ആപ്പ്ജില്ല

അഖിലിൻെറ ജീവിതവും ത്രില്ലറാണ്: 'ഓജോ ബോർഡ്' പോലെ...

ഒന്നിനു പിറകെ ഒന്നൊന്നായി നേരിടുന്ന തിരിച്ചടികളെയൊക്കെയും പുഞ്ചിരിയോടെ നേരിടുന്ന ചില മനുഷ്യരുണ്ട്...

Sreejith Vallikunnu | TNN 15 Aug 2017, 4:49 pm
ഒന്നിനു പിറകെ ഒന്നൊന്നായി നേരിടുന്ന തിരിച്ചടികളെയൊക്കെയും പുഞ്ചിരിയോടെ നേരിടുന്ന ചില മനുഷ്യരുണ്ട്. ഒരു കൊടുങ്കാറ്റിനും അവരിലെ പ്രതിഭയെ തളർത്താനാവില്ല. ഒരു പ്രതിസന്ധിക്കും അവരുടെ ഇച്ഛാശക്തിക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാനാവില്ല. ഒന്നിൽ നിന്ന് പാഠം പഠിച്ച് അവരങ്ങനെ മെല്ലെ മെല്ലെ നൂറിലെത്തും. അപ്പോഴും അതേ പുഞ്ചിരിയോടെ നിൽക്കും.
Samayam Malayalam interview with ouijo board novelist akhil p dharmajan
അഖിലിൻെറ ജീവിതവും ത്രില്ലറാണ്: 'ഓജോ ബോർഡ്' പോലെ...


താനെഴുതിയ ഓജോ ബോർഡ് എന്ന സസ്പെൻസ് ത്രില്ലറിൻെറ പോലെ തന്നെ സസ്പെൻസുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് ആലപ്പുഴക്കാരനായ അഖിൽ പി ധർമ്മജൻ കടന്നു പോയിട്ടുള്ളത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ കുത്തിക്കുറിക്കലുകൾ ഇന്ന് രണ്ട് നോവലുകളിൽ എത്തിയിരിക്കുന്നു. അഖിലിൻെറ ഓജോ ബോർഡ് എന്ന നോവൽ ഇന്ന് ആമസോണിൻെറ ഹൊറർ പുസ്തകങ്ങളുടെ ലിസ്റ്റിൽ ഒന്നാമതാണ്. ഇംഗ്ലീഷ് നോവലുകളെപ്പോലും പിന്തള്ളിയാണ് ഈ മലയാള പുസ്തകം ഒന്നാമതെത്തിയിരിക്കുന്നത്.

ആദ്യ നോവൽ എത്തിയത് ആക്രിക്കടയിൽ...

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഒരു ഹൊറർ നോവൽ എഴുതി തുടങ്ങി. റഫ് നോട്ടുകളിലായിരുന്നു എഴുത്ത്. എഴുതി തീരുന്നതിനൊപ്പം ഒരു കൂട്ടുകാരന് വായിക്കാൻ കൊടുക്കും. വായിച്ച് ത്രില്ലടിച്ച അവൻ പ്രോത്സാഹിപ്പിച്ചു. ഒടുവിൽ എഴുതി പൂർത്തിയാക്കിയ നോവൽ വീട്ടിലെ മുറിയിലെവിടെയോ കിടന്നു. സ്കൂൾ വെക്കേഷൻ കാലത്ത് പഴയ പുസ്തകങ്ങൾ എടുക്കാൻ വന്ന ആക്രിക്കടക്കാരന് അഖിലിൻെറ അച്ഛൻ പുസ്തകം എടുത്ത് കൊടുത്തു. അത് തിരിച്ച് കിട്ടാൻ വേണ്ടി ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. അങ്ങനെ ആദ്യ നോവൽ ആക്രിക്കടയിലെവിടെയോ അവസാനിച്ചു !!!

പലരും കളിയാക്കി... എന്നിട്ടും എഴുത്ത് തുടർന്നു...

ഫേസ്ബുക്കിൽ എല്ലാവരും സ്റ്റാറ്റസ് ഇടുന്നു. ചിത്രങ്ങൾ ഷെയർ ചെയ്യുന്നു. അങ്ങിനെയാവുമ്പോൾ എന്ത് കൊണ്ട് ഒരു നോവൽ എഴുതി ഇട്ട് കൂടായെന്ന് അഖിലിന് തോന്നി. ആദ്യ ചാപ്റ്ററിന് കിട്ടിയത് മുഴുവൻ കളിയാക്കലുകൾ. തൽക്കാലം പിന്തിരിയാൻ തയ്യാറായിരുന്നില്ല. പിന്നീട് എഴുതിയിട്ട മൂന്നാല് ചാപ്റ്ററിനും ഇത് തന്നെയായിരുന്നു അവസ്ഥ. അഖിലിൻെറ വ്യത്യസ്തമായ പാതയെ ദഹിക്കാൻ ബുദ്ധിമുട്ടുള്ളവരായിരുന്നു കളിയാക്കലിന് പിന്നിൽ.




കഥ തുടങ്ങി... കളി മാറി...

സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് എഴുതി ഷെയർ ചെയ്യുന്നതിന് പകരം ഒരു പേജ് തുടങ്ങിയാലോ എന്നായി പിന്നീട് ആലോചന. അങ്ങിനെ കഥ എന്നൊരു പേജ് തുടങ്ങി. അതിൽ ഓജോ ബോർഡ് വന്ന് തുടങ്ങി. പതിയെപ്പതിയെ അഖിലിൻെറ എഴുത്ത് ആളുകളെ ത്രില്ലടിപ്പിച്ചു. പറഞ്ഞും ഷെയറിയും കാത്തിരുന്നും അഖിലിൻെറ ഹൊറർ നോവലിന് വായനക്കാർ കൂടിത്തുടങ്ങി. നോവൽ 37ാം അധ്യായത്തിൽ എത്തിയപ്പോഴേക്കും പേജിന് പതിമൂവായിരത്തോളം ഫോളോവേഴ്സായി. അത്രയധികം വായനക്കാർ !!!

നോവൽ പുസ്തകമായി പക്ഷേ...

കഥയുടെ ഫോളോവേഴ്സ് തന്നെയാണ് അഖിലിൻെറ നോവൽ പുസ്തകമാക്കാൻ പ്രേരണ നൽകിയത്. ഏകദേശം 50000 രൂപ സ്വരൂപിച്ച് അവർ അഖിലിൻെറ അക്കൗണ്ടിൽ ഇട്ടു. അവരുടെ സ്നേഹം അങ്ങിനെ ഓജോ ബോർഡ് എന്ന ആദ്യ പുസ്തകമായി പുറത്തിറങ്ങി. ഒരു പ്രസാധകർ പുസ്തകം ഇറക്കാമെന്ന് ഏറ്റു. പുസ്തക പ്രസാധനത്തിൻെറ ഉള്ളുകളികൾ ഒന്നും അറിയാഞ്ഞതിനാൽ അഖിലിന് അതും അടുത്ത പണിയായി. വളരെ വ്യത്യസ്തമായി ശ്മശാനത്തിൽ വെച്ചായിരുന്നു പുസ്തകത്തിൻെറ പ്രകാശനം. പുസ്തകം ഇറങ്ങിയെന്ന് മാത്രമല്ല നന്നായി വിറ്റ് പോവാനും തുടങ്ങി.

സ്വന്തം പുസ്തകത്തിൻെറ കോപ്പി പോലുമില്ലാത്ത നോവലിസ്റ്റ്

പ്രസാധകർ ആദ്യം അഖിലിന് കുറച്ച് കോപ്പികൾ നൽകിയിരുന്നു. എന്നാൽ പിന്നീട് എത്ര ആവശ്യപ്പെട്ടിട്ടും ഒരു കോപ്പി പോലും കൊടുത്തില്ല. സ്വന്തം പുസ്തകം പല പുസ്തകോത്സവങ്ങളിലും കണ്ടു. സുഹൃത്തുക്കൾ ചോദിച്ചാൽ കൊടുക്കാൻ ഒരു കോപ്പി പോലും കയ്യിൽ ഇല്ലെന്ന അവസ്ഥ. പുസ്തകം വിറ്റ് പോവുന്നതിൻെറ എല്ലാ ലാഭവും പ്രസാധകർക്ക് മാത്രം. ഒടുവിൽ കാര്യങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ തനിക്ക് ചതി പറ്റിയ കാര്യം അഖിലിന് മനസ്സിലായി. അവിടെയും വിട്ടു കൊടുത്തില്ല. പ്രസാധകരെ വിളിച്ച് പുസ്തകം ഇനി ഇറക്കരുതെന്നും വിൽക്കരുതെന്നും തറപ്പിച്ച് പറഞ്ഞു.

വീണ്ടും 'കഥ'യിലൂടെ കളി മാറി

പുസ്തകം ഇറക്കാൻ മറ്റ് പ്രസാധകരെ തേടി പോവേണ്ടതില്ലെന്ന് അഖിൽ തീരുമാനിച്ചു. 'കഥ'യെന്ന പേരിൽ പബ്ലിഷിങ് ഹൗസ് രജിസ്റ്റർ ചെയ്തു. വായനക്കാരുടെയും സുഹൃത്തുക്കളുടെയും ഒക്കെ പിന്തുണയോടെ വീണ്ടും 'ഓജോ ബോർഡ്' പുറത്തിറക്കി. ആമസോണിൽ പുസ്തകം വെച്ചു. ആദ്യം 75000ത്തിന് താഴെയായിരുന്നു റാങ്ക്. പിന്നീടത് മുപ്പതിനായിരവും ഇരുപതിനായിരവും ഒക്കെ എത്തി. ഒടുവിൽ ആയിരത്തിലേക്ക്. ആദ്യ പത്തിലൊന്നായി പിന്നീട് മാറി. ദാ ഇപ്പോൾ ആമസോണിൻെറ ഹൊറർ വിഭാഗത്തിൽ പുസ്തകം ഒന്നാമത് !!!




ബെന്യാമിനും ജൂഡും പിന്നെ നുറുങ്ങു സന്തോഷങ്ങളും...

ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ വല്ലാതെ ആവേശം കൊള്ളുന്നയാളാണ് അഖിൽ. മലയാളത്തിൻെറ പ്രിയ എഴുത്തുകാരൻ ബെന്യാമിനോട് വലിയ ആരാധനയുണ്ടായിരുന്നു. പക്ഷേ പരിചയപ്പെടുമ്പോൾ വലിയ പ്രചോദനമായി കൂടെ നിൽക്കുമെന്നൊന്നും കരുതിയിരുന്നില്ല. ഓജോ ബോർഡ് പുറത്തിറങ്ങിയപ്പോൾ ആദ്യ കോപ്പി വാങ്ങിയത് ബെന്യാമിനാണ്. എപ്പോഴും പ്രോത്സാഹം നൽകാറുണ്ട് ബെന്യാമിൻ എന്നും അഖിൽ പറയുന്നു.

വളരെ അപ്രതീക്ഷിതമായാണ് സംവിധായകൻ ജൂഡ് ആൻറണി ജോസഫ് ഒരിക്കൽ അഖിലിനെ വിളിക്കുന്നത്. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷത്തൊടെയാണ് ആലുവയിൽ ജൂഡിനെ കാണാൻ പോയത്. ഓജോ ബോർഡിൻെറ അവകാശം ജൂഡ് വാങ്ങിച്ചിട്ടുണ്ട്. വൈകാതെ ത്രസിപ്പിക്കുന്ന ഒരു സിനിമയായും അത് പുറത്തിറങ്ങിയെന്ന് വരാം.

ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയാണ് അഖിൽ. മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമക്കും, ഇംഗ്ലീഷ് ലിറ്ററേച്ചർ പഠനത്തിനും ശേഷം ചെന്നൈയിൽ നിന്ന് ഡയറക്ഷനും പഠിച്ചു. മെർക്കുറി എെലൻറ് എന്ന പുതിയ നോവലും ഉടൻ പുറത്തിറങ്ങും. സുഹൃത്തുക്കളും കുടുംബവും ഫേസ്ബുക്കിൽ നിന്ന് ലഭിക്കുന്ന ബന്ധങ്ങളുമൊക്കെയാണ് എഴുത്തിന് ഊർജ്ജം പകരുന്നതെന്ന് അഖിൽ പറയുന്നു.

Interview with Ouijo board novelist Akhil P Dharmajan

An interview with young Malayalam novelist Akhil P Dharmajan who wrote Ouijo board, the top seller in Amazon.
ഓതറിനെ കുറിച്ച്
Sreejith Vallikunnu

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ