ആപ്പ്ജില്ല

ലിവിങ് ടുഗെതര്‍: വിദ്യാര്‍ത്ഥികള്‍ നിയമ പോരാട്ടത്തിന്

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചതിന്‍റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു

TNN 27 Jul 2016, 11:05 am
കൊല്ലം: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചതിന്‍റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. ചടയമംഗലം മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് നീതിയ്ക്കായി പോരാടാന്‍ ഉറച്ചിരിക്കുന്നത്.
Samayam Malayalam living together college students buckle up for legal fight
ലിവിങ് ടുഗെതര്‍: വിദ്യാര്‍ത്ഥികള്‍ നിയമ പോരാട്ടത്തിന്


ലാല്‍ കൃഷ്ണ, അമ്മു എന്നീ വിദ്യാര്‍ത്ഥികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിച്ചു എന്ന കുറ്റത്തിനാണ് ഇവരെ പുറത്താക്കിയത്. കോളേജ് അധികൃതരുടെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും വന്‍ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്.

ഇരുവരെയും കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് കണ്ടെത്തിയെങ്കിലും നിയമപരമായി പ്രായപൂര്‍ത്തിയായ രണ്ട് പൗരന്മാര്‍ എന്ന നിലയില്‍ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തെ മാനിച്ച് പോലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് കോളേജിലെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ കയറാന്‍ കോളേജ് അധികൃതര്‍ സമ്മതിച്ചില്ല. കോളേജിന്‍റെ അച്ചടക്കത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇവരെ പുറത്താക്കിയത്. കോളേജിന്‍റെ അച്ചടക്കത്തെപ്രതി നടപടികള്‍ ആവശ്യമാണെന്ന് തീരുമാനിച്ച് കുട്ടികളെ തുടര്‍ന്ന് പഠിപ്പിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടതായി എന്ന് പ്രിന്‍സിപ്പള്‍ കെ.സി. മാത്യൂ മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടറെ സമീപിച്ചു. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത് അച്ചടക്ക ലംഘനമല്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കി. എന്നാല്‍ കളക്ടര്‍ക്ക് ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പള്‍ അനുമതി നിഷേധിച്ചതായി ലാല്‍കൃഷ്ണ പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും കോളേജിന്‍റെ നിലപാടിന് അനുകൂലമായാണ് നിലകൊണ്ടത്. ഇരുവര്‍ക്കും 18 വയസ്സ് തികഞ്ഞെങ്കിലും ലാല്‍ കൃഷ്ണയ്ക്ക് നിയമാനുസൃത വിവാഹ പ്രായമായ 21 വയസ്സായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കോളേജിന്‍റെ നിലപാടിനെ അനുകൂലിച്ചത്.

വിവാഹ ഉടമ്പടിയിലേര്‍പ്പെടാത്തത് വിദ്യാര്‍ത്ഥികള്‍ ചെയ്ത ഗുരുതരമായ തെറ്റാണെന്നും അതിന്‍റെ ഫലം അവര്‍ അനുഭവിക്കണമെന്നുമാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ