ആപ്പ്ജില്ല

വൈറലായി എട്ട് വയസ്സുകാരന്‍റെ ബൈക്ക് റൈഡ്; കിട്ടിയത് 30,000 രൂപ പിഴ

ബൈക്കിലിരുന്നാല്‍ കാല്‍ താഴെയെത്താത്ത കുട്ടി തലയേക്കാള്‍ വലിയ ഹെല്‍മറ്റ് വെച്ച് ബൈക്കോടിക്കുന്ന വീഡിയോയാണ് വൈറലായത്

Samayam Malayalam 1 Oct 2019, 9:56 am
ലഖ്‍നൗ: ഇന്ത്യയിലെ ട്രാഫിക് നിമപ്രകാരം 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ വാഹന ഉടമയ്‍ക്കോ എതിരെയായിരിക്കും നടപടിയെടുക്കുക. പുതിയ മോട്ടോര്‍ വാഹന നിയമമനുസരിച്ച് 25,000 രൂപ വരെ പിഴയും മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ്.
Samayam Malayalam bike ride


നിയമം എത്രയൊക്കെ ഉണ്ടായാലും പാലിക്കാന്‍ നമ്മുടെ നാട്ടിലുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പലപ്പോഴും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമെടുത്ത് റോഡിലിറങ്ങുന്നതും അപകടങ്ങളില്‍ പെടുന്നത്.

ഇത്തരം നിയമലംഘനത്തിന്‍റെ ഒരു ഉദാഹരണമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച എട്ട് വയസ്സുകാരന്‍ ബൈക്ക് ഓടിക്കല്‍. ഉത്തര്‍പ്രദേശിലെ ലഖ്‍നൗവില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് വൈറാലയത്.

വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു. ബൈക്കില്‍ കാല്‍ താഴെയെത്താത്ത കുട്ടിയാണ് ബൈക്കോടിക്കുന്നത്. വാഹനത്തിന്‍റെ ഉടമയെയും കുട്ടിയുടെ രക്ഷിതാക്കളെയും പോലീസ് കണ്ടെത്തി. 30,000 രൂപയാണ് കുട്ടിയുടെ വാഹനത്തിന്‍റെ ഉടമയ്ക്ക് പിഴ ചുമത്തിയത്.




ലഖ്‍‍നൗലെ കകോരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. എട്ട് വയസ്സുള്ള ഷാനു എന്ന കുട്ടിയാണ് ബൈക്ക് ഓടിച്ചത്. തന്‍റെ തലയേക്കാള്‍ വലിയൊരു ഹെല്‍മെറ്റ് വെച്ചായിരുന്നു കുട്ടിയുടെ റൈഡ്. ഹെല്‍മറ്റിന്‍റെ ചിന്‍ സ്ട്രാപ് ഇട്ടിട്ടുമുണ്ടായിരുന്നില്ല. ബൈക്കില്‍ വലിയ പാല്‍ പാത്രം കെട്ടിവെച്ചതും വീഡിയോയില്‍ കാണാം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹം ഓടിക്കാന്‍ കൊടുക്കുന്നത് അപകടകരമാണെന്നും ശിക്ഷാര്‍ഹമാണെന്നും മനസ്സിലാക്കാത്ത രക്ഷിതാക്കള്‍ ഇനിയുമുണ്ടെന്നതിന്‍റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍. ഇന്ത്യയില്‍ വാഹനം ഓടിക്കാനുള്ള ലൈസന്‍സ് കിട്ടണമെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയാകണം. 16 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഗിയറില്ലാത്ത ഇരുചക്രവാഹനം ഓടിക്കാന്‍ ലൈസന്‍സ് കിട്ടും.

ആര്‍ട്ടിക്കിള്‍ ഷോ