ആപ്പ്ജില്ല

ഗുജറാത്തില്‍ അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ള ശവക്കല്ലറകള്‍ കണ്ടെത്തി

കണ്ടെത്തിയ അസ്ഥികൂടത്തിന്‍റെ ലിംഗം, പ്രായം, മരണകാരണം എന്നിവ അറിയുന്നതിനായി ഇത് കേരള യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. ലഖ്പത് താലൂക്കിലെ ഖാട്ടിയ വില്ലേജില്‍ കച്ച് യൂണിവേഴ്സിറ്റിയും കേരള യൂണിവേഴ്സിറ്റിയും സംയുക്തമായാണ് ഖനനം നടത്തിയത്.

Samayam Malayalam 12 Mar 2019, 5:01 pm
ഗുജറാത്തിലെ കച്ചില്‍ ഹാരപ്പന്‍ സംസ്കാരത്തിന്‍റെ ബാക്കി പത്രമായി അയ്യായിരം വര്‍ഷം പഴക്കമേറിയ ശവക്കല്ലറകള്‍ കണ്ടെത്തി. ധോലാവിരയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ് ഇത് കണ്ടെത്തിയത്.

ആകെ 250 ഓളം ശവക്കല്ലറകള്‍ ആണ് ഇവിടെ കണ്ടെത്തിയത്. ഇതില്‍ 25 എണ്ണം തുറന്നു. ഇവയുടെ വലിപ്പം 300m x 300m ആണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അയ്യായിരം വര്‍ഷം പഴക്കമുള്ള ഒരു അസ്ഥികൂടവും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ചതുരാകൃതിയിലുള്ള ഈ ശ്മശാന പ്രദേശത്തിന് ഏകദേശം 4600-5200 വര്‍ഷങ്ങള്‍ പഴക്കം കാണുമെന്ന് ഹാരപ്പന്‍ സംസ്കാരത്തെക്കുറിച്ച് പഠനം നടത്തുന്ന വിദഗ്ധര്‍ പറയുന്നു.

ഗുജറാത്തില്‍ ഇന്നുവരെ കണ്ടെത്തിയ എല്ലാ ശ്മശാന പ്രദേശങ്ങളും വൃത്താകൃതിയിലുള്ളതാണ്. ഇത് എന്തുകൊണ്ടാണ് ചതുരാകൃതിയില്‍ രൂപപ്പെടുത്തിയതെന്ന് പരിശോധിക്കുമെന്ന് കച്ച് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി വിഭാഗം തലവന്‍ സുരേഷ് ഭണ്ഡാരി പറഞ്ഞു.

കണ്ടെത്തിയ അസ്ഥികൂടത്തിന്‍റെ ലിംഗം, പ്രായം, മരണകാരണം എന്നിവ അറിയുന്നതിനായി ഇത് കേരള യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. ലഖ്പത് താലൂക്കിലെ ഖാട്ടിയ വില്ലേജില്‍ കച്ച് യൂണിവേഴ്സിറ്റിയും കേരള യൂണിവേഴ്സിറ്റിയും സംയുക്തമായാണ് ഖനനം നടത്തിയത്.

മനുഷ്യാവശിഷ്ടങ്ങള്‍ക്ക് പുറമേ മൃഗങ്ങളുടെ അസ്തികൂടത്തിന്‍റെ ബാക്കികളും വളകളും അരകല്ലുകള്‍, കത്തികള്‍ തുടങ്ങിയവയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ