ആപ്പ്ജില്ല

എലി പണികൊടുത്തു; ഹോട്ടലിന് നഷ്ടം 5 ലക്ഷം

എറണാകുളത്ത് എം.ജി റോഡിലെ ഹോട്ടലിലാണ് സംഭവം

TNN 13 Mar 2018, 7:50 pm
ഒരു എലി വരുത്തിയ വിന. എലി കയറിയതുമൂലം ഒരു ഹോട്ടലിനുണ്ടായ നഷ്ടം 5 ലക്ഷമാണ്. എറണാകുളം എം.ജി റോഡിൽ മാർച്ച് ആദ്യവാരമാണ് സംഭവം. ആറുനിലയുള്ളതാണ് ഹോട്ടൽ. മൂന്ന് നിലകളിൽ സ്വകാര്യ വ്യക്തികളുടെ ഷോപ്പുകളാണ്. മറ്റ് നിലകളിൽ ഹോട്ടലിന്‍റെ മുറികളും ഇവന്‍റ് ഹാളുകളുമാണ്. ഹോട്ടലിന്‍റെ പുറകിലായി കെഎസ്ഇബിയുടെ ത്രീഫേസ് ലൈൻ ബന്ധിപ്പിക്കുന്ന സ്ഥലത്താണ് എലിയുടെ വിക്രിയകളുണ്ടായത്.
Samayam Malayalam story of a rat who brought heavy loss for a hotel
എലി പണികൊടുത്തു; ഹോട്ടലിന് നഷ്ടം 5 ലക്ഷം


വിസിബി( വാക്വം സർക്യൂട്ട് ബ്രേക്കർ) എന്ന ഈ സ്ഥലത്താണ് 11 കെ.വി ലൈൻ ബന്ധിപ്പിക്കുന്നത്. ഹോട്ടലിന്‍റെ കിച്ചൺ ഭാഗത്തോട് ആടുത്താണ് ഈ സ്ഥലം. അതിനാൽ തന്നെ എലികൾ സുലഭമായി ഇവിടെ ഉണ്ടുതാനും. മാർച്ച് അഞ്ചിന് വൈകീട്ട് പെട്ടെന്ന് ഹോട്ടലിലെ വൈദ്യതി ബന്ധം നിലച്ചു. പവർകട്ടായിരിക്കുമെന്ന ധാരണയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചുതുടങ്ങി. രണ്ട് മണിക്കൂറിലേറെയായിട്ടും വൈദ്യുതി വരാതായതോടെയാണ് ഹോട്ടലിലെ ഇലക്ട്രീഷൻമാർ വൈദ്യുതി ഫ്യൂസ് തകരാറുണ്ടോയെന്ന് അന്വേഷിക്കുന്നത്. അങ്ങനെയാണ് വിസിബി ഇരിക്കുന്ന സ്ഥലം തുറന്നത്.

തുറന്നപ്പോൾ തന്നെ പുക നിറഞ്ഞിരിക്കുകയായിരുന്നതിനാൽ അവർ പുറത്തേക്കിറങ്ങി. കുറച്ചുകഴിഞ്ഞ് അകത്ത് കയറി നോക്കിയപ്പോൾ ത്രീ ഫേസ് ബന്ധിപ്പിക്കുന്ന സ്ഥലം പൊട്ടിത്തെറിച്ച് കരിഞ്ഞിരിക്കുന്നതാണ് കണ്ടത്. താഴെയായി കത്തിക്കരിഞ്ഞ് പകുതി ചാരമായി ഒരു എലിയും ചുറ്റും ചാരമായി ചിക്കന്‍റെ ഭാഗങ്ങളും. എലി കയറി രണ്ട് ഫേസ് തമ്മിൽ കൂട്ടുമുട്ടിയതോടെയാണ് പ്രശ്നം വന്നതെന്ന് ഇവർക്ക് മനസ്സിലായി. പിന്നീട് നോക്കിയപ്പോള്‍ റോഡിൽ കെഎസ്ഇബി പോസ്റ്റിൽ നിന്ന് ത്രീ ഫേസ് ബന്ധിപ്പിക്കുന്ന ഡിഒ ഫ്യൂസ് ഭാഗത്തിനും തകരാർ വന്നിരിക്കുന്നതും ഇതോടെ ഭൂഗർഭ എച്ച്.ടി കേബിൾ കരിഞ്ഞിരിക്കുന്നതും ശ്രദ്ധയിൽപെട്ടു.

സംഭവം ഗുരുതരമാണെന്ന് മനസ്സിലായി. പിന്നീട് മൂന്ന് ദിവസം കൊണ്ടാണ് പ്രശ്നം പരിഹരിക്കാനായത്. ഈ മൂന്ന് ദിവസം ഹോട്ടൽ പ്രവർത്തിച്ചത് ജനറേറ്ററിലും. മാർച്ച് ഏഴിന് രാത്രിയാണ് ഹോട്ടലിലേക്ക് വീണ്ടും വൈദ്യുതി എത്തിക്കാനായത്. ഈ ദിവസങ്ങളിൽ ജനറേറ്റിനായി ഡീസൽ വാങ്ങുന്നതിന് മാത്രം ഒരു ലക്ഷം രൂപയോളം ചിലവായി. ബാക്കപ്പായി പുറത്തുനിന്നെത്തിച്ച ജനറേറ്ററിന്‍റെ വാടക വേറെ. വിസിബി, എച്ച്.ടി കേബിൾ മാറ്റി സ്ഥാപിക്കുന്നതിനും വൻ തുക ചിലവായി. ചുരുക്കത്തിൽ എലി ഒരു ചെറിയ ജീവിയല്ലെന്ന് ഹോട്ടൽ മുതലാളിയും തൊഴിലാളികളും മനസ്സിലാക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ