കൊറോണവൈറസിനെക്കാൾ വേഗത്തിൽ സോഷ്യൽ മീഡിയ വഴിയും സ്റ്റാറ്റസുകൾ വഴിയും ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്നു കൊണ്ടിരിക്കുന്ന ഒരു പാട്ടാണ് 'കൊറോണപ്പാട്ട്'. കൊറോണയെക്കുറിച്ചുള്ള പാട്ടായത് കൊണ്ടാണ് കൊറോണയെപ്പറ്റിയുള്ള ഈ നാടൻപാട്ടിനെ കൊറോണപ്പാട്ട് എന്ന് വിളിച്ചത് എന്ന് ആദ്യം തന്നെ പറയട്ടെ. നാടൻപാട്ട് ശൈലിയിൽ വളരെ രസകരമായ ഈണത്തിലും രസകരമായ വരികളുമാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം. പലരും ഈ പാട്ടിന് പിന്നിലുള്ള പ്രതിഭയെ തേടുകയായിരുന്നു. എന്നാൽ ഈ പാട്ടിന് പിന്നിലെ പ്രതിഭയെ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.
കൊറോണയെക്കുറിച്ചുള്ള അതിമനോഹരമായ ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് നാട്ടിന്‍പുറത്തുകാരനായ ഒരു പെയിന്റിങ് തൊഴിലാളിയാണ്. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ മോഹന്‍ദാസാണു ഗായകന്. ഇദ്ദഹത്തിന്റെ ദൃശ്യങ്ങൾ തന്നെയാണ് വീഡിയോയിലുള്ളതും. രാഷ്ട്രീയ പ്രമുഖരും എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് കൊറോണപ്പാട്ട് ഷെയർ ചെയ്തിരിക്കുന്നത്.
'ആമിനത്താത്തേടെ പൊന്നുമോളാണ്' പാടി ട്രംപ്, കൈയടിച്ച് മോദി, പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ
"പണമാണ് വലിയതെന്നാരോ പറഞ്ഞു,
പണമല്ല വലുതെന്ന് ലോകം അറിഞ്ഞു.
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു.." എന്ന് തുടങ്ങുന്ന വീഡിയോ ഗാനം ഇപ്പോൾ കേരളക്കരയിലെ ഓരോരുത്തരുടെയും സ്റ്റാറ്റസുകളാണ്. വളരെ രസകരമായിട്ട് ഈണത്തിൽ കാര്യം ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ഈ ഗായകൻ.
കൊറോണയുടെ പശ്ചാതലത്തിൽ രാജ്യം ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ പുറത്തിറങ്ങാനാകാതെ വീട്ടിലിരിക്കുകയായിരുന്ന മോഹൻദാസ് മനസ്സിലുടക്കിയ വരികളെ ചിട്ടപ്പെടുത്തി ആലപിക്കുകയായിരുന്നു. പാട്ടെഴുത്തുകാരന് മാത്രമല്ല, മികച്ച ഗായകന് കൂടിയാണു മോഹന്‍ദാസ്.