ആപ്പ്ജില്ല

ഇത് പ്രച്ഛന്ന വേഷമല്ല; സിതാരയുടെ അതിജീവനത്തിനുള്ള പോരാട്ടമാണ്

ഇത് പ്രച്ഛന്ന വേഷമല്ല, സിതാര വഫേദാർ എന്ന അഫ്ഗാൻ പെൺകുട്ടിക്ക് സമൂഹത്തിൽ ജീവിച്ച് പോകണമെങ്കിൽ പെണ്ണുടലിൽ നിന്നൊരു മോചനം അത്യാവശ്യമാണ്.

Samayam Malayalam 25 Apr 2018, 4:58 pm
ഇത് പ്രച്ഛന്ന വേഷമല്ല, സിതാര വഫേദാർ എന്ന അഫ്ഗാൻ പെൺകുട്ടിക്ക് സമൂഹത്തിൽ ജീവിച്ച് പോകണമെങ്കിൽ പെണ്ണുടലിൽ നിന്നൊരു മോചനം അത്യാവശ്യമാണ്. ആൺമേൽക്കോയ്മ കൊടികുത്തി വാഴുന്ന അഫ്ഗാൻ മണ്ണിൽ അതിജീവനത്തിനുള്ള ഒരു പോരാട്ടം കൂടിയാണ് സിതാരയ്ക്ക് ഈ വേഷം മാറൽ. നംഗർഹർ പ്രവശ്യയിലെ ഒരു നിർദ്ധന കുടുംബത്തിൽ ആറു പെൺമക്കളിൽ അഞ്ചാമതായി ജനിച്ച സിതാര ആൺകുട്ടിയായി ജീവിക്കാൻ തുടങ്ങിയിട്ട് വർഷം പത്തുകഴിഞ്ഞു. വീട്ടിൽ അച്ഛനും അമ്മയും അടക്കമുള്ളവർ ഒരു മകനായിട്ട് തന്നെയാണ് ഇവളെ കാണുന്നത്.
Samayam Malayalam afghan girl spends life disguised as son her parents never had
ഇത് പ്രച്ഛന്ന വേഷമല്ല; സിതാരയുടെ അതിജീവനത്തിനുള്ള പോരാട്ടമാണ്




പ്രായമായ അച്ഛൻ പുറത്തുപോയി പണിയെടുത്തു കഴിഞ്ഞാലും കുടുംബം മുന്നോട്ട് പോകില്ലെന്ന് കണ്ടപ്പോൾ സിതാരയ്ക്ക് ഒരാൺ വേഷം കെട്ടേണ്ടതായി വന്നു. ജീവിതം പച്ച പിടിക്കണമെങ്കിൽ പണിയെടുക്കണം. എന്നാൽ സ്ത്രീകൾ തൊഴിലിടങ്ങളിൽ ചെന്ന് ജോലി ചെയ്യരുതെന്ന വ്യവസ്ഥയുള്ള നാട്ടിൽ സിതാരയ്ക്ക് ആ ധീരമായ തീരുമാനം എടുക്കേണ്ടതായി വന്നു. കുടുംബത്തിൽ ഒരു ആൺതരിയില്ലെന്ന കുറവു നികത്തി കൊണ്ട് തന്നെ സിതാര ഒരു ആണായി വേഷമണിഞ്ഞു.



മുടി മുറിച്ച് അഫ്ഗാൻ പുരുഷന്മാർ ധരിക്കുന്ന നീളൻ കുർത്തയും പാന്‍റുമണിഞ്ഞു സിതാര. ഇന്ന് താൻ ഈ പുരുഷ വേഷത്തിനുള്ളിൽ വളരെ സുരക്ഷിതയാണെന്നാണ് സിതാര പറയുന്നത്. മൂത്ത മകൻ എന്നാണ് പിതാവ് എല്ലാരോടും പറയാറുള്ളത്. തന്‍റെ മൂത്ത സഹോദരിമാരെയും അച്ഛനെയും അമ്മയേയും പൊന്നുപോലെ നോക്കാൻ ചൂള കമ്പനിയിലേക്കാണ് സിതാര ആൺവേഷത്തിലെത്തിയത്. ഇന്ന് പുരുഷൻ ചെയ്യുന്ന എല്ലാ ജോലികളും ഉത്തരവാദിത്തങ്ങളും സിതാര ഒറ്റയ്ക്ക് നിറവേറ്റും.




രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുവരെ പണിയെടുത്ത് അഞ്ഞൂറോളം ഇഷ്ടികകൾ ഉണ്ടാക്കിയാൽ കൂലി 160 അഫ്ഗാനി അതായത് 150 രൂപ കൂലിയാണ് കിട്ടുന്നത്. ഇഷ്ടിക ചൂളയിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിച്ച് പോകുന്നത്. കാലമിത്ര പുരോഗമിച്ചിട്ടും അഫ്ഗാനിലെ ആൺമേൽക്കോയ്മയ്ക്ക് ഒരു അറുതിയും വന്നിട്ടില്ല. ഋതുമതികൾ ആയതിനു ശേഷം പെൺകുട്ടികൾ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കരുത്. ഇവിടെ ആൺകുട്ടികൾ ഇല്ലാത്ത കുടുംബത്തിൽ കടമകൾ നിർവഹിക്കാൻ പെൺകുട്ടികൾ വേഷംമാറി നടക്കുന്നതും പതിവാണ്.



സ്വതന്ത്രമായി നടക്കാൻ പല പെൺകുട്ടികളും ആൺ വേഷം കെട്ടാറുണ്ടെങ്കിലും വിവാഹം കഴിയുന്നതോടെ ആ വേഷം അവർ അഴിച്ചു വയ്ക്കുകയാണ് ചെയ്യാറ്. എന്നാൽ സിതാരയ്ക്ക് ആൺ വേഷത്തിൽ നിന്ന് ഒരു മുക്തിയുണ്ടാകില്ല. ദൈവം പിതാവിന് ഒരു ആൺകുട്ടിയെ നൽകിയില്ല. താൻ ആൺ വേഷം അഴിച്ചു വയ്ക്കുകയാണെങ്കിൽ കുടുംബം നോക്കാനായി തന്‍റെ സഹോദരിമാരിൽ ആരെങ്കിലും ഒരാൾ ആൺവേഷം കേട്ടേണ്ടി വരും. ഈ വേഷത്തിൽ സംതൃപ്തയല്ലെങ്കിലും സിതാര ആണായി തുടരാനുള്ള കാരണമിതാണ്.

ചില ദിവസങ്ങളിൽ സിതാര സ്വപ്നം കാണും, തനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിലെന്ന്; എങ്കിൽ മുടി നീട്ടി വളർത്തി നല്ല ഉടുപ്പുകൾ ഇട്ട് മറ്റു പെൺകുട്ടികളെ പോലെ ജീവിക്കാമായിരുന്നുവെന്ന്. എന്തൊക്കെയായാലും സിതാരയുടെ അതിജീവനത്തിന് വേണ്ടിയുള്ള ഈ പോരാട്ടം ലോകശ്രദ്ധ നേടി കഴിഞ്ഞു. സാഹചര്യങ്ങളെ പഴിപറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർക്കുള്ള ഒരു ഉത്തമ മാതൃക കൂടിയാണ് സിതാര.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ