ഗാസിയാബാദ്: ആറു കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ധരിച്ച് ഗോള്‍ഡന്‍ ബാബ വീണ്ടുമെത്തി.കൻവാർ യാത്രയിൽ പങ്കെടുക്കുന്നതിനായാണ് ബാബ എത്തിയിരിക്കുന്നത്. ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ശിവഭക്ത തീര്‍ത്ഥാടകരുടെ ഘോഷയാത്രയാണിത്.
ഇരുപതു കിലോ സ്വർണം ധരിച്ചെത്തിയ ബാബ 25-ാം തവണയാണ് യാത്രയിൽ പങ്കെടുക്കുന്നത്. സ്വർണത്തിനു പുറമേ 27 ലക്ഷം വിലയുളള റോളക്സ് വാച്ചും ബാബയുടെ കൈയ്യിലുണ്ട്. ഒരു ബിഎംഡബ്ല്യു, മൂന്നു ഫോർചുണേഴ്സ്, രണ്ടു ഓഡി, രണ്ടു ഇന്നോവ കാറുകളും ബാബയുടെ യാത്രാ സംഘത്തിനൊപ്പമുണ്ട്.
2016 ൽ ഘോഷയാത്രക്ക് എത്തിയപ്പോള്‍ 12 കിലോ സ്വർണമായിരുന്നു ഗോൾഡൻ ബാബ ധരിച്ചത്. 2017ലാകട്ടെ 14.5 കിലോ സ്വർണമായിരുന്നു ബാബയുടെ ദേഹത്ത് ഉണ്ടായിരുന്നത്.
സ്വർണത്തോടുളള ഇഷ്ടക്കൂടുതല് കാരണമാണ് സുധീർ കുമാർ മക്കഡ് എന്ന ഡല്ഹിക്കാരന് വ്യവസായി ബാബയായപ്പോള്‍ ഗോള്‍ഡന്‍ ബാബ എന്ന പേര് സ്വയം സ്വീകരിച്ചത്. സ്വർണം തന്റെ ബലഹീനതയാണെന്നും അതില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.