ആപ്പ്ജില്ല

അങ്ങാടിക്കുരുവികളെ കണ്ടവരുണ്ടോ?

ഇന്ന് ലോക കുരുവിദിനം

Samayam Malayalam 20 Mar 2018, 1:39 pm
എന്നാണ് നിങ്ങൾ ഒരു അങ്ങാടിക്കുരുവിയെ അവസാനമായി കണ്ടത്? നമ്മുടെ തൊടികളിലും ചന്തയിലെ തിരക്കുകള്‍ക്കിടെയിലും തെരുവിലെ മരക്കൊമ്പുകളിലും പണ്ട് ധാരാളമായി കണ്ടിരുന്ന അങ്ങാടിക്കുരുവികളെ ഇപ്പോൾ കാണാറുണ്ടോ? പണ്ട് നമ്മുടെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും സ്ഥിരംകാഴ്ചയായിരുന്ന ഈ ചെറുകിളികൾ ഇന്ന് വംശനാശഭീഷണിയിലാണ്. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ മൂലം ചരിത്രത്തിന്‍റെ പിന്നാമ്പുറത്തേയ്ക്ക് പറന്നുപോകുന്ന അങ്ങാടിക്കുരുവികളെ ഓര്‍മിക്കാനൊരു ദിനമുണ്ട് - മാര്‍ച്ച് 20.
Samayam Malayalam angadi kurvi1


നഗരമേഖലയിൽ കൂടുണ്ടാക്കാനുള്ള ഇടങ്ങള്‍ കുറയുന്നതും നഗരങ്ങളിൽ വര്‍ദ്ധിച്ചുവരുന്ന പ്രാവുകള്‍ കുരുവികളുടെ ഇടം കയ്യടക്കുന്നതുമാണ് ഇവയുടെ എണ്ണം കുറയുന്നതിനുള്ള കാരണമായി പറയുന്നത്. വികസനപ്രവര്‍ത്തനത്തിനായി നഗരങ്ങളിലെ മരങ്ങള്‍ വ്യാപകമായി വെട്ടിനിരത്തുന്നതും കുരുവികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.


എണ്ണം കുറയുന്ന അങ്ങാടിക്കുരുവികളെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കാൻ 2010 മുതലാണ് കുരുവിദിനം ആചരിച്ചു തുടങ്ങിയത്. 2012ൽ ഡൽഹി സര്‍ക്കാര്‍ കുരുവിയെ സംസ്ഥാനപക്ഷിയായി പ്രഖ്യാപിച്ചു.

നഗരങ്ങളിലെ മാറുന്ന ജീവിതശൈലിയുടെ സൂചകമാണ് അങ്ങാടിക്കുരുവികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

മനുഷ്യരും കുരുവികളും എക്കാലത്തും ഒരുമിച്ചാണ് ജീവിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നമ്മുടെ പുതിയ കെട്ടിടനിര്‍മാണരീതിയും ജീവിതശൈലിയുമായി കുരുവികള്‍ക്ക് പൊരുത്തപ്പെട്ടു പോകാനായിട്ടില്ല. പണ്ട് കെട്ടിടത്തിൽ കുരുവികള്‍ക്ക് കൂടുകൂട്ടാൻ തക്കവിധം ധാരാളം ഇടങ്ങളുണ്ടായിരുന്നു, എന്നാൽ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല.
സൊഹൈൽ മദൻ, അസോല സെൻ്റര്‍ മാനേജര്‍, ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

കൂടുണ്ടാക്കാനുള്ള ഇടങ്ങളുടെ ലഭ്യതയിലുണ്ടായ കുറവാണ് കുരുവികളെ ബാധിച്ചതെന്നാണ് യമുന ബയോഡൈവേഴ്സിറ്റി പാര്‍ക്കിന്‍റെ ചുമതലയുള്ള ശാസ്ത്രജ്ഞനായ ഫയാസ് ഖുദ്‍‍സറും അഭിപ്രായപ്പെടുന്നത്. പുതിയ കെട്ടിടങ്ങളിൽ കൂടുകൂട്ടാനുള്ള സ്ഥലമില്ലെന്നതിനു പുറമെ കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും ഉപയോഗം മൂലം തീറ്റയ്ക്കാവശ്യമായ പ്രാണികളെയും ചെറുകീടങ്ങളെയും കിട്ടുന്നില്ലെന്നതും കുരുവികള്‍ക്ക് വിനയായി.

എണ്ണം കുറഞ്ഞെങ്കിലും നഗരത്തിലെ ഹരിതപ്രദേശങ്ങളിലും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഇനിയും കുരുവികളുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഉറപ്പുനൽകുന്നത്. കുരുവികള്‍ക്ക് കൂടൊരുക്കാനുള്ള ഇടവും തീറ്റയും വെള്ളവും ഒരുക്കിയാൽ നമ്മുടെ തെരുവുകളിലേയ്ക്ക് ഇനിയുമേറെ കുരുവികൾ പറന്നെത്തും.

ആര്‍ട്ടിക്കിള്‍ ഷോ