ആപ്പ്ജില്ല

ആസിഡ് ആക്രമണം: ഭ‍ര്‍ത്താവിനൊപ്പം പോകാതെ വഴിയില്ലെന്ന് യുവതി

ഭര്‍ത്താവിന്‍റെയും സുഹൃത്തിന്‍‍റെയും ആസിഡ് ആക്രമണത്തില്‍ മുഖം നഷ്ടപ്പെട്ട യുവതിയുടെ നിസ്സഹായാവസ്ഥ കോടതിയെപ്പോലും മരവിപ്പിച്ചു

Samayam Malayalam 22 Mar 2016, 4:55 pm
കൊൽക്കത്ത: ഭര്‍ത്താവിന്‍റെയും സുഹൃത്തിന്‍‍റെയും ആസിഡ് ആക്രമണത്തില്‍ മുഖം നഷ്ടപ്പെട്ട യുവതിയുടെ നിസ്സഹായാവസ്ഥ കോടതിയെപ്പോലും മരവിപ്പിച്ചു. ആസിഡ് ആക്രമണത്തില്‍ മുഖംപോലും വികൃതമാക്കപ്പെട്ട തന്നെ ആരും അംഗീകരിക്കുന്നില്ലെന്നും തെരുവില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ ഭേദം ഭര്‍ത്താവിനൊപ്പം പോകുന്നതാണെന്നും യുവതി കോടതിയില്‍ പറഞ്ഞപ്പോള്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ സഹായം ലഭിക്കാതെ പോകുന്ന നിസ്സഹായതയുടെ നേര്‍ക്കാഴ്ച്ചയായി.
Samayam Malayalam acid attack woman decides to go with her husband
ആസിഡ് ആക്രമണം: ഭ‍ര്‍ത്താവിനൊപ്പം പോകാതെ വഴിയില്ലെന്ന് യുവതി


കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് തിങ്കളാഴ്ച്ച സംഭവം അരങ്ങേറിയത്. സ്വന്തം വീട്ടില്‍ നിന്ന് കിട്ടാനുള്ള സ്ത്രീധനം ബാക്കി വാങ്ങാന്‍ പറഞ്ഞയച്ച ഭാര്യ വെറും കൈയ്യോടെ മടങ്ങി വന്നതില്‍ കുപിതനായാണ് ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ആസിഡ് ആക്രമണം നടത്തിയത്. അപകടത്തില്‍ സാരമായി പരിക്കേറ്റ യുവതിയ്ക്ക് കാഴ്ച്ചയും ഭാഗികമായി നഷ്ടപ്പെട്ടു.



കേസില്‍ ഭര്‍ത്താവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. അതിനിടെയാണ് യുവതിയുടെ രോദനം. സംഭവത്തിനു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ സമൂഹം തന്നെ ഒറ്റപ്പെടുത്തുകയാണെന്നും ഭിക്ഷയെടുത്താണ് കഴിയുന്നതെന്നും യുവതി പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായവരുടെ പുനരധിവാസമോ ധനസഹായമോ ശരിയാം വണ്ണം പരിപാലിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നതിന്‍റെ സാക്ഷ്യപത്രമാവുകയായിരുന്നു യുവതിയുടെ അവസ്ഥ.

ആസിഡ് ആക്രമണത്തിന്‍റെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് പശ്ചിമബംഗാള്‍. ആസിഡ് സര്‍വൈവര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ കോ ഓഡിനേറ്റര്‍ ആയ ദിവ്യലോക് റോയ് ചൗധരി പറയുന്നത് ഇത്തരം കേസുകളില്‍ പലപ്പോഴും ഇരയാകുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള സഹായവും കിട്ടുന്നില്ല എന്നാണ്. 2014 ല്‍ 29 കേസുകളാണ് നടന്നിട്ടുള്ളത്. അതില്‍ അഞ്ചുപേര്‍ക്കേ സഹായം നല്‍കാന്‍ സംഘടനയ്ക്കും കഴിഞ്ഞിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

യുവതിയുടെ ആവശ്യം തിരികെ പോകണമെന്നാണെങ്കില്‍ അത് അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു. അവര്‍ക്ക് വൈദ്യസഹായവും ധനസഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും തീരുമാനമായിട്ടുണ്ട്. തനിക്കെതിരെയുള്ള പരാതി പിന്‍വലിച്ചാല്‍ യുവതിയെ സ്വീകരിക്കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കടപ്പാട്: ഇസമയ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ