിരുന്നു സംഭവം. ഹരിപുര ഗ്രാമത്തിലെ ഖുഷ്‌ബു എന്ന 5 വയസ്സുകാരി പെൺകുട്ടി ആദ്യമായി അവിടുത്തെ പ്രൈമറി സ്‌കൂളിൽ അഡ്മിഷൻ എടുത്തു. ആദ്യദിവസം പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾക്ക് പാൽ നൽകുന്ന ലൈനിൽ അവൾ നിൽക്കവേ പിന്നിൽനിന്നുള്ള തള്ളലിൽ അരികിലേക്ക് തെറിച്ചു വീണു. കൂടയിൽ വച്ചിരുന്ന മുട്ടകളിൽ ഒന്ന് അവളുടെ കാൽതട്ടി ഉടഞ്ഞു.
Samayam Malayalam മനന്‍ ചതുര്‍വേദി ഖുശ്ബുവിനൊപ്പം
മനന്‍ ചതുര്‍വേദി ഖുശ്ബുവിനൊപ്പം


പിന്നീടാണ് സംഭവങ്ങള്‍ ഓരോന്നായി അരങ്ങേറിയത്. മുട്ട പൊട്ടിപ്പോയ സംഭവം ഗ്രാമ മുഖ്യന്മാര്‍ അറിഞ്ഞു. തുടര്‍ന്ന് ഘാട്ട് പഞ്ചായത്തു കൂടി. ഭൂമിയിൽപ്പിറക്കേണ്ട ഒരു ജീവനാണ് ഖുഷ്ബു മൂലം നഷ്ടപ്പെട്ടതെന്നും കൊലയ്ക്കുതുല്യമാണ് ഇതെന്നും ഗ്രാമ മുഖ്യന്മാര്‍ വിധികൽപ്പിച്ചു.

ഖുശ്ബു


അഞ്ചു വയസ്സുകാരിയായ ആ കുഞ്ഞിനെ ജാതിയില്‍ നിന്നു പുറത്താക്കി. രാത്രിയോ പകലോ എന്നില്ലാതെ വീടിനുമുന്നിലുള്ള മൈതാനത്ത് 10 ദിവസം വരെ തനിയെ ഇരുത്തണം. അച്ഛനമ്മമാരോ ,ബന്ധുക്കളോ,ഗ്രാമീണരോ അവളുടെയടുത്തു പോകാൻ പാടില്ല,സംസാരിക്കാനോ, ഇടപഴകാനോ ഒട്ടും പാടില്ല.

ഘാട്ട് പഞ്ചായത്തിന്‍റെ കിരാതനടപടിക്കെതിരെ ശബ്‌ദിക്കാൻ മാതാപിതാക്കൾക്കോ ഗ്രാമവാസികൾക്കോ കഴിയുമായിരുന്നില്ല. പഞ്ചായത്ത് തീരുമാനം എതിർത്താൽ അവർക്കുപിന്നെ അവിടെ ജീവിക്കാൻ കഴിയില്ല, അവരുടെ ഭവനങ്ങളിലെ വിവാഹം, മരണം എന്നുവേണ്ട ഗ്രാമത്തിൽ കുടിവെള്ളം,റേഷൻ വരെ അവർക്കു നിഷിദ്ധമാകും.

ജാതിയിൽനിന്നു പുറത്താക്കിയ കുട്ടിയ്ക്ക് ഭ്രഷ്ട് കല്പിക്കപ്പെട്ടു. ഒരു പഴയ കയർ കട്ടിലിൽ അവളെ തനിയെ ഇരുത്താൻ മാതാപിതാക്കൾ നിർബന്ധിതരായി. ആ ഭാഗത്തേക്കുള്ള വഴിയും വാതിലുകളും അടക്കപ്പെട്ടു. കുട്ടിയുടെ സമീപത്തേക്ക് ആരും പോകരുതെന്നായിരുന്നു നിബന്ധന. ആഹാരം ,അവൽ, വെള്ളം ഇവ ദൂരെനിന്ന് മാതാപിതാക്കൾ കുട്ടിയെ ഇരുത്തിയ കയർ കട്ടിലിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. അമ്മയെ കാണണമെന്ന് പറഞ്ഞുകരഞ്ഞ കുട്ടിയുടെ രോദനം ആരും ചെവിക്കൊണ്ടില്ല.

രാത്രികൾ പകലാക്കി നിരാലംബരായ ആ മാതാപിതാക്കൾ അടച്ചിട്ട വാതിലിനുള്ളിൽ വിടവുകളുണ്ടാക്കി തങ്ങളുടെ പൊന്നോമനയ്ക്കായി ഉറങ്ങാതിരുന്നു.

ഭ്രഷ്ട് മാറണമെങ്കിൽ 10 ദിവസം കഴിഞ്ഞു കുട്ടിയെ ക്ഷേത്രത്തിൽക്കൊണ്ടുപോയി കുളിപ്പിക്കണമെന്ന് അവര്‍ വിധിച്ചു. ഒരു കിലോ അവിലും ,ഒരു കിലോ എള്ളും ,ഉഴുന്നും , ശർക്കരയും ,അഞ്ചു കുപ്പി വിദേശമദ്യവും കുട്ടിയുടെ പിതാവ് ഘാട്ട് പഞ്ചായത്തംഗങ്ങൾക്കു നൽകണം. ഇതുകൂടാതെ ഏഴുദിവസം ഏഴുവീടുകളിലെ കന്നുകാലികൾക്ക് തീറ്റ സംഘടിപ്പിച്ചു നല്കണം, ക്ഷേത്രത്തിനടുത്ത കുളത്തിലെ മീനുകൾക്ക് മൂന്നുദിവസം അവിൽ നല്കണം, പ്രാവുകൾക്ക് മൂന്നു ദിവസം രണ്ടുനേരം വീതം തീറ്റ നല്കണം.

കുട്ടി രാത്രിയും പകലുമെല്ലാം നിലവിളയായിരുന്നു. പഞ്ചായത്തംഗങ്ങൾ ദൂരെനിന്നവളെ ഭീഷണിപ്പെടുത്തി കരച്ചിലടക്കുക പതിവായി. കുട്ടിയുടെ നില അനുദിനം വഷളായിവന്നു. ഒൻപത്, പത്താം ദിവസങ്ങളിൽ അവൾ ആകെ അവശയായിരുന്നു.

പത്താമത്തെ ദിവസം ആരോ രഹസ്യമായി കലക്ടറേയും ,എസ്.പി യെയും വിവരമറിയച്ചതിനെത്തുടർന്നു പോലീസും തഹസീൽദാറും പാഞ്ഞെത്തി. ഗ്രാമമുഖ്യനെയും മറ്റുള്ളവരെയും പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും അവർ വഴങ്ങിയില്ല. ഒടുവിൽ ഭീഷണിപ്പെടുത്തിയാണ് 11 മത്തെ ദിവസം കുട്ടിയെ വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞത്. അവർ ആവശ്യപ്പെട്ട പലഹാരങ്ങൾ പോലീസുതന്നെ വാങ്ങിനൽകി. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല.

പിന്നീട് ഈ വിവരം ദേശീയ മാദ്ധ്യമങ്ങൾ വഴി പുറംലോകം അറിഞ്ഞു. ഒറ്റദിവസം കൊണ്ട് ഖുഷ്‌ബു വിന്റെ വീട്ടിൽ വൈദ്യുതിയെത്തി. ഉജ്വല പദ്ധതിപ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ചു.സ്‌കൂളിൽ പോകാൻ വസ്ത്രവും കുടയും നൽകപ്പെട്ടു. DSP ,BDO,അടുത്ത ഗ്രാമങ്ങളിലെ രണ്ടു പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാർ ,ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ ഒക്കെ അവിടെ തമ്പടിച്ചു. നടന്ന നീചകൃത്യം മൂടിവയ്ക്കാൻ പരമാവധി അവർ ശ്രമിച്ചു.

ഒടുവിൽ ദേശീയ ശിശു സംരക്ഷണസമിതി അദ്ധ്യക്ഷ മനൻ ചതുർവേദി നേരിട്ടെത്തി കുഞ്ഞിനെക്കണ്ടു. അവൾക്കൊപ്പം ഒരു മണിക്കൂർ ചെലവിട്ടു കാര്യങ്ങൾ ഗ്രഹിച്ചു. എല്ലാം നേരിട്ടു ബോദ്ധ്യപ്പെട്ട അവർ സത്യത്തിൽ ഈ കാടത്തത്തിനെതിരെ പൊട്ടിത്തെറിച്ചു. കളക്ടർ, എസ് .പി ,CEO തുടങ്ങി നൂറോളം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അവർ ഘാട്ട് പഞ്ചായത്ത് മേധാവികളോടും പോലീസ് ഉദ്യോഗസ്ഥരോടും ആക്രോശിച്ചു.

"നീയൊക്കെ മനുഷ്യരാണോ? നീയൊക്കെ കൊമ്പില്ലാത്ത രാക്ഷസന്മാരാണ്. ലോകമെത്ര മുന്നോട്ടുപോയി. നിങ്ങളെപ്പോലുള്ളര്‍ നാടിനും ഈ ലോകത്തിനു തന്നെയും കളങ്കമാണ്"

ഈ പൈശാചികകൃത്യം ചെയ്ത എല്ലാവരെയും കൂട്ടത്തോടെ ജയിലിലടയ്ക്കാൻ അവർ നിർദ്ദേശിച്ചു. നിയമനടപടിയെടുക്കാനുള്ള നിർദ്ദേശപ്രകാരം കുറേപ്പേരെ അറസ്റ്റു ചെയ്തു. ചിലരൊക്കെ ഒളിവിലുമാണ്. കൂടാതെ കൃത്യനിർവ്വഹണ വീഴ്ചവരുത്തിയ പോലീസുകാർക്കും വകുപ്പുദ്യോഗസ്ഥർക്കുമെതിരെ നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു.

ഉത്തരേന്ത്യയിലെ 50% ഗ്രാമങ്ങളുടെയും ഒരു നേർചിത്രമാണ് ഇത്. ഉച്ചനീചത്വങ്ങൾ ,വിവേചനം,തൊട്ടുകൂടായ്മ, അയിത്തം ഒക്കെ ഇന്നും അവിടെ നിലനിൽക്കുന്നു എന്നതിൽ ഒരു തർക്കവുമില്ല.പോലീസുകാർക്കും ഇവരെയൊക്കെ ഭയമാണ് എന്നത് മറ്റൊരു യാഥാർഥ്യവും .

ആര്‍ട്ടിക്കിള്‍ ഷോ