ആപ്പ്ജില്ല

4000 വര്‍ഷത്തിന് ശേഷം മണ്ണിനടിയില്‍ നിന്ന് ഒരു ശവകുടീരം

​4400 വര്‍ഷം മണ്ണിനടയില്‍ വെളിച്ചംപോലും കടക്കാത്ത ഒരു ശവകുടീരം ഈജ്‍പ്‍തിലെ കെയ്‍റോ നഗരത്തിന് പുറത്ത് നിന്നാണ് അപൂര്‍വ കണ്ടെത്തല്‍ പുരാവസ്‍തു ഗവേഷണത്തില്‍ നാഴികക്കല്ലാകുന്ന കണ്ടുപിടിത്തം

Samayam Malayalam 17 Dec 2018, 6:19 pm
അപ്രതീക്ഷിതമായാണ് ഗവേഷകര്‍ കഴിഞ്ഞദിവസം ഈജിപ്‍തിലെ കെയ്‍റോ നഗരത്തിന് പുറത്ത് ഒരു മമ്മിയുടെ ശവകുടീരം കണ്ടെത്തിയത്. സക്കാറ എന്ന പട്ടണത്തില്‍ കണ്ടെത്തിയ ശവകൂടീരം ഈജിപ്‍ഷ്യന്‍ നാഗരികതയെക്കുറിച്ച് ഇതുവരെയുള്ള കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും വലിയ ചുവടുവെയ്‍പ്പാകും എന്നാണ് ഗവേഷകര്‍ കരുതുന്നത്.
Samayam Malayalam fb-egypt
സക്കാറയില്‍ കണ്ടെത്തിയ ശവകുടീരം Photo Credit: @AntiquitiesOf


അതിന് കാരണമുണ്ട്. ഏകദേശം 4400 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ശവകുടീരമാണ് സക്കാറയില്‍ നിന്ന് കണ്ടെത്തിയത്. നിര്‍മ്മിച്ചതിന് ശേഷം ഒരിക്കല്‍പ്പോലും ആരും ശല്യപ്പെടുത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്ന ഈ കുടീരത്തില്‍ ആദ്യമായാണ് വെളിച്ചം കടക്കുന്നത്. അത് ഗവേഷകരെ ആശ്ചര്യപ്പെടുത്തുകയാണ്.


ഈജിപ്‍ഷ്യന്‍ കലാവൈഭവം പൂര്‍ണമായും വെളിവാക്കുന്ന ഈ നിര്‍മ്മിതി ഒരു പഴക്കവും തട്ടാതെ ഇതുവരെ നിലനിന്നിരുന്നതില്‍ അത്ഭുതം അടക്കാനാകുന്നില്ല ഗവേഷകര്‍ക്ക്. ഹൈറോഗ്ലിഫിക്സ് ലിഖിതങ്ങള്‍, കൊത്തുപണികള്‍, ചുവര്‍ ചിത്രങ്ങള്‍, കൊത്തിയ കല്‍ശില്‍പ്പങ്ങള്‍ എല്ലാം അതേപോലെ നിലനില്‍ക്കുന്നു. കല്ലുകളിലെ നിറംപോലും മങ്ങിയിട്ടില്ല. ഇത്ര വ്യക്തമായ ഒരു പുരാവസ്‍തു ആദ്യമായാകണം ഗവേഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ഉത്തരങ്ങളിലേക്കുള്ള സൂചനകൂടിയാണ് സക്കാറയിലെ ഈ അത്ഭുതം.

ഒരു ചെറിയ വാതിലിലൂടെ സമചതുരത്തിലുള്ള ഒരു വലിയ മുറിയിലേക്കാണ് കുടീരം തുറക്കുന്നത്. നിറയെ മഞ്ഞയും നീലയും ചുവപ്പും ബ്രൗണും ചേര്‍ന്ന് നിറങ്ങളാണ് അകത്തെ ചുവരുകളില്‍ പൂശിയിരിക്കുന്നത്. ഈ നിറങ്ങളെല്ലാം ജീവനോടെ ഇരിക്കുന്നു. ഇതുവരെയുള്ള ഗവേഷണങ്ങളില്‍ ഏറ്റവും നിര്‍ണായകമെന്ന് തന്നെ ഇതിനെ വിളിക്കാം - ശവകുടീരം കണ്ടെത്തിയ ഈജിപഷ്യന്‍ ഗവേഷക സംഘത്തിന്‍റെ മേധാവി മൊസ്‍തഫ വസീരി വാര്‍ത്താ ഏജന്‍സി‍ റോയിറ്റേഴ്‍സിനോട് പറഞ്ഞു.


ഈജിപ്‍തിലെ അഞ്ചാം തലമുറ ഫറവോ നെഫ്‍റിര്‍ക്കാരെ കക്കീര്‍ രാജാവിന്‍റെ കാലത്ത് ജീവിച്ചിരുന്ന ഒരു പുരോഹിതനെയാണ് ഇവിടെ അടക്കം ചെയ്‍‍തിരുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. വഹ്‍തിയെ എന്നാണ് ഇയാളുടെ പേര് എന്ന് കരുതപ്പെടുന്നു. പുരോഹിതന്‍റെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍, വൈന്‍ നിര്‍മ്മാണം, കളിമണ്‍ പാത്രങ്ങളുടെ നിര്‍മ്മാണം, ആചാരങ്ങള്‍, സംഗീതം സംഘം, വള്ളങ്ങള്‍ തുഴയുന്നത്, വേട്ട തുടങ്ങിയ വിവിധ ആശയങ്ങള്‍ മതിലുകളില്‍ കൊത്തിയിട്ടുണ്ട് - അമേരിക്കന്‍ റേഡിയോ നിലയം എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇപ്പോള്‍ തുറന്നിരിക്കുന്നത് ശവകുടീരത്തിന്‍റെ ഒരുഭാഗം മാത്രമാണ്. ഇതിനുള്ളില്‍ ഇനിയും ചെറിയ അറകളുണ്ട്. കൂടുതല്‍ മമ്മി രൂപങ്ങളോ പുരാവസ്‍തുക്കളോ ഇവിടെ നിന്ന് ലഭിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ