ആപ്പ്ജില്ല

അഭിമന്യുവിനെ അറിയില്ല; പണമയക്കുന്ന അച്ഛനെ അറിയാം

പൂരിപ്പിക്കാത്ത RTGS അപേക്ഷ ഫോം ഒപ്പിട്ടു പണവും നല്കിപോകുന്ന മനോഹരനെ ഓര്‍ത്ത് കൊണ്ടാണ്

Samayam Malayalam 2 Jul 2018, 7:13 pm
ഇടുക്കി സഹകരണ ബാങ്കിലെ മാനേജര്‍ അനില്‍ യേശുദാസിന്റെ പോസ്റ്റ് വൈറലാവുന്നു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛന്‍ സ്ഥിരമായി പോകാറുണ്ടായിരുന്ന ബാങ്കാണിത്. അഭിമന്യൂവിനെ നേരിട്ടറിയില്ലെങ്കിലും മനോഹരന്‍ എന്നയാളെടുത്ത വായ്പകളിലൂടെ തനിക്ക് അഭിമന്യുവിനേയും ആ കുടുംബത്തിന്റെ സ്വപ്നങ്ങളേയും അറിയാം എന്ന് അനില്‍ പറയുന്നു. "തന്റെ മകന്‍ പഠിച്ച്‌ വലിയവനാകണം എന്ന് നിര്‍ത്താതെ സ്വപ്നം കണ്ട, അത് തന്നോട് പങ്കുവെക്കുന്ന മനോഹരന്‍ ചേട്ടനെ എങ്ങനെ ആശ്വസിപ്പിക്കണം? മനോഹരന്‍ അഭിമന്യുവിനെ പഠിപ്പിക്കാനായി ബാങ്കില്‍ നിന്നും വായ്പ്പകള്‍ എടുക്കാറുണ്ടായിരുന്നു."-എറണാകുളത്തു പഠിക്കുന്ന മകന് പണം അയച്ചു കൊടുക്കാന്‍ പൂരിപ്പിക്കാത്ത RTGS അപേക്ഷ ഫോം ഒപ്പിട്ടു പണവും നല്കിപോകുന്ന മനോഹരനെ ഓര്‍ത്ത് കൊണ്ടാണ് താൻ ഈ കുറിപ്പെഴുതുന്നതെന്ന് അനിൽ.
Samayam Malayalam abhimanyu


അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:



വീണ്ടും ഒരു ക്യാംപസ് കൊലപാതകം. അഭിമന്യുവിനെ എനിക്ക് നേരിട്ട് പരിചയമില്ല.എങ്കിലും ഈ പേര് ഞാന്‍ ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്. അഭിമന്യുവിനെ അച്ഛന്‍ ശ്രീ മനോഹരന്‍ എന്റെ ബ്രാഞ്ചിലെ കസ്റ്റമര്‍ ആണ്. മക്കളെ പഠിപ്പിച്ചു വലിയവരക്കണമെന്നു ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ഒരു പ്രതീകമാണ് ഇദ്ദേഹവും. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ കര്‍ഷകര്‍ പാര്‍ക്കുന്ന കൊട്ടക്കമ്ബൂരിലെ ഒറ്റമുറി അടുക്കള വീട്ടില്‍ താമസിക്കുന്ന മോനോഹരനും കുടുംബത്തിനും ഇത്തരം ആഗ്രഹങ്ങള്‍ പാടില്ല എന്നാണോ.

പാട്ടത്തിനു കൃഷിഭൂമി വാങ്ങി അതില്‍ കൃഷി ചെയ്താല്‍ നിത്യവൃത്തിക്കുള്ളത് മാത്രമേ അതില്‍ നിന്നും ലഭിക്കുകയുള്ളു എന്നും ബാങ്കില്‍ നിന്നും വായ്പ വാങ്ങി ആണ് മക്കളെ പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം എപ്പോഴും പറയും. എന്റെ ബ്രാഞ്ചില്‍ നിന്നും അദ്ദേഹം J L G വായ്പ എടുത്തിട്ടുണ്ട്. എറണാകുളത്തു പഠിക്കുന്ന മകന് പണം അയച്ചു കൊടുക്കാന്‍ പൂരിപ്പിക്കാത്ത RTGS അപേക്ഷ ഫോം ഒപ്പിട്ടു പണവും നല്കിപോകുന്ന മനോഹരനെയാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. ബാങ്കില്‍ ജോലികിട്ടുന്നതിനു എത്രവരെ പഠിക്കണമെന്ന് സംശയം ചോദിക്കുന്ന മനോഹരന്‍ ചേട്ടനെ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയില്ല.

പുതിയ അധ്യയന വര്‍ഷത്തില്‍ മകന് ഒരുപാടു പണ ചെലവ് ഉണ്ടന്നും ഗ്രാമീണ ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനായി NOC നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം അദ്ദേഹം ബാങ്കില്‍ വന്നത്. ഇനി മകന് RTGS അയക്കാന്‍ ആ അച്ഛന്‍ വരില്ല. രാഷ്ട്രീയം എന്തുതന്നെ ആയിക്കോട്ടെ നിങ്ങള്‍ കൊന്നുതള്ളിയത് ഒരു യുവാവിന്റ സ്വപ്നങ്ങളാണ്. ഒരു അച്ഛന്റെ അഭിമാനമാണ്.

ഒരു കുടുംബത്തിന്റെ ആശ്രയമാണ്. മനോഹരന്‍ ചേട്ടന്റെയും കുടുംബത്തിന്റെയും സങ്കടത്തില്‍ ഞാനും പങ്കുചേരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ